മോഷ്ടിച്ച ബൈക്ക് മറിഞ്ഞ് രണ്ട് യുവാക്കൾ മരിച്ചു, ഒരാൾക്ക് ഗുരുതരം
ആലപ്പുഴ: കൈചൂണ്ടി മുക്കിൽ ബൈക്ക് അപകടത്തിൽ രണ്ടുപേർ മരിച്ചു. മണ്ണഞ്ചേരി സ്വദേശികളായ റിൻഷാദ് (19), സബീൻ (17)എന്നിവരാണ് മരിച്ചത്. മറ്റൊരാളെ പരിക്കുകളോടെ ആലപ്പുഴ മെഡിക്കൽ കൊളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മോഷണം പോയ ബൈക്കാണ് അപകടത്തിൽപെട്ടതെന്ന് പൊലീസ് പറഞ്ഞു. മണ്ണഞ്ചേരി സ്വദേശി പ്രമോദിന്റെ വാഹനമാണ് മോഷണം പോയത്. മരിച്ച യുവാക്കുളം മണ്ണഞ്ചേരി സ്വദേശികളാണ്. ഇന്നലെ രാത്രിയാണ് ബൈക്ക് മോഷണം പോയതെന്ന് പ്രമോദ് പറഞ്ഞു. പുലർച്ചെ നാലുമണിയോടെ പൊലീസ് വിളിച്ചപ്പോഴാണ് അപകടവിവരം അറിയുന്നതെന്ന് അദ്ദേഹം പറഞ്ഞു.
വാഹനം മോഷണം പോയ സ്ഥലവും അപകടം നടന്ന സ്ഥലവും തമ്മിൽ ഏകദേശം 10 കിലോമീറ്റർ വ്യത്യാസമാണുള്ളത്. ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷൻ പരിധിയിൽ നഗരമധ്യത്തിൽ കൈചുണ്ടിമുക്കിലാണ് അപകടം നടന്നത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നു. പുലർച്ച മൂന്നു മണിക്കും നാലു മണിക്കും ഇടയിലാണ് അപകടം നടന്നതെന്നാണ് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്.
മൂന്ന് യുവാക്കളായിരുന്നു ബൈക്കിൽ ഉണ്ടായിരുന്നത്. നായ കുറുകെ ചാടിയതിനെ തുടർന്ന് ബൈക്ക് നിയന്ത്രണം തെറ്റി എതിർദിശയിൽ വന്ന കാറിൽ ഇടിച്ചാണ് അപകടം. അപകടത്തിന്റെ ഭയാനകമായ ദൃശ്യങ്ങളാണ് സിസിടിവിയിൽ പതിഞ്ഞത്. അമിതവേഗത്തിൽ എത്തിയ വാഹനം മറിഞ്ഞ ശേഷം തീപ്പൊരി ചിതറുന്നത് ദൃശ്യങ്ങളിൽ കാണാം.
അപകട സ്ഥലത്തുനിന്ന് 25 പായക്കറ്റോളം സിഗരറ്റ് ഉൾപ്പെടെ ലഭിച്ചിട്ടുണ്ട്. അപകടത്തിൽപെട്ടവർ ബൈക്ക് മോഷ്ടിച്ചതാണോ അതോ മറ്റാരെങ്കിലും മോഷ്ടിച്ച ശേഷം ഇവർക്ക് കൈമാറിയതാണോ എന്ന സംശയത്തിലാണ് പൊലീസ്. ഇക്കാര്യത്തിൽ വ്യക്തതവരുത്താനുള്ള ശ്രമം നടക്കുന്നുണ്ട്. മൃതദേഹങ്ങൾ പോസ്റ്റ്മാർട്ടം നടപടികൾ പൂർത്തിയാക്കി ഉച്ചക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു കൊടുക്കുമെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.