ബാലറ്റ് പെട്ടി കാണാതായത് ഞെട്ടിപ്പിക്കുന്നതും ദുരൂഹവും -നജീബ് കാന്തപുരം

തിരുവനന്തപുരം: കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ പെരിന്തൽമണ്ണ മണ്ഡലത്തിലെ അസാധുവായ സ്പെഷൽ വോട്ടുകൾ സൂക്ഷിച്ച പെട്ടി കാണാതായ സംഭവം ഞെട്ടിപ്പിക്കുന്നതും ദുരൂഹവുമാണെന്ന് സ്ഥലം എം.എൽ.എ നജീബ് കാന്തപുരം. സംഭവത്തിനു പിന്നിലെ ഉദ്യോഗസ്ഥ-മാഫിയ ഗൂഢാലോചനയാണ് പുറത്തുവരുന്നത്. ഇതു ജനാധിപത്യത്തിനുമേലുള്ള കടന്നുകയറ്റമാണെന്നും അദ്ദേഹം വിമർശിച്ചു.

സ്ട്രോങ് റൂമിൽ സൂക്ഷിച്ച പെട്ടി മോഷണം പോയതിനു പിന്നില്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ടോയെന്ന കാര്യം പരിശോധിക്കണം. തെരഞ്ഞെടുപ്പ് കേസില്‍പ്പെട്ട അസാധു ബാലറ്റ് പേപ്പറുകള്‍ കാണാതാവുന്നത് നിസ്സാര കാര്യമല്ല. പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും കേന്ദ്ര- സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനുകൾക്കും പരാതി നൽകിയിട്ടുണ്ട്.

ജനാധിപത്യത്തെ വിലയ്ക്കുവാങ്ങാനുള്ള നീക്കമാണ് നടക്കുന്നത്. വലിയ സാമ്പത്തിക ശേഷിയുള്ളവരാണ് മറുഭാഗത്തുള്ളത്. എന്ത് അട്ടിമറിക്കും സാധ്യതയുണ്ട്. ബാലറ്റ് പെട്ടി മോഷ്ടിച്ചുകൊണ്ടുപോകാൻ കഴിയുന്നത്ര തരത്തിൽ ക്രമക്കേടുണ്ടാകുന്നത് വലിയ സംഭവമാണ്. വോട്ടെടുപ്പിന്‍റെ വിശ്വാസ്യതയെയാണ് ഇതു ബാധിക്കുന്നത്. പെട്ടി എങ്ങനെ മാറിപ്പോയി എന്നതിന് ഉദ്യോഗസ്ഥർക്ക് കൃത്യമായ മറുപടിയില്ല. ഈ വോട്ടുകൾ സാധുവാണോ അസാധുവാണോ എന്ന ചോദ്യമാണ് തെരഞ്ഞെടുപ്പ് കേസിൽ കോടതിക്ക് മുന്നിലുള്ളത്. അസാധുവാണെന്ന് വോട്ടെണ്ണൽ നടന്നപ്പോൾ എല്ലാവരും അംഗീകരിച്ച കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - ballot box, Najeeb Kanthapuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.