കൊച്ചി: മെഡിക്കൽ കോളജിന്റെ അനുബന്ധ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രവർത്തിക്കുന്ന കെട്ടിടങ്ങൾക്ക് നികുതിയിളവിന് അർഹതയുണ്ടോയെന്ന് പരിശോധിക്കാൻ ബന്ധപ്പെട്ട അപ്പലറ്റ് അതോറിറ്റിക്ക് ഹൈകോടതിയുടെ നിർദേശം. മെഡിക്കൽ കോളജിന്റെ ഭാഗമായ വിദ്യാർഥികളുടെ ഹോസ്റ്റൽ, ഡോക്ടർമാരുടെ ക്വാർട്ടേഴ്സ് എന്നിവക്ക് കെട്ടിട നികുതി ഈടാക്കിയതിനെതിരെ പത്തനംതിട്ട മൗണ്ട് സിയോൺ മെഡിക്കൽ കോളജ് നൽകിയ ഹരജിയിലാണ് ജസ്റ്റിസ് പി. ഗോപിനാഥിന്റെ ഉത്തരവ്.
റവന്യൂ അധികൃതർ കെട്ടിടങ്ങൾക്ക് നികുതി ഈടാക്കിയതിനെതിരെ അപ്പലറ്റ് അതോറിറ്റിയെ സമീപിക്കാനും ഹരജി ലഭിച്ചാൽ, നിയമപരമായി പരിശോധിച്ച് തീർപ്പാക്കാനുമാണ് സിംഗിൾബെഞ്ചിന്റെ നിർദേശം. േരള ബിൽഡിങ് ടാക്സ് ആക്ടിൽ മെഡിക്കൽ കോളജിന്റെ അനുബന്ധ കെട്ടിടങ്ങൾക്ക് നികുതിയിളവ് അനുവദിക്കുന്നുണ്ടെങ്കിലും അടൂർ തഹസിൽദാർ കെട്ടിടങ്ങൾക്ക് നികുതി ഈടാക്കിയെന്നാരോപിച്ചാണ് ഹരജിക്കാർ കോടതിയെ സമീപിച്ചത്. മെഡിക്കൽ കോളജിന്റെ അനുബന്ധ കെട്ടിടങ്ങൾ നികുതിയിളവിന് അർഹമാണെന്ന് സുപ്രീംകോടതി ഉത്തരവുണ്ടെന്ന് ഹരജിക്കാർ ചൂണ്ടിക്കാട്ടി. എന്നാൽ, അപ്പലറ്റ് അതോറിറ്റിയെ സമീപിക്കാതെ ഹരജിക്കാർ നേരിട്ട് ഹൈകോടതിയിലെത്തുകയായിരുന്നെന്ന് സർക്കാർ വാദിച്ചു. തുടർന്നാണ് പരാതി അപ്പലറ്റ് അതോറിറ്റിക്ക് സമർപ്പിക്കാൻ കോടതി നിർദേശിച്ചത്. പരാതി ലഭിച്ചാൽ, അപ്പീലായി കണക്കാക്കി അതോറിറ്റി അത് പരിഗണിക്കണമെന്നാണ് നിർദേശം. അപ്പലറ്റ് അതോറിറ്റി പരാതി തീർപ്പാക്കുംവരെ നികുതി കുടിശ്ശിക ഈടാക്കുന്നതും കോടതി തടഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.