അമൃതം പൊടി
അമൃതം പൊടിയിലെ പഞ്ചസാര കുട്ടികളുടെ ആരോഗ്യത്തിന് ഹാനികരം; ഒഴിവാക്കണമെന്ന് ബാലാവകാശ കമ്മീഷൻ
തിരുവനന്തപുരം: സംസ്ഥാനത്തെ അങ്കണവാടികൾ വഴി കുട്ടികൾക്ക് വിതരണം ചെയ്യുന്ന 'അമൃതം പൊടിയിൽ' പഞ്ചസാര ചേർക്കുന്നത് കുട്ടികളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ. ഐ.സി.ഡി.എസ് (ICDS) മുഖാന്തരം നൽകുന്ന അമൃതം ന്യൂട്രി മിക്‌സിന്റെ നിർമാണത്തിൽ പഞ്ചസാര പൂർണ്ണമായി ഒഴിവാക്കി, ആവശ്യമെങ്കിൽ പകരം കുറഞ്ഞ അളവിൽ ശർക്കര ഉൾപ്പെടുത്തുന്നതിനെക്കുറിച്ച് ഗൗരവമായി ആലോചിക്കണമെന്ന് കമ്മീഷൻ വ്യക്തമാക്കുകയുണ്ടായി.
പാലക്കാട് പട്ടിച്ചിറ സ്വദേശിയായ കെ. സാഹ്‌ല സമർപ്പിച്ച ഹരജിയിലാണ് കമ്മീഷൻ അംഗം പി. ശജേഷ് ഭാസ്കറിന്റെ സുപ്രധാന ഉത്തരവ് വന്നിരിക്കുന്നത്. അങ്കണവാടികൾ വഴി വിതരണം ചെയ്യുന്ന അമൃതം പൊടിയിൽ ഏകദേശം 20 ശതമാനത്തോളം പഞ്ചസാര അടങ്ങിയിട്ടുണ്ടെന്നും, ഇത് ലോകാരോഗ്യ സംഘടനയുടെ മാർഗ്ഗനിർദേശങ്ങൾക്ക് തികച്ചും വിരുദ്ധമാണെന്നും ഹരജിക്കാരൻ ചൂണ്ടിക്കാണിച്ചിരുന്നു.
ആറ് മാസം മുതൽ മൂന്ന് വയസ്സ് വരെയുള്ള കൊച്ചുകുട്ടികളിൽ ഇത് ഭാവിയിൽ ഗുരുതരമായ ജീവിതശൈലി രോഗങ്ങൾക്ക് കാരണമാകുമെന്നും ഹരജിയിൽ വ്യക്തമാക്കുന്നു. കുട്ടികളുടെ മികച്ച താല്പര്യങ്ങൾക്കും അവകാശങ്ങൾക്കും എതിരാണ് അമിതമായി പഞ്ചസാര ചേർക്കുന്നതിലൂടെ ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെന്നും കമ്മീഷൻ നിരീക്ഷിച്ചു.
ശാസ്ത്രീയ അടിസ്ഥാനത്തിൽ ഉൽപന്നങ്ങളിലെ പോഷക ഘടന നിശ്ചയിക്കുന്നതിനായി വനിതാ-ശിശു വികസന വകുപ്പ് ഡയറക്ടർ ഉടൻ തന്നെ ഒരു ഉന്നതതല കമ്മിറ്റിക്ക് രൂപം നൽകണമെന്ന് കമ്മീഷൻ ഉത്തരവിട്ടു. ടേക്ക് ഹോം റേഷൻ (THR) പദ്ധതി പ്രകാരം കുട്ടികളുടെ പ്രായത്തിന് അനുസരിച്ച് നൽകേണ്ട നൂട്രിമിക്സ് അളവ് സംബന്ധിച്ച് കൃത്യമായ മാർഗ്ഗരേഖ ഉണ്ടാകണമെന്നും കമ്മീഷൻ നിർദേശിച്ചു. കേന്ദ്ര സർക്കാരിന്റെ മാർഗ്ഗനിർദേശങ്ങൾക്ക് വിധേയമായി ഈ നിർദേശങ്ങൾ കീഴ്ജീവനക്കാർക്ക് കൈമാറേണ്ടതാണ്.
അമൃതം നൂട്രി മിക്സ് ഉൾപ്പെടെയുള്ള പോഷക സപ്ലിമെന്റുകളുടെ ശരിയായ ഉപയോഗത്തെക്കുറിച്ചും, ആരോഗ്യകരമായ ഭക്ഷണരീതികളുടെ പ്രാധാന്യത്തെക്കുറിച്ചും അങ്കണവാടി ജീവനക്കാർക്കും ഗുണഭോക്താക്കൾക്കും ഇടയിൽ വകുപ്പ് കൃത്യമായ ബോധവൽക്കരണം നൽകണം. പോഷൻ ട്രാക്കർ, വാട്സ്ആപ്പ് ഗ്രൂപ്പുകൾ എന്നിവ വഴിയും നേരിട്ടും ഈ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കാൻ കമ്മീഷൻ നിർദേശിച്ചിട്ടുണ്ട്. കൂടാതെ, ഉൽപ്പന്നങ്ങളുടെ ലേബലുകളിൽ പോഷക വിവരങ്ങളും ശിപാർശ ചെയ്യപ്പെടുന്ന അളവും വ്യക്തമായി പ്രിന്റ് ചെയ്യണമെന്നും ഉത്തരവിൽ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.