കോഴിക്കോട്: കോഴിക്കോട് പുതിയ സ്റ്റാന്‍ഡിൽ തീപിടിത്തത്തിൽ കത്തിനശിച്ച കാലിക്കറ്റ് ടെക്സ്റ്റയിൽസിന് എൻ.ഒ.സി ഇല്ലെന്ന് ജില്ല ഫയർ ഓഫീസർ കെ.എം.അഷറഫ് അലി മാധ്യമങ്ങളോട് പറഞ്ഞു.
അഗ്നിരക്ഷ സേനക്ക് വീഴ്ചയൊന്നും സംഭവിച്ചിട്ടില്ലെന്നും തകരഷീറ്റുകൊണ്ട് അടച്ചതാണ് രക്ഷാപ്രവർത്തനം ദുഷ്കരമാക്കിയതെന്നും അദ്ദേഹം പറഞ്ഞു. തീപിടിത്തത്തിന്‍റെ കാരണം ഫോറൻസിക് പരിശോധനക്ക് ശേഷമേ വ്യക്തമാകൂവെന്നും ജില്ല ഫയർ ഓഫീസർ പറഞ്ഞു. പരിശോധന റിപ്പോർട്ട് ജില്ല കലക്ടർക്ക് ഇന്ന് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, നഗരമധ്യത്തിലെ തീപിടിത്തത്തിൽ കോർപറേഷനെതിരെ ഗുരുതര ആരോപണങ്ങളുമായി കോണ്‍ഗ്രസ് നേതാവ് ടി. സിദ്ദിഖ് രംഗത്തെത്തി. കെട്ടിടത്തിന്‍റെ ബ്ലൂപ്രിന്‍റ് ചോദിച്ചിട്ട് കൊടുക്കാന്‍പോലും കോര്‍പ്പറേഷന് സാധിച്ചില്ലെന്നും സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും സിദ്ദിഖ് ആവശ്യപ്പെട്ടു.
പണം വാങ്ങി ഈ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം കോര്‍പ്പറേഷന്‍ കൂട്ടുനിന്നു. പണം കിട്ടിയാല്‍ മുതലാളിമാര്‍ക്ക് എന്തുസൗകര്യവും ചെയ്തുകൊടുക്കാന്‍ മടിക്കാത്ത കോര്‍പ്പറേഷനാണ് കോഴിക്കോട്ടുള്ളത്. വളരുന്ന ഒരു നഗരത്തെ ഇല്ലാതാക്കിയത് ഈ ഭരണസംവിധാനമാണെന്നും ടി. സിദ്ദീഖ് കുറ്റപ്പെടുത്തി. കോഴിക്കോട് കോർപറേഷനെ ഒന്നാം പ്രതിയാക്കി കേസെടുക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് കെ.പ്രവീൺ കുമാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.