കലോത്സവത്തിന് വന്ന വിദ്യാർഥിനിയെ ബൈക്കിൽ പീഡിപ്പിച്ച കേസിൽ അധ്യാപകൻ അറസ്റ്റിൽ

തൃപ്പൂണിത്തുറ: ഉപജില്ല കലോത്സവം കഴിഞ്ഞുമടങ്ങിയ പ്ലസ് വൺ വിദ്യാർഥിനിയെ ബൈക്കിലിരുത്തി പീഡിപ്പിച്ച കേസിൽ അധ്യാപകൻ അറസ്റ്റിൽ. പട്ടിമറ്റം മന്ത്രക്കൽ ദേവീക്ഷേത്രത്തിനു സമീപം നടുക്കാലയിൽ വീട്ടിൽ കിരൺ കരുണാകരനെയാണ് (43) ഇൻസ്പെക്ടർ വി. ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തമിഴ്നാട്ടിലെ നാഗർകോവിലിൽനിന്ന് പിടികൂടിയത്. കഴിഞ്ഞ 16നായിരുന്നു കേസിനാസ്പദമായ സംഭവം.

പെൺകുട്ടിയെ രക്ഷിതാക്കൾക്ക് കലോത്സവത്തിന് എത്തിക്കാൻ മാർഗമില്ലാതെ വന്ന സാഹചര്യം മുതലെടുത്ത് അധ്യാപകന്റെ ബൈക്കിൽ കൊണ്ടുപോകാം എന്നു പറഞ്ഞ് വീട്ടിൽനിന്ന് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. കലോത്സവം കഴിഞ്ഞ് രാത്രി എട്ടോടെ ബൈക്കിന് പിന്നിലിരുന്ന് യാത്ര ചെയ്ത് വന്ന പെൺകുട്ടിയെ പൊന്നുരുന്നി മുതൽ കരിമുകൾ വരെയുള്ള ഭാഗത്തുവെച്ച് പീഡിപ്പിച്ചെന്നാണ് കേസ്.

വിവരം തൊട്ടടുത്ത ദിവസം അധ്യാപകരെ അറിയിച്ചെങ്കിലും സ്‌കൂൾ അധികൃതർ പൊലീസിൽ അറിയിച്ചില്ല. സംഭവം പുറത്തറിയാതെ മൂടിവെക്കാനും ശ്രമമുണ്ടായി. ഇതിനെതിരെ വിദ്യാർഥികൾ സ്‌കൂളിൽ സമരം ചെയ്തിരുന്നു. ഈ സമയം സ്‌കൂളിലുണ്ടായിരുന്ന അധ്യാപകൻ കടന്നുകളയുകയായിരുന്നു. പിന്നീട് നാഗർകോവിലിലേക്ക് ഒളിവിൽപോയി. തമിഴ്‌നാട് പൊലീസ് സ്‌പെഷൽ ബ്രാഞ്ചിന്‍റെ സഹായത്തോടെ ഒളിസങ്കേതം കണ്ടെത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രക്ഷപ്പെടാൻ ഉപയോഗിച്ച കാറും കൂടെയുണ്ടായിരുന്ന രണ്ടുപേരെയും കസ്റ്റഡിയിലെടുത്തു.

കുട്ടികൾക്കെതിരെയുള്ള അതിക്രമം യഥാസമയം പൊലീസിനെ അറിയിക്കുന്നതിൽ വീഴ്ചവരുത്തിയ മൂന്ന് അധ്യാപകർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി തൃപ്പൂണിത്തറ പൊലീസ് ഇൻസ്പെക്ടർ ഗോപകുമാർ അറിയിച്ചു. സംഘത്തിൽ എസ്.ഐ എം. പ്രദീപ്, എ.എസ്.ഐമാരായ രാജ്‌നാഥ്, എം.ജി. സന്തോഷ്, എസ്.സി.പി.ഒ ആർ. മേനോൻ, സി.പി.ഒ ബിബിൻ എന്നിവരാണ് ഉണ്ടായിരുന്നത്.

Tags:    
News Summary - Teacher arrested in rape case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.