കോഴിക്കോട്: യുവതീപ്രവേശനമുണ്ടായാൽ ശബരിമല നട അടച്ചിടുമെന്ന് തന്ത്രി പ്രഖ്യ ാപിച്ചത് തന്നോട് ആലോചിച്ച ശേഷമാണെന്ന തുറന്നുപറച്ചിലിന് പിന്നാലെ ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് പി.എസ്. ശ്രീധരൻ പിള്ളയുടെ കൂടുതൽ വിവാദ പരാമർശങ്ങൾ പുറത്ത്. കഴിഞ്ഞ ദിവസം കോഴിക്കോട്ട് നടന്ന യുവമോർച്ച സംസ്ഥാന നേതൃയോഗ പ്രസംഗത്തിലെ പരാമർശങ്ങളാണ് ചർച്ചയായത്.
തന്ത്രി തന്നെ വിളിച്ചെന്ന ശ്രീധരൻ പിള്ളയുടെ പ്രസംഗം തിങ്കളാഴ്ച ‘മാധ്യമം’ റിപ്പോർട്ട് ചെയ്തിരുന്നു. പാർട്ടിക്ക് ലഭിച്ച സുവർണാവസരമാണ് ശബരിമല. ഇതുപോലുള്ള അവസരങ്ങൾ എപ്പോഴും കിട്ടണമെന്നില്ലെന്നും അദ്ദേഹം പ്രസംഗത്തിൽ പറയുന്നു. സമരം പാർട്ടി അജണ്ടയാണ്. മറ്റുള്ളവരുടെ അജണ്ടക്ക് മറുപടി പറയുന്നതിനു പകരം ബി.ജെ.പി അജണ്ടയുണ്ടാക്കി അതിന് മറ്റുള്ളവരെക്കൊണ്ട് മറുപടി പറയിക്കുകയാണ് വേണ്ടത്.
1968, ’69 കാലത്ത് ജനസംഘം അജണ്ടയുണ്ടാക്കി കേളപ്പജിയെ അടക്കം മുൻനിർത്തി സമരം നയിച്ചപ്പോൾ ഇ.എം.എസിനും എ.െക.ജിക്കുമെല്ലാം നമ്മുടെ അടുത്തേക്ക് വരേണ്ടിവന്നു. നമ്മുടെ ശബരിമല അജണ്ടയിൽ എതിരാളികൾ ഒാരോന്നായി വീണു. ബി.ജെ.പിയും എതിരാളികളായ ഭരണകൂടവും മാത്രമാവും അവസാന സമയത്ത്. കഴിഞ്ഞമാസം 17 മുതൽ 22 വരെ നടന്ന സമരം ബി.ജെ.പി ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണ്. പാർട്ടി നിർദേശിച്ചപ്രകാരം സംസ്ഥാന ജനറൽ സെക്രട്ടറിമാർ ക്യാമ്പ് ചെയ്ത് പ്രവർത്തിച്ചതാണ് നേട്ടമായത്. 19ന് സത്രീകളെ തടഞ്ഞത് യുവമോർച്ച ജില്ല ജനറൽ സെക്രട്ടറിയുടെ നേതൃത്വത്തിലാണ്. നിരോധനാജ്ഞ ലംഘിച്ച് നിലക്കലിൽ എത്താൻ യുവമോർച്ച സംസ്ഥാന പ്രസിഡൻറിന് നിർദേശം നൽകിയതിനെക്കുറിച്ചും പ്രസംഗത്തിൽ പരാമർശിക്കുന്നു.
പത്താം തീയതിതന്നെ ബി.ജെ.പി ശബരിമല സംരക്ഷണ യാത്ര തുടങ്ങിയത് 11ന് ഗുജറാത്തിൽ നിന്നുള്ള ഹിന്ദുവിരുദ്ധൻ വന്ന് യാത്ര നടത്തുകയും നമ്മുടെ കുറേ ആളുകൾ അതിനുപിന്നാലെ പോവുകയും ചെയ്യുമെന്നതിനാലാെണന്നും പ്രവീൺ തൊഗാഡിയയുടെ പേരുപറയാതെ പിള്ള പറയുന്നു.
ശ്രീധരൻ പിള്ളയുടെ പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങൾ........
