തിരുവനന്തപുരം: കോഴിക്കോട് നഗരത്തിലൂടെ കടന്നുപോകുന്ന കനോലി കനാലിന്റെ നവീകരണത്തിനായുള്ള പദ്ധതിരൂപരേഖ കനോലി പദ്ധതിയുടെ വിശദമായ (ഡി.പി.ആർ.) തയാറാക്കുന്നതിനുവേണ്ടി സർവേ, മണ്ണ് പരിശോധന, മറ്റ് വിവരശേഖരണം തുടങ്ങിയ നടപടികൾ കൺസൾട്ടൻറ് പൂർത്തിയാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു.
കനോലി കനാൽ വികസന പദ്ധതിയുടെ സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ കേരള വാട്ടർവേയ്‌സ് ആൻഡ് ഇൻഫ്രാസ്ട്രക്ചേഴ്സ് ലിമിറ്റഡ് (ക്വിൽ) ആണ്. മെ. ലീ അസോസിയേറ്റ്സ് സൗത്ത് ഏഷ്യാലിമിറ്റഡ് എന്ന കൺസൾട്ടൻസി സ്ഥാപനത്തെ വിശദമായ പദ്ധതിരൂപരേഖ തയാറാക്കുന്നതിനായി ചുമതലപ്പെടുത്തി. ഡി.പി.ആർ. പൂർത്തിയായിട്ടില്ലാത്തതിനാൽ അടങ്കൽ തുക കണക്കാക്കിയിട്ടില്ല.
പരിസ്ഥിതി മലിനീകരണം പരമാവധി കുറച്ച് കുറഞ്ഞ ചെലവിൽ വൻതോതിലുള്ള ചരക്കുനീക്കത്തിന് സഹായിക്കുന്ന ജലഗതാഗതത്തിന്റെ സാധ്യതകൾ പൂർണമായും പ്രയോജനപ്പെടുത്തി കോഴിക്കോട് നഗരത്തിലൂടെ കടന്നു പോകുന്ന കനോലി കനാൽ മാലിന്യമുക്തമാക്കി സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് കനോലി കനാൽ വികസന പദ്ധതി ആവിഷ്കരിച്ചത്.
പരിസ്ഥിതി സൗഹാർദമായാണ് പദ്ധതി രൂപരേഖ തയാറാക്കുന്നത്. പദ്ധതി രൂപരേഖയുടെ അടിസ്ഥാനത്തിൽ പരിസ്ഥിതി ആഘാതപഠനം നടത്തി ബന്ധപ്പെട്ട വകുപ്പുകളുടെ അനുമതിയോടു കൂടിയാകും പദ്ധതി നടപ്പിലാക്കുകയെന്നും തോട്ടത്തിൽ രവീന്ദ്രന്റെ ചോദ്യത്തിന് മറുപടി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.