കരുവന്നൂര്‍: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ നിക്ഷേപകരുടെ പണം മര്യാദക്ക് തിരിച്ചുനൽകണമെന്ന് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി. കരുവന്നൂരില്‍ ഇ.ഡി സ്വത്തുക്കള്‍ പിടിച്ചെടുത്തിട്ടുണ്ട്. അത് നിക്ഷേപകര്‍ക്ക് മടക്കി നല്‍കാന്‍ തയ്യാറാണ്. ആ പണം സ്വീകരിക്കേണ്ടെന്നാണ് സഹകരണ വകുപ്പിന്റെ നിലപാടെന്നും സുരേഷ് ഗോപി പറഞ്ഞു. ഇരിങ്ങാലക്കുടയിലെ കലുങ്ക് സൗഹൃദസദസ്സിലായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം.
‘നിങ്ങൾക്ക് ആ കാശ് തിരിച്ചുകിട്ടണം. അതേസമയം അത് സ്വീകരിക്കണ്ട എന്നാണ് തത്കാലം തീരുമാനമെടുത്തിരിക്കുന്നത് എന്നാണ് അറിവ്. ഒരു ഇ.ഡിയും വേണ്ട, ഒരു കേന്ദ്രമന്ത്രിയും വേണ്ട, ഒരു സംസ്ഥാനമന്ത്രിയും വേണ്ട, ഒരു മുഖ്യമന്ത്രിയും വേണ്ട. അവരിട്ട കാശ് മര്യാദക്ക് അങ്ങോട്ട് തിരിച്ചുകൊടുക്കെടോ എന്നേ പറയാനുള്ളൂ. അത്രയേ ഉള്ളൂ'. - സുരേഷ് ഗോപി പറഞ്ഞു.
കരുവന്നൂരിൽ ഇ.ഡി കണ്ടുകെട്ടിയ ആസ്തികൾ നിക്ഷേപകർക്ക് വിട്ടുനൽകാൻ തയ്യാറായിട്ടും സംസ്ഥാന സഹകരണവകുപ്പ് മുഖം തിരിക്കുന്നുവെന്നാണ് സുരേഷ് ഗോപിയുടെ ആരോപണം. ആ പണം സ്വീകരിക്കേണ്ടതില്ലെന്നാണ് സംസ്ഥാന സഹകരണ വകുപ്പിൻറെ തീരുമാനമെന്നാണ് താൻ മനസിലാക്കുന്നത്. ഇ.ഡി പണം തിരിച്ച് അക്കൗണ്ടിൽ നിക്ഷേപിച്ചാൽ അത് നിക്ഷേപകർക്ക് പങ്കുവെച്ച് നൽകേണ്ടി വരുമെന്നതാണ് കാരണം. മുഴുവൻ പണവും തരാനല്ല, എന്നാലും അത് തന്നേ മതിയാകൂവെന്നും സുരേഷ് ഗോപി പറഞ്ഞു.
കഴിഞ്ഞ ദിവസം, സുരേഷ് ഗോപി നയിക്കുന്ന ‘കലുങ്ക് സൗഹൃദ സദസിൽ’ വീടിനായി നിവേദനവുമായെത്തിയ പുള്ള് സ്വദേശി കൊച്ചുവേലായുധനെ മന്ത്രി മടക്കി അയച്ചത് വിവാദമായിരുന്നു. ‘പരാതികളൊക്കെ അങ്ങ് പഞ്ചായത്തിൽ കൊണ്ടുകൊടുത്താൽ മതി, ഇത് വാങ്ങൽ എം.പിയുടെ പണിയല്ല’ എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.
ബി.ജെ.പി ഭരിക്കുന്ന പഞ്ചായത്തുകളിൽ മാത്രമേ എം.പി ഫണ്ട് നൽകുകയുള്ളോ എന്ന ചോദ്യത്തിന് ‘തൽക്കാലം അതേ പറ്റൂ ചേട്ടാ’ എന്നായിരുന്നു പരിഹാസരൂപത്തിലുള്ള മറുപടി. സംഭവം വിവാദമായതോടെ വിഷയം സി.പി.എം ഏറ്റെടുക്കുകയും വീട് നർമിച്ച് നൽകാമെന്ന് സി.പി.എം തൃശൂർ ജില്ല സെക്രട്ടറി കെ.വി അബ്ദുൽ ഖാദർ ഉറപ്പുനൽകുകയും ചെയ്തു.
ഇതിന് പിന്നാലെ, കൊച്ചുവേലായുധന്റെ നിവേദനം സ്വീകരിക്കാത്തത് കൈപിഴയാണെന്ന് സമ്മതിച്ച് ബുധനാഴ്ച സുരേഷ് ഗോപി രംഗത്തെത്തിയിരുന്നു. ‘അവിടേയും ഇവിടെയും തെറിച്ച് കിടക്കുന്ന ചില കൈപ്പിഴകളൊക്കെ എടുത്തുകാണിച്ച് ഈ തീപന്തം കെടുത്താനാകില്ല. ഈ തീഗോളം കെടുത്താമെന്ന് ഒരുത്തനും വിചാരിക്കേണ്ട, നടക്കില്ല. അതിനൊക്കെയുള്ള ചങ്കുറപ്പ് ഭരത്ചന്ദ്രനുണ്ടെങ്കിൽ അത് സുരേഷ് ഗോപിക്കുമുണ്ട്. ചിലർ പറയുന്നു. താൻ സിനിമയിൽ നിന്ന് ഇറങ്ങിയിട്ടില്ല എന്ന്, എന്തിന് സിനിമയിൽ നിന്ന് ഇറങ്ങണം. സിനിമക്ക് ജനങ്ങൾ കൈയടിച്ചിട്ടുണ്ടെങ്കിൽ അതാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. അത് കൊണ്ട്, സിനിമയിൽ നിന്ന് ഇറങ്ങാൻ സൗകര്യമില്ല.’ എന്നായിരുന്നു സുരേഷ് ഗോപിയുടെ വാക്കുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.