അജണ്ട സെറ്റ് ചെയ്യുന്നവരാണ് രാജ്യനൈതിക രംഗത്ത് ദൂരക്കാഴ്ചയോടെ നോക്കുേമ്പാൾ വിജയിക്കുന്നത്. ഇപ്പോൾ നമ്മെ സംബന്ധിച്ച് സുവർണാവസരമാണ്. ശബരിമല ഒരു സമസ്യയാണ്. ആ സമസ്യ എങ്ങനെ പൂരിപ്പിക്കാൻ സാധിക്കുമെന്നതിനെക്കുറിച്ച്, നമ്മൾ ഒരു വരവരച്ചാൽ വരയിലൂടെ അത് കൊണ്ടുപോകാൻ സാധിക്കില്ല. നമ്മുടെ കൈയിലല്ല കാര്യങ്ങളുള്ളത്. നമ്മൾ ഒരു അജണ്ട മുന്നോട്ടുവെച്ചു. ആ അജണ്ടക്കു പിന്നിൽ ഒാരോരുത്തരായി അടിയറവ് പറഞ്ഞ് രംഗം കാലിയാക്കുേമ്പാൾ അവസാനം അവശേഷിക്കുന്നത് നമ്മളും എതിരാളികളായ ഭരണകൂടവും അവരുടെ പാർട്ടിയുമാണ്. ഇപ്പോഴത്തെ സമരത്തെ സംബന്ധിച്ചിടത്തോളം, ഇക്കഴിഞ്ഞ മലയാള മാസം ഒന്നുമുതൽ അഞ്ചുവരെയുള്ള സമരം ഏതാണ്ട് ബി.ജെ.പിയാണ് പ്ലാൻ ചെയ്ത് നടപ്പാക്കിയത്. നമ്മുടെ സംസ്ഥാന സെക്രട്ടറിമാർ നിർദേശിച്ച സ്ഥലത്ത് പോയിനിന്നു. അവർക്ക് വിജയകരമായി അക്കാര്യങ്ങൾ നടപ്പാക്കാൻ സാധിച്ചു. അതുപോലെ രണ്ട് സ്ത്രീകളെ കൊണ്ടുപോകുന്ന സമയത്ത്, യുവമോർച്ചയുടെ ഒരു ജില്ല ജന. സെക്രട്ടറിയുടെ നേതൃത്വത്തിലാണ് ഭക്തജനങ്ങളെ സംഘടിപ്പിച്ച് തടയിടാൻ സാധിച്ചത്.
10 മുതൽ 50 വരെ വയസ്സുള്ള സ്ത്രീകളെ കൊണ്ടുപോകാതിരിക്കാൻ പരമാവധി പോരാട്ടം നടത്തണം. പക്ഷേ, ആ പോരാട്ടം നമ്മെ സംബന്ധിച്ചിടത്തോളം ഒരു യുദ്ധമല്ല. യുദ്ധത്തിൽ അന്യോന്യം വെട്ടിവീഴ്ത്തുകയും മരിച്ചുവീഴുകയും ചെയ്യും. അതൊരു നോൺസ്റ്റോപ്പ് ഫൈറ്റാണ്. ആ ഫൈറ്റിന് പല തട്ടുകളുണ്ട്. അവർ കൊണ്ടുപോയാൽ എന്തുചെയ്യണമെന്ന് ചിന്തിക്കാൻ കഴിവുള്ള, സജ്ജമാക്കപ്പെട്ട തന്ത്രി സമൂഹമുണ്ട്. ആ തന്ത്രിസമൂഹത്തിന് കൂടുതൽ വിശ്വാസം ഇന്ന് ബി.ജെ.പിയിലുണ്ട്. സംസ്ഥാന പ്രസിഡൻറിലുണ്ട്. അന്ന് സ്ത്രീകളെയുംകൊണ്ട് അവിടെ അടുത്തെത്തിയ സമയത്ത് ആ തന്ത്രി മറ്റൊരു ഫോണിൽ എന്നെ വിളിച്ച് സംസാരിച്ചപ്പോൾ എന്തോ അറംപറ്റിയ പോലെ ആ വാക്ക് ശരിയാവുകയും ചെയ്തു. പൂട്ടിയിട്ടാൽ കോടതി വിധി ലംഘിച്ചെന്നുവരില്ലേ, കോടതി അലക്ഷ്യമാകില്ലേ എന്നൊക്കെയായിരുന്നു അദ്ദേഹം ചോദിച്ചത്.
പൊലീസുകാർ അദ്ദേഹത്തെ ഭയപ്പെടുത്തി. ഞാൻ പറഞ്ഞു, തിരുമേനി ഒറ്റക്കല്ല. കോടതി അലക്ഷ്യത്തിന് കേസെടുക്കുകയാണെങ്കിൽ ആദ്യം ഞങ്ങളുടെ പേരിലായിരിക്കും എടുക്കുക. പതിനായിരക്കണക്കിന് ആളുണ്ടാകും കൂട്ടത്തിൽ. രജീവര്, എനിക്ക് സാർ പറഞ്ഞ ആ ഒരൊറ്റ വാക്ക് മതി എന്നുപറഞ്ഞ് ദൃഢമായ തീരുമാനമെടുക്കുകയായിരുന്നു. ആ തീരുമാനമാണ് യഥാർഥത്തിൽ പൊലീസിനെയും ഭരണകൂടത്തെയും അങ്കലാപ്പിലാക്കിയത്. ഇന്ന് അദ്ദേഹം വീണ്ടും അതുപോലെ തന്നെ ചെയ്യുമെന്നും പ്രതീക്ഷിക്കുന്നു. ഞാനും അദ്ദേഹവും ഒരുപോലെ കോടതി അലക്ഷ്യത്തിന് പ്രതികളായതുകൊണ്ട് അദ്ദേഹത്തിന് ആത്മവിശ്വാസം ഒന്നുകൂടി വർധിച്ചിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.