തിരുവനന്തപുരം: ഒറ്റപ്പെട്ട നിലയിൽ കാണപ്പെടുന്ന വന്യ മൃഗങ്ങളെ പിടികൂടുമ്പോൾ അവയെ പ്രദർശന വസ്തുവാക്കരുതെന്ന കർശനനിർദേശം തണ്ണീർ കൊമ്പന്റെ കാര്യത്തിലും ലംഘിച്ചു. പരിചരണത്തിലുള്ള വന്യ മൃഗങ്ങളുടെ ഫോട്ടോ, വoഡിയോ എന്നിവ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നത് കർശനമായി ഒഴിവാക്കണമെന്ന് പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (വൈൽഡ് ലൈഫ്) കഴിഞ്ഞ ഡിസംബറിൽ പുറപ്പെടുവിച്ച ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു.
റാന്നിയിൽ ഒറ്റപ്പെട്ട നിലയിൽ കണ്ടെത്തിയ കുട്ടിയാനയെ പ്രദർശനവസ്തുവാക്കിയതുൾപ്പെടെ പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു ഉത്തരവ്. വനം ഉദ്യോഗസ്ഥർക്ക് ബാധകമാക്കി പുറപ്പെടുവിച്ച ഉത്തരവ് വയനാട് മാനന്തവാടിയിൽനിന്ന് മയക്കുവെടിവെച്ച് കഴഞ്ഞദിവസം പടികൂടിയ തണ്ണീർ കൊമ്പന്റെ കാര്യത്തിലും പാലിച്ചില്ല.
തണ്ണീർ കൊമ്പൻ ചെരിയാനുള്ള കാരണങ്ങളിലൊന്ന് ആൾക്കൂട്ടവും പടക്കം പെട്ടിച്ചപ്പോഴുള്ള ശബ്ദവും പരിഭ്രാന്തിയുണ്ടാക്കിയതാണെന്ന് ആന സ്നേഹികൾ പറയുന്നു. സംസ്ഥാനത്തെ വനമേഖലകളോട് ചേർന്ന സ്ഥലങ്ങളിൽ ഒറ്റപ്പെട്ട നിലയിൽ കാണുന്നതും 1972ലെ വന്യജീവി സംരക്ഷണ നിയമത്തിലെ ഷെഡ്യൂൾ ഒന്നിൽ ഉൾപ്പെട്ടതടക്കമുള്ളതുമായ വന്യമൃഗങ്ങളെ അവയുടെ കൂട്ടത്തിലേക്ക് തിരികെ അയക്കുന്നതിന് പകരം സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുന്നത് കഴിവതും ഒഴിവാക്കണമെന്ന് നിർദേശമുണ്ട്.
വന്യ മൃഗങ്ങളെ രക്ഷപ്പെടുത്തുന്ന ഘട്ടത്തിലും സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുന്ന അവസരത്തിലും പരിചരിക്കുമ്പോഴും പൊതുജനങ്ങൾക്കും പത്ര-ദൃശ്യ മാധ്യമങ്ങൾക്കും മുമ്പിൽ പ്രദർശിപ്പിക്കുന്നത് ഒഴിവാക്കണം. അല്ലാത്തപക്ഷം വകുപ്പുതല നടപടികൾ സ്വീകരിക്കുമെന്നും ഉത്തരവിൽ മുന്നറിയിപ്പുണ്ട്.
സംരക്ഷണ കേന്ദ്രത്തിലേക്ക് വന്യ മൃഗങ്ങളെ മാറ്റേണ്ട സാഹചര്യമുണ്ടെങ്കിൽ ചീഫ് വൈഡ് ലൈഫ് വാർഡന്റെ മുൻകൂർ അനുമതി വാങ്ങണം. അണുബാധയുണ്ടാകാൻ സാധ്യതയുള്ളതിനാൽ മുൻകരുതൽ സ്വീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു. വന്യ മൃഗത്തിന്റെ പരിചരണത്തിനായി വെറ്ററിനറി ഓഫിസറുടെ നിർദേശങ്ങൾ സ്വീകരിക്കുകയും കർശനമായി നടപ്പാക്കുകയും വേണം. ഈ ഘട്ടത്തിൽ മറ്റ് ഉദ്യോഗസ്ഥരുടെ സാമീപ്യം പരമാവധി ഒഴിവാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.