കൊച്ചി: ഏറ്റുവാങ്ങാൻ ആളില്ലാതെ മോർച്ചറി മേശയിലെത്തുന്ന മൃതദേഹങ്ങൾ അത്ര വിലയില്ലാത്തവയല്ല. എറണാകുളം ജനറൽ ആശുപത്രിയുടെ പ്രധാന വരുമാന മാർഗങ്ങളിലൊന്ന് ഇത്തരം മൃതദേഹങ്ങളാണ്. തിരിച്ചറിയാത്തതും അവകാശികളില്ലാത്തതുമായ മൃതദേഹങ്ങൾ മെഡിക്കൽ കോളജുകൾക്ക് നൽകിയതിലൂടെ ആറര വർഷത്തിനിടെ എറണാകുളം ജനറൽ ആശുപത്രിക്ക് ലഭിച്ചത് 1.49 കോടി രൂപയാണ്. മെഡിക്കൽ വിദ്യാർഥികൾക്ക് പഠനാവശ്യത്തിനായി 2011 ജനുവരിക്കും ഇൗ വർഷം സെപ്റ്റംബറിനുമിടയിൽ 395 മൃതദേഹങ്ങളാണ് ജനറൽ ആശുപത്രിയിൽനിന്ന് മെഡിക്കൽ കോളജുകൾക്ക് കൈമാറിയത്.
ആശുപത്രിയിൽ മരിക്കുന്ന ഭിക്ഷാടകരുടെ മൃതദേഹങ്ങൾ പലപ്പോഴും ഏറ്റുവാങ്ങാൻ അവകാശികളെത്താറില്ല. അപകടങ്ങളിൽ മരിക്കുന്നവരുടെ മൃതദേഹങ്ങളാണ് പലപ്പോഴും തിരിച്ചറിയാൻ കഴിയാതെ പോകുന്നത്. ഇത്തരം മൃതദേഹങ്ങൾ പഠനാവശ്യത്തിന് നൽകാൻ അനുവദിച്ച് സർക്കാർ നേരേത്ത ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. മെഡിക്കൽ കോളജുകളിൽനിന്നുള്ള അപേക്ഷയുടെ അടിസ്ഥാനത്തിലാണ് മൃതദേഹങ്ങൾ നൽകുക. അവകാശികളില്ലാത്ത മൃതദേഹങ്ങളിൽ ഭൂരിഭാഗവും 60 വയസ്സിന് മുകളിലുള്ളവരുടേതാണെന്ന് ഡോക്ടർമാർ പറയുന്നു. ആശുപത്രി അധികൃതർ നൽകുന്ന വിവരത്തിെൻറ അടിസ്ഥാനത്തിൽ അവകാശികളെ കണ്ടെത്താൻ പത്രങ്ങളിൽ പൊലീസ് പരസ്യം നൽകാറുണ്ട്. മൂന്നുദിവസം കഴിഞ്ഞിട്ടും ആരും എത്തിയില്ലെങ്കിൽ മൃതദേഹം മെഡിക്കൽ കോളജിന് നൽകുകയാണ് പതിവ്.
എംബാം ചെയ്ത ഒരു മൃതദേഹത്തിന് 40,000 രൂപയും എംബാം ചെയ്യാത്തതിന് 20,000 രൂപയും അസ്ഥികൂടത്തിന് 10,000 രൂപയുമാണ് നിരക്ക്. ഇങ്ങനെ ലഭിക്കുന്ന തുക പ്രത്യേക അക്കൗണ്ടിൽ സൂക്ഷിച്ച് മോർച്ചറിയുടെ വികസന പ്രവർത്തനങ്ങൾക്കും അനുബന്ധ കാര്യങ്ങൾക്കും ഉപയോഗിക്കും. ഫണ്ട് വിനിയോഗിച്ച് മോർച്ചറി കെട്ടിടം വിപുലീകരിക്കാൻ പദ്ധതിയുണ്ട്.
ഇതോടെ, ഒരേസമയം രണ്ടോ മൂന്നോ പോസ്റ്റുമോർട്ടങ്ങൾ നടത്താനാകും. അേന്ത്യാപചാര ചടങ്ങുകൾക്ക് പ്രത്യേക ഹാളും നിർമിക്കുമെന്ന് ജനറൽ ആശുപത്രി ആർ.എം.ഒ പി.ജെ. സിറിയക് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.