ഇരിട്ടി: ആറളം ഫാം ആദിവാസികളുടെ സുരക്ഷ ആവശ്യപ്പെട്ട് കൊണ്ടുള്ള രാപ്പകൽ സമരം ഒത്തുതീർപ്പായി. ആറളം ഫാമിൽ താമസിച്ചു വരുന്ന ആദിവാസി കുടുംബങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക, ആന മതിൽ നിർമാണം പൂർത്തീകരികക്കുന്നതിൽ കാലതാമസം വരുന്ന സ്ഥിതിക്ക് , ഇലക്ട്രിക്ക് ഫെൻസിംഗ് നടത്തുക, അടിക്കാടുകൾ യുദ്ധകാലാടിസ്ഥാനത്തിൽ വെട്ടി തെളിക്കുക, വനം വന്യജീവി വകുപ്പിന്റെ അപ്രമാദിത്തം ഫാമിൽ ഒഴിവാക്കുക, ആ ദിവാസികളുടെ മരണത്തിന് ഉത്തരവാദികളായ ആദിവാസി മിഷൻ ജില്ലാ ചെയർമാൻ, സെക്രട്ടറി, സൈറ്റ് മാനേജർ എന്നിവർക്കെതിരെ ബോധപൂർവമല്ലാത്ത നരഹത്യക്ക് കേസെടുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ആദിവാസി സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ കഴിഞ്ഞ എട്ട് ദിവസമായി ആറളം ഫാം പതിമൂന്നാം ബ്ലോക്ക് ആർ.ആർ.ടി ഓഫീസ് പടിക്കലും, ടി.ആർ.ഡി.എം ഓഫീസ് പിടിക്കലും നടത്തിവരുന്ന രാപ്പകൽ സമരവും, സത്യാഗ്രഹ സമരവും അവസാനിച്ചു.
കഴിഞ്ഞ ദിവസം വനം മന്ത്രി മുൻകൈയെടുത്ത് വിളിച്ച് ചേർത്ത യോഗത്തിൽ എടുത്ത തീരുമാനങ്ങൾ പേരാവൂർ എം.എൽ.എ സണ്ണി ജോസഫ് രണ്ട് സമര പന്തലുകളിൽ നേരിട്ടെത്തി വിശദീകരിക്കുകയും, മന്ത്രിയുടെ സാന്നിദ്ധ്യത്തിലെടുത്ത തീരുമാനത്തെ തുടർന്ന് കലക്ടറും ഉന്നത ഉദ്യോഗസ്ഥരും ഫാം സന്ദർശിച്ച് പ്രശ്നങ്ങൾ നേരിട്ട് മനസിലാക്കി അടിയന്തിര നടപടികളാരംഭിച്ചതിന്റെ പശ്ചാതലത്തിലാണ് സമരം അവസാനിപ്പിച്ചത്.
സമര പന്തലിൽ നടന്ന യോഗത്തിൽ ആദിവാസി ദലിത് മുന്നേറ്റ സമിതി പ്രസിഡണ്ട് ശ്രീരാമൻ കൊയ്യോൻ , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. വേലായുധൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം വി. ശോഭ , ആദിവാസി വിമോചന മുന്നണി കൺവീനർ അരുവിക്കൽ കഷ്ണൻ, കോൺഗ്രസ് നേതാക്കളായ സുധീപ് ജെംയിംസ്, വി.ടി. തോമസ്, സാബു യോമസ്, ജിമ്മി അന്തിക്കാട്, ആദിവാസി സംഘടന നേതാക്കളായ സുരേഷ് മുട്ടുമാറ്റി, ബിന്ദു രാജൻ, രാമു കെ.സി. തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.