ന്യൂഡൽഹി: ദത്തെടുക്കാൻ നൽകിയ കുട്ടിയെ പിന്നീട് തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ടതിനെ തുടർന്ന് കേരള ഹൈകോടതി ദമ്പതികൾക്ക് അനുകൂലമായി പുറപ്പെടുവിച്ച വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു. ലിവ് - ഇൻ റിലേഷൻഷിപ് ബന്ധം തകർന്നതോടെ അമ്മ ശിശുക്ഷേമ സമിതിക്ക് കൈമാറിയ കുഞ്ഞിനെ തേടിയാണ് പിന്നീട് മാതാപിതാക്കൾ ഒന്നിച്ച് ഹൈകോടതിയിലെത്തിയത്.
കുഞ്ഞിനെ മറ്റൊരു കുടുംബം ദത്തെടുത്ത നടപടി റദ്ദാക്കിയ ഡിവിഷൻ ബെഞ്ച് ഒരു മാസത്തിനകം കുഞ്ഞിനെ തിരിച്ചു നൽകാൻ ഉത്തരവിട്ട് ഏപ്രിലിൽ ഹരജി തീർപ്പാക്കുകയും ചെയ്തു. എന്നാൽ, മതിയായ നടപടികൾ പാലിച്ചല്ല ദത്തെടുക്കൽ പൂർത്തിയാക്കിയതെന്ന കേരള ഹൈകോടതി വിധിക്കെതിരെ പെൺകുട്ടിയെ ദത്തെടുത്ത ദമ്പതികൾ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. കുട്ടിയെ ദത്തെടുക്കാനുള്ള നടപടികളെല്ലാം പാലിച്ചിട്ടും ചൈൽഡ് വെൽഫയർ കമ്മിറ്റി യഥാർഥ മാതാപിതാക്കൾക്ക് അനുകൂലമായ നിലപാടെടുത്തെന്ന് ഇവർ പറഞ്ഞു.
തങ്ങളുടെ വാദം കേൾക്കാതെയാണ് വിഷയത്തിൽ ഹൈകോടതി വിധിപറഞ്ഞതെന്ന് ഹരജിക്കാർ വ്യക്തമാക്കി. തുടർന്ന് ജസ്റ്റിസുമാരായ വിനീത് ശരൺ, ദിനേശ് മഹേശ്വരി എന്നിവരുടെ ബെഞ്ച് ഹൈകോടതി വിധി സ്റ്റേ ചെയ്യുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.