തിരുവനന്തപുരം: ദേശീയ, സംസ്ഥാന പാതയോരങ്ങളില്‍നിന്ന് 500 മീറ്റര്‍ ദൂരപരിധിയില്‍ മദ്യവില്‍പന പാടില്ളെന്ന സുപ്രീംകോടതിവിധി ഇതരസംസ്ഥാനങ്ങള്‍ നടപ്പാക്കാന്‍ തുടങ്ങിയിട്ടും സംസ്ഥാനസര്‍ക്കാര്‍ ഇരുട്ടില്‍ തപ്പുന്നു. ഈ മാസം 15ന് സുപ്രീംകോടതി വിധി വന്നതിനു പിന്നാലെ പാതയോരങ്ങളിലെ എല്ലാ മദ്യശാലകളും പൂട്ടാനുള്ള നടപടി തെലങ്കാന ഉള്‍പ്പെടെദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ തുടങ്ങി. ഇതുസംബന്ധിച്ച് തെലങ്കാന എക്സൈസ് കമീഷണര്‍ ഡോ. ആര്‍.വി. ചന്ദ്രവദന്‍ 19ന് പുറപ്പെടുവിച്ച ഉത്തരവിന്‍െറ പകര്‍പ്പ് ‘മാധ്യമ’ത്തിന് ലഭിച്ചു. ദേശീയ, സംസ്ഥാന പാതയോരങ്ങളില്‍ 500 മീറ്റര്‍ ദൂരപരിധിക്കുള്ളിലെ എ4, 2ബി ബാറുകള്‍, കള്ളുഷാപ്പുകള്‍, ക്ളബുകള്‍ എന്നിവ ഒഴിപ്പിക്കാനാണ് ഉത്തരവിറക്കിയത്. പുതിയ ലൈസന്‍സ് അനുവദിക്കരുതെന്നും ഉത്തരവില്‍ പറയുന്നു. എന്നാല്‍, കോടതിവിധി സംബന്ധിച്ച് വ്യക്തത വേണമെന്ന നിലപാടിലാണ് കേരള സര്‍ക്കാര്‍. വിധി ബിവറേജസ് കോര്‍പറേഷന്‍െറ വിപണനശാലകള്‍ക്ക് മാത്രമാണോ അതോ നക്ഷത്രബാറുകള്‍ക്കും ബാധകമാകുമോ എന്നതുസംബന്ധിച്ച ആശയക്കുഴപ്പത്തിലാണത്രെ സര്‍ക്കാര്‍.
ഉത്തരവിന്‍െറ പകര്‍പ്പ് ലഭ്യമായാല്‍ തീരുമാനം കൈക്കൊള്ളുമെന്നായിരുന്നു എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍െറ ആദ്യപ്രതികരണം. എന്നാല്‍, ഇത് ലഭിച്ച് ദിവസങ്ങള്‍ പിന്നിട്ടിട്ടും നടപടിയുണ്ടായിട്ടില്ല. അതേസമയം, കോടതിവിധി സംബന്ധിച്ച് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയാല്‍ മാത്രമേ തനിക്ക് ഇടപെടാനാകൂവെന്നാണ് എക്സൈസ് കമീഷണര്‍ ഋഷിരാജ് സിങ് പറയുന്നത്. കേരള അബ്കാരി ചട്ടമനുസരിച്ച് മദ്യംവില്‍ക്കുന്ന ഏതു കേന്ദ്രവും കെട്ടിടവും മദ്യവില്‍പനശാലയായാണ് കണക്കാക്കുന്നത്. കള്ളുഷാപ്പ് മുതല്‍ നക്ഷത്രഹോട്ടലുകള്‍ വരെ ഇതില്‍പെടും. ഈ സാഹചര്യത്തില്‍ കേരളത്തിലെ ദേശീയ, സംസ്ഥാനപാതയോരങ്ങളിലെ 31 പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ പതിനഞ്ചോളം പൂട്ടുകയോ മാറ്റിസ്ഥാപിക്കുകയോ വേണ്ടിവരും. എന്നാല്‍, മാറ്റിസ്ഥാപിക്കുന്നത് പ്രായോഗികമല്ളെന്നാണ് ഹോട്ടലുടമകളുടെ പക്ഷം. ബാറുകള്‍ പൂട്ടുന്നതിനോടും യോജിപ്പില്ല. ഈ സാഹചര്യത്തില്‍ നിയമനടപടികളിലൂടെ കാര്യങ്ങള്‍ തങ്ങള്‍ക്കനുകൂലമാക്കാനാണ് ഇവരുടെ നീക്കം. ഇതിന് ഒത്താശ ചെയ്യാനാണ് സര്‍ക്കാര്‍ മെല്ളെപ്പോക്ക് നടത്തുന്നതെന്ന് മദ്യനിരോധന സമിതി പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.
അതേസമയം, ബിവറേജസ് കോര്‍പറേഷന്‍െറ (ബെവ്കോ) വിപണനശാലകള്‍ മാറ്റിസ്ഥാപിക്കാന്‍ നടപടി തുടങ്ങി. നൂറ്റിനാല്‍പത്തഞ്ചോളം വിപണനശാലകളാണ് മാറ്റിസ്ഥാപിക്കാനൊരുങ്ങുന്നത്.
ആദ്യപടിയായി, പാലക്കാട് കൊടുവായൂരിലേതും ചേര്‍ത്തല വടക്കേ അങ്ങാടി കവലയിലേതും മാറ്റിസ്ഥാപിച്ചു. മറ്റിടങ്ങളില്‍ അനുയോജ്യമായ സ്ഥലം കണ്ടത്തൊന്‍ ബെവ്കോ എം.ഡി എച്ച്. വെങ്കിടേഷ് റീജനല്‍ മാനേജര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.