ചങ്ങനാശ്ശേരി: ശശി തരൂർ എം.പി ഡല്‍ഹി നായരല്ല, കേരളപുത്രനും വിശ്വപൗരനുമെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍.
നേരത്തേ തിരുവനന്തപുരത്ത് മത്സരിക്കാന്‍ എത്തിയപ്പോള്‍ തരൂരിനെ താന്‍ ഡല്‍ഹി നായരെന്ന് വിളിച്ചിരുന്നു. ആ തെറ്റ് തിരുത്താനാണ് അദ്ദേഹത്തെ മന്നം ജയന്തി ഉദ്ഘാടനത്തിന് പെരുന്നയിലേക്ക് ക്ഷണിച്ചത്. മന്നം ജയന്തി ഉദ്ഘാടനത്തിന് ശശി തരൂരിനെക്കാള്‍ യോഗ്യനായി മറ്റാരെയും കാണാന്‍ കഴിയുന്നില്ല. തരൂര്‍ കേരളത്തിന്റെ പുത്രനും വിശ്വപൗരനുമാണ്. ജയന്തി സമ്മേളനത്തിലെ സ്വാഗതപ്രസംഗത്തിൽ സുകുമാരന്‍ നായര്‍ പറഞ്ഞു.മതേതരത്വം, ജനാധിപത്യം, സാമൂഹിക നീതി എന്നീ അടിസ്ഥാന മൂല്യങ്ങളില്‍ ഉറച്ചുനിന്നുള്ള പ്രവര്‍ത്തനങ്ങളാണ് മന്നത്ത് പത്മനാഭന് പഠിപ്പിച്ചത്. ആ ദര്‍ശനങ്ങള്‍ ഉള്‍ക്കൊണ്ട് അദ്ദേഹത്തിന്റെ കാലടിപ്പാതകളെ പിന്തുടരുകയാണ് എന്‍.എസ്.എസ് ചെയ്യുന്നത്. സാമൂഹിക, സാംസ്കാരിക വിദ്യാഭ്യാസ മേഖലകളില്‍ വിപ്ലവ പ്രവര്‍ത്തനങ്ങളാണ് മന്നം നടത്തിയത്. അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും അധഃപതിച്ച നായര്‍ സമൂഹത്തിന് അദ്ദേഹം ദിശാബോധം നല്കി.
സ്വന്തം സമുദായത്തിന്റെ പുരോഗതിക്കായി പ്രവർത്തിക്കുന്നതിനൊപ്പം ഇതര സമുദായങ്ങള്‍ക്ക് ക്ഷോഭകരമായതൊന്നും ചെയ്യരുതെന്നും രാജ്യത്തിന്റെ പുരോഗതിക്കായി പ്രവര്‍ത്തിക്കണമെന്നുമുള്ള മാര്‍ഗദര്‍ശനമാണ് അദ്ദേഹം നായര്‍ സമൂഹത്തിന് നല്‍കിയതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
ചങ്ങനാശ്ശേരി: എന്‍.എസ്.എസിന്റെ സമദൂര സിദ്ധാന്തമെന്ന ആശയം കേരള രാഷ്ട്രീയത്തില്‍ എന്‍.എസ്.എസിനെ ഒരു പാര്‍ട്ടിക്കും തള്ളിക്കളയാന്‍ കഴിയാത്തതാക്കുന്നുവെന്ന് ശശി തരൂര്‍ എം.പി. 146ാമത് മന്നം ജയന്തിയാഘോഷം പെരുന്ന എന്‍.എസ്.എസ് ആസ്ഥാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭാരത സംസ്കാരത്തില്‍ ആഴത്തില്‍ വേരൂന്നിയ വ്യക്തിത്വമാണ് മന്നത്ത് പത്മനാഭന്റേത്. കാലത്തിനുമുമ്പേ സഞ്ചരിച്ച മന്നത്ത് പത്മനാഭന്റെ ദീര്‍ഘവീക്ഷണമുള്ള കാഴ്ചപ്പാടുകള്‍ക്ക് ഇന്നും പ്രസക്തിയേറെയാണ്. ഇത്തരത്തിൽ ദീര്‍ഘവീക്ഷണമുള്ള നേതാക്കളുടെ അഭാവമാണ് നാം നേതൃത്വങ്ങളില്‍ കാണുന്നത്.
സര്‍ക്കാര്‍ ഓരോ വര്‍ഷവും കടക്കെണിയിലാണ് മുന്നോട്ട് പോവുന്നത്. ജനിച്ചുവീഴുന്ന ഓരോ കുഞ്ഞിനും ബാധ്യത വരുത്തിവെക്കുകയാണ്. ഈ സാഹചര്യത്തില്‍ മന്നത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകയാവുകയാണ്. ഒരു ബാധ്യതയുമില്ലാതെയാണ് നൂറ്റാണ്ടിനുമുമ്പ് സംസ്ഥാനമാകെ മന്നത്ത് പത്മനാഭന് വിദ്യാഭ്യാസ സ്ഥാപനങ്ങളും ആതുരാലയങ്ങളും പടുത്തുയര്‍ത്തിയത്. എന്‍.എസ്.എസിനെ നയിച്ചപോലെ കേരള സര്‍ക്കാറിനെ നയിക്കാന്‍ ആളുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. പുതു തലമുറ ഉയര്‍ന്ന വിദ്യാഭ്യാസത്തിന് വിദേശരാജ്യങ്ങളിലേക്ക് കുടിയേറുന്നത് ഹൈടെക് യുഗത്തിലെ സര്‍ക്കാറുകളുടെ വീഴ്ചകളും പരാജയവുമാണ്. നിലവിലെ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ സഞ്ചരിക്കുന്നത് മന്നത്തിന്റെ പാതയിലൂടെയാണെന്നും ശശി തരൂര്‍ പറഞ്ഞു. ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ഡോ.എം.ശശികുമാര്‍ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.