സത്യപ്രതിജ്ഞ ചടങ്ങിൽ മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ് സെക്രട്ടറിമാരും മാത്രമേ പാടുള്ളൂവെന്ന് ലോക്ഭവൻ

തിരുവനന്തപുരം: സത്യപ്രതിജ്ഞ ചടങ്ങിൽ മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ് സെക്രട്ടറിമാരും മാത്രമേ പാടുള്ളൂവെന്ന് ലോക്ഭവന്റെ നിർദേശം. ലോക്സഭ പ്രതിപക്ഷ നേതാവും ക്ഷണിക്കപ്പെട്ട മുഖ്യമന്ത്രിമാരുമുണ്ടെന്ന് പ്രോട്ടോകോൾ വിഭാഗം ഗവർണറെ അറിയിച്ചിരുന്നു. വേദിയിൽ മറ്റുള്ളവർ പാടില്ലെന്നാണ് ലോക്ഭവൻ നിന്നുള്ള നിര്‍ദേശം. തമിഴ്‌നാട്ടിലും എതിർപ്പ് അറിയിച്ചുവെങ്കിലും വിജയിയുടെ സത്യപ്രതിജഞയിൽ രാഹുൽ ഗാന്ധി പങ്കെടുത്തിരുന്നു. വേദിയിൽ ആരൊക്കെ വേണമെന്ന് തീരുമാനിക്കേണ്ടത് ഗവർണറാണെന്ന് പൊതുഭരണ വകുപ്പ് അറിയിച്ചു.

നാളത്തെ സത്യപ്രതിജ്ഞ ചടങ്ങിനായി സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്. രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, പ്രിയങ്ക ഗാന്ധി എന്നിവർ ചടങ്ങിനെത്തുമെന്നാണ് വിവരം. സത്യപ്രതിജ്ഞ ചടങ്ങുമായി ബന്ധപ്പെട്ട് നാളെ നഗരത്തിൽ രാവിലെ ഏഴ് മുതൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി. പ്രധാന ഗേറ്റിലൂടെ വി.ഐ.പി എൻട്രി മാത്രമായിരിക്കും ഉണ്ടാവുക. രാവിലെ എട്ട് മണിക്കുള്ളിൽ സ്റ്റേഡിയത്തിൽ കയറണം. ഒമ്പത് മണിക്ക് ഗേറ്റുകളും റോഡും അടക്കും.

പൊതുജനങ്ങള്‍ക്ക് സത്യപ്രതിജ്ഞ തത്സസമയം കാണുന്നതിനായി നഗരത്തിൽ ആറ് കേന്ദ്രങ്ങളിൽ എൽ.ഇ.ഡി വാളുകൾ ക്രമീകരിക്കും. സ്റ്റേഡിയത്തിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. നാല് ഗേറ്റ് വഴിയാണ് സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനം. ആദ്യ പരിഗണന പാസ് ഉള്ളവർക്കായിരിക്കും. പിന്നീട് മറ്റുള്ളവരെ പ്രവേശിപ്പിക്കും. നാളെ നാല് മണി വരെ തലസ്ഥാനത്ത് ഗതാഗത, സുരക്ഷ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കമീഷണർ അറിയിച്ചു.

തിങ്കളാഴ്ച രാവിലെ 10ന് സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങുമായി ബന്ധപ്പെട്ട് രാവിലെ ഏഴുമുതൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ചടങ്ങിൽ പങ്കെടുക്കാനെത്തുന്നവർക്കായി പാർക്കിങ് കേന്ദ്രങ്ങളും സജീകരിച്ചു. വാഹനങ്ങൾ നിർദേശിച്ച സ്ഥലങ്ങളിൽ ഗതാഗത തടസ്സമുണ്ടാകാത്ത വിധം പാർക്ക് ചെയ്യണം. അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കംചെയ്യും. വിമാനത്താവളത്തിലേക്കും റെയിൽവേ സ്റ്റേഷനിലേക്കും വരുന്ന യാത്രക്കാർ മുൻകൂട്ടി യാത്രകൾ ക്രമീകരിക്കണം. ട്രാഫിക് ക്രമീകരണങ്ങളുടെ വിവരങ്ങൾ അറിയാൻ പൊതുജനങ്ങൾക്ക് 0471 2558731, 9497930055 നമ്പരുകളിൽ ബന്ധപ്പെടാം.

ഗതാഗത ക്രമീകരണം

  • പേരൂർക്കട, ശാസ്തമംഗലം ഭാഗങ്ങളിൽനിന്ന് സ്റ്റാച്യു വഴി പോകുന്ന വാഹനങ്ങൾ വെള്ളയമ്പലം-വഴുതയ്ക്കാട്-വിമൻസ് ജങ്ഷൻ-തൈക്കാട് വഴി പോകണം.
  • പി.എം.ജി ഭാഗത്തുനിന്ന് സ്റ്റാച്യു വഴി പോകേണ്ട വാഹനങ്ങൾ ജി.വി. രാജ-എൽ.എം.എസ്-മ്യൂസിയം-മാനവീയം റോഡ്-ആൽത്തറ വഴുതയ്ക്കാട്-വിമൻസ് കോളജ് ജങ്ഷൻ-തൈക്കാട് വഴി പോകണം.
  • ഓവർ ബ്രിഡ്‌ജ് ഭാഗത്തുനിന്ന് സ്റ്റാച്യു വഴി പോകേണ്ട വാഹനങ്ങൾ ഓവർ ബ്രിഡ്‌ജ്-തമ്പാനൂർ-മോഡൽ സ്കൂൾ-പനവിള-ബേക്കറി ഫ്ലൈ ഓവർ വഴി പോകണം.
Tags:    
News Summary - Lok Bhavan orders that only the Chief Minister, ministers and chief secretaries will be allowed to attend the swearing-in ceremony

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.