പ്രതീകാത്മക ചിത്രം
പാലക്കാട്: സൗജന്യമായി ലഭിച്ച യൂനിഫോമും പുസ്തകങ്ങളും ഉണ്ടെങ്കിലും സ്കൂളിലെത്താൻ കഴിയാത്ത വിഷമത്തിലാണ് അട്ടപ്പാടി ആദിവാസി മേഖലയിലെ വിദ്യാർഥികൾ. വേനലവധി കഴിഞ്ഞ് സ്കൂളുകൾ തുറന്നിട്ട് 17 ദിവസമായെങ്കിലും യൂനിഫോം തുന്നാൻ പണമില്ലാത്തതിനാൽ നിരവധി വിദ്യാർഥികളാണ് ക്ലാസുകൾക്ക് പുറത്തുള്ളത്. അഗളി ഗവ. എൽ.പി സ്കൂളിൽ മാത്രം ഏകദേശം 26 വിദ്യാർഥികളെങ്കിലും യൂനിഫോമില്ലെന്ന കാരണത്താൽ ഇക്കുറി ക്ലാസുകളിൽ എത്തിയിട്ടില്ല. പുതൂർ, ഷോളയൂർ പഞ്ചായത്തുകളിലെ സ്ഥിതിയും വ്യത്യസ്തമല്ല.
മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയെ മാത്രം ആശ്രയിച്ച് കഴിയുന്ന കുടുംബങ്ങൾക്ക് കഴിഞ്ഞ അഞ്ച് മാസമായി വേതനം കുടിശ്ശികയായതോടെയാണ് പ്രതിസന്ധിയിലായത്. നിലവിൽ നിർബന്ധമാക്കിയിട്ടില്ലെങ്കിലും ജൂലൈ ഒന്ന് മുതൽ എല്ലാവരും യൂനിഫോം ധരിക്കണമെന്നാണ് സ്കൂളുകൾ വ്യക്തമാക്കുന്നത്. തൊഴിലുറപ്പ് പദ്ധതി പ്രകാരം 369 രൂപയാണ് ഒരു ദിവസത്തെ കൂലി. മാസങ്ങളായി ഇത് മുടങ്ങിയിട്ട്. റേഷൻ കടകൾ മുഖേന അരി, പഞ്ചസാര, ഗോതമ്പ്, മണ്ണെണ്ണ എന്നിവ ലഭിക്കുമെങ്കിലും കറികൾ വെക്കാൻ പച്ചക്കറികൾ വാങ്ങാൻ ഇവരുടെ കൈയിൽ പണമില്ല.
പോഷകാഹാര കുറവുമൂലമുള്ള ശിശുമരണവും അരിവാൾ രോഗവും നിത്യസംഭവമായ അട്ടപ്പാടിയിൽ കൃത്യമായി തൊഴിൽ വേതനം വിതരണം ചെയ്യാൻ കഴിയാത്തത് അധികൃതരുടെ വീഴ്ചയായി ചൂണ്ടിക്കാട്ടുന്നു. ഔദ്യോഗിക കണക്കുകൾ പ്രകാരം പുതൂർ ഗ്രാമപഞ്ചായത്തിൽ മാത്രം ഏകദേശം 28,670 കുടുംബങ്ങൾ എം.ജി.എൻ.ആർ.ഇ.ജി.എ വേതനത്തിനായി കാത്തിരിക്കുന്നുണ്ട്. മറ്റു രണ്ടു പഞ്ചായത്തുകളിലും സമാന സ്ഥിതിയാണ്. തുക ലഭിക്കാത്തതിനാൽ ഏറ്റവും അടിസ്ഥാന ചെലവുകൾ പോലും നിറവേറ്റാനാവാത്ത സ്ഥിതിയിലാണ് കുടുംബങ്ങൾ.പരമ്പരാഗതമായി ചെയ്യുന്ന കൃഷി, കൂലിവേല, വനവിഭവ ശേഖരണം എന്നിവയാണ് പലപ്പോഴും പ്രദേശത്തെ ആദിവാസി സമൂഹങ്ങളുടെ വരുമാന മാർഗം. എന്നാൽ ഇത്തവണ കടുത്ത വേനലും വരൾച്ചയും കാർഷിക പ്രവൃത്തികൾക്ക് തിരിച്ചടിയായി. തൊഴിലവസരങ്ങളും കുറഞ്ഞു. തലയെണ്ണൽ ദിവസം കഴിഞ്ഞിട്ടും പല കുട്ടികളും സ്കൂളിൽ പോയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.