അശ്ലീല പ്രസംഗം: സി.പി.എം നേതാവ് സയ്യിദ് അലി മജീദിനെതിരെ കേസെടുത്തു

മലപ്പുറം: മലപ്പുറം തെന്നലയിൽ സ്ത്രീ വിരുദ്ധ അശ്ലീല പ്രസംഗം നടത്തിയ സി.പി.എം നേതാവിനെതിരെ കേസെടുത്തു. സി.പി.എം തെന്നല ലോക്കൽ കമ്മിറ്റി സെക്രട്ടറി സയ്യിദ് അലി മജീദിനെതിരെയാണ് പൊലീസ് കേസ് എടുത്തത്. വനിതാ ലീഗ് പ്രവർത്തക ബി.കെ ജമീലയുടെ പരാതിയിലാണ് തിരൂരങ്ങാടി പൊലീസ് കേസെടുത്തത്. സ്ത്രീയുടെ മാന്യതയെ അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. പ്രസം​ഗം വിവാദമായതോടെ സയ്യിദ് അലി മജീദ് ഇന്നലെ ഖേദ പ്രകടനം നടത്തിയിരുന്നു.

സയ്യിദ് അലി മജീദിനെ തോൽപിക്കാൻ വേണ്ടി കെട്ടിക്കൊണ്ടുവന്ന പെണ്ണുങ്ങളെ മറ്റുള്ളവരുടെ മുന്നിൽ കാഴ്ചവെച്ചു എന്നടക്കമാണ് ഇയാൾ സ്വീകരണയോഗത്തിൽ പ്രസംഗിച്ചത്. മലപ്പുറം തെന്നല പഞ്ചായത്ത് ഒന്നാം വാർഡിൽ വിജയിച്ച യു.ഡി.എഫ് സ്ഥാനാർഥിക്കുവേണ്ടി പ്രവർത്തിച്ച വനിത ലീഗ് പ്രവർത്തകർക്കെതിരെയായിരുന്നു പ്രസംഗം.

‘കല്യാണം കഴിക്കുമ്പോ തറവാട് നോക്കുന്നത് എന്തിനാണെന്നറിമോ? ഇത്തരം കാര്യങ്ങൾക്കാണ് തറവാട് നോക്കുന്നത്. വനിതാ ലീഗിനെ പറയാൻ പാടില്ല, ജമീലത്താത്ത മാസ്ക് വെച്ച് ഇറങ്ങിക്കഴിഞ്ഞാൽ ജമീലത്താത്താനെ മാത്രമല്ല, പാണക്കാട്ടെ തങ്ങൻമാരെ വരെ പറഞ്ഞിട്ടുണ്ട്. ഇനിയും പറയും. അത് കേൾക്കാൻ ആണത്തവും ഉളുപ്പും ഉള്ളവൻ മാത്രം ഈ പരിപാടിക്കിറങ്ങിയാൽ മതി. അ​ല്ലെങ്കിൽ വീട്ടുമ്മയായി കഴിഞ്ഞാൽ മതി.

അന്യ ആണുങ്ങളുടെ മുന്നിൽ പോയി നിസ്സാരമായ ഒരു വോട്ടിനുവേണ്ടി, സെയ്തലവി മജീദിനെ തോൽപിക്കാൻ വേണ്ടി, കെട്ടിക്കൊണ്ടുവന്ന പെണ്ണുങ്ങളെ മറ്റുള്ളവരുടെ മുന്നിൽ കാഴ്ചവെക്കാനല്ല എന്ന് ഇവർ മനസ്സിലാക്കണം. ഞങ്ങളൊക്കെ മക്കളെ കൊണ്ട് കല്യാണം കഴിപ്പിച്ചിട്ടുണ്ട്. ഞങ്ങൾക്കൊക്കെ പ്രായപൂർത്തിയായ മക്കൾ വീട്ടിലുണ്ട്. അതൊക്കെ ഞങ്ങളുടെ മക്ക​ളുടെ കൂടെ അന്തിയുറങ്ങാനും ഭർത്താക്കൻമാരുടെ കൂടെ അന്തിയുറങ്ങാനുമാണ്’ -എന്നിങ്ങനെയാണ് പ്രസംഗം. പാർട്ടി ചുമതല താൽക്കാലികമായി മറ്റൊരാൾക്ക് കൈമാറിയാണ് സയ്യിദ് അലി തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇറങ്ങിയത്.

ഈ വാർഡിൽ 20 ഓളം വനിതാലീഗ് പ്രവർത്തകരു​ടെ കൂട്ടായ്മ വോട്ട് തേടി രംഗത്തിറങ്ങിയിരുന്നു. ഇതാണ് ​സി.പി.എം നേതാവിനെ പ്രകോപിപ്പിച്ചത്. അന്യപുരുഷൻമാർക്ക് മുന്നിൽ സ്ത്രീകളെ ഇറക്കി വോട്ടുതേടിയതിനെയാണ് താൻ വിമർശിച്ചത് എന്നാണ് സയ്യിദ് അലിയുടെ ന്യായീകരണം. മറ്റുള്ളവർക്ക് മുന്നിൽ പ്രദർശിപ്പിച്ചു എന്നാണ് താൻ ഉദ്ദേശിച്ചത് എന്നാണ് അദ്ദേഹം പറയുന്നത്. ഇതിനെതിരെ നിയമനടപടിയുമായി മുന്നോട്ടു​പോകുമെന്ന് മുസ്‍ലിം ലീഗ് നേതൃത്വം അറിയിച്ചിരുന്നു.

സ്ത്രീ വിരുദ്ധ പരാമർശത്തിൽ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ് ദേശീയ സെക്രട്ടറി നജ്മ തബ്ഷീറ രം​ഗത്തെത്തിയിരുന്നു. പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്തിലേക്ക് ഇത്തവണ വലമ്പൂർ ഡിവിഷനിൽനിന്നും വിജയിച്ച സ്ഥാനാർഥിയാണ് നജ്മ തബ്ഷീറ.പുരോഗമന കേരളത്തിന് നാക്കു പൊങ്ങുന്നില്ലേ. നാണം തോന്നുന്നില്ലേ എന്ന് തബ്ഷീറ ചോദിച്ചു.

പ്രസം​ഗം പരിധി കടന്നുവെന്ന് അം​ഗീകരിക്കുന്നുവെന്നും അത് ഒഴിവാക്കേണ്ടിയിരുന്നതായിരുന്നെന്നും പിന്നീട് സയ്യിദ് അലി മജീദ് ഖേദപ്രകടനത്തിൽ പറഞ്ഞു. സി.പി.എം നേതൃത്വം ഇടപെട്ട് ഖേദ പ്രകടനം ആവശ്യപ്പെടുകയായിരുന്നു. കോപവും വികാരവും ചേർന്നപ്പോൾ വാക്കുകൾക്ക് വേണ്ടത്ര നിയന്ത്രണം കിട്ടാതെ പോയി. അവിടെയാണ് പരിധി കടന്നതെന്നും സ്ത്രീ സമത്വത്തെയും സ്ത്രീകളോടുള്ള ആദരവിനെയും എന്നും പിന്തുണക്കുന്ന ഒരാളാണ് താനെന്നുമാണ് സയ്യിദ് അലി മജീദ് പറഞ്ഞത്.

Tags:    
News Summary - Obscene speech: Case registered against CPM leader Syed Ali Majeed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.