സ്പെയർ പാർട്ട്സ് ലഭ്യമാക്കിയില്ല, ടി.വി. നിർമ്മാതാക്കൾക്ക് 69,448 രൂപ പിഴയടിച്ച് ഉപഭോക്തൃ തർക്ക പരിഹാര കോടതി

കൊച്ചി: ഉൽപ്പന്നങ്ങളുടെ സ്പെയർപാർട്സ് വിപണിയിൽ ലഭ്യമാക്കേണ്ടത് നിർമ്മാതാക്കളുടെ ചുമതലയാണെന്നും അത് ലഭ്യമല്ലാത്തതു മൂലം പുതിയ ഉൽപന്നം വാങ്ങാൻ ഉപഭോക്താവിനെ നിർബന്ധിക്കുന്നത് അധാർമ്മിക കച്ചവട രീതിയും സേവനത്തിലെ ന്യൂനതയുമാണെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കോടതി വിലയിരുത്തി. പ്രവർത്തനരഹിതമായ ടി.വി നന്നാക്കി നൽകാത്ത എതിർകക്ഷികൾ 69,448/- രൂപ ഉപഭോക്താവിന് നഷ്ടപരിഹാരമായി നൽകണമെന്ന് ഡി.ബി. ബിനു അധ്യക്ഷനും വി .രാമചന്ദ്രൻ , ടി.എൻ. ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ച് ഉത്തരവ് നൽകി.

ആലുവ സ്വദേശി വിനോജ് മാത്യു സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്. 2015 ഓഗസ്റ്റ് മാസത്തിലാണ് പരാതിക്കാരൻ 56,998/- രൂപക്ക്‌ ടിവി വാങ്ങിയത്. വാങ്ങി ഒരു മാസത്തിന് ശേഷം തന്നെ തകരാറിലാവുകയും, മറ്റൊരു ടി.വി. എതിർ കക്ഷികൾ നൽകുകയും ചെയ്തു. ആറു വർഷത്തിനു ശേഷം അതി​െൻറയും ഡിസ്പ്ലേ തകരാറിലായി. സ്പെയർപാർട്സ് ലഭ്യമല്ലാത്തതിനാൽ ടി.വി റിപ്പയർ ചെയ്ത് നൽകുന്നതിൽ എതിർകക്ഷികൾ പരാജയപ്പെടുകയും,

പുതിയ ടി.വി വാങ്ങാൻ ഉപഭോക്താവിനെ നിർബന്ധിക്കുകയും ചെയ്തു. ഉയർന്ന വില നൽകി വാങ്ങിയ ഉൽപന്നം ആറു വർഷം മാത്രം ഉപയോഗിക്കാൻ ഉദ്ദേശിച്ചുകൊണ