തിരുവനന്തപുരം: ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ കാലിത്തൊഴുത്ത് നിർമിക്കാൻ പണം അനുവദിച്ചില്ലെന്ന മുഖ്യമന്ത്രിയുടെ വാദം പൊളിഞ്ഞു. ക്ലിഫ് ഹൗസിലെ ചുറ്റുമതിലിന്‍റെ ഒരുഭാഗവും കാലിത്തൊഴുത്തും നിർമിക്കാൻ 34.12 ലക്ഷം രൂപ ചെലവഴിച്ചത് സംബന്ധിച്ച പൊതുമരാമത്ത് സമർപ്പിച്ച രേഖകൾ പുറത്ത്. ഫെബ്രുവരിയിലെ നിയമസഭ സമ്മേളനത്തിലാണ് ഇതുസംബന്ധിച്ച കണക്കുകൾ പൊതുമരാമത്ത് വകുപ്പ് വെച്ചത്. മരാമത്ത് വകുപ്പാണ് സർക്കാർ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണി നടത്തുന്നത്.
ഈ സർക്കാർ അധികാരത്തിൽവന്നശേഷം ക്ലിഫ് ഹൗസിൽ പൊതുമരാമത്ത് വകുപ്പിന്‍റെ നേതൃത്വത്തിൽ നടത്തിയത് 1.85 കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങളാണെന്ന് വകുപ്പിന്‍റെ രേഖകളിൽ പറയുന്നു. ക്ലിഫ് ഹൗസിലെ ചുറ്റുമതിലിന്‍റെ ഒരു ഭാഗവും കാലിത്തൊഴുത്തും നിർമിക്കാൻ 34.12 ലക്ഷവും ചാണകക്കുഴി നിർമിക്കാൻ 3,52,493 ചെലവഴിച്ചതായാണ് പൊതുമരാമത്ത് വകുപ്പിന്‍റെ രേഖ.
2022 ജൂണിലാണ് കാലിത്തൊഴുത്തും മതിലിെൻറ ഒരുഭാഗവും നിർമിക്കാൻ അനുമതി നൽകി ഉത്തരവ് പുറത്തിറങ്ങിയത്.ക്ലിഫ് ഹൗസിലെ തകർന്ന മതിൽ കെട്ടാനാണ് തുക അനുവദിച്ചതെന്നും കാലിത്തൊഴുത്തിന് 40 ലക്ഷം എന്നു പറയുന്നതു പോലെ അസംബന്ധമായ ഒരു പ്രചാരണവും ഈ ഭൂലോകത്ത് ഉണ്ടാകുമെന്ന് തോന്നുന്നില്ലെന്നുമായിരുന്നു നേരത്തെ ഇതുസംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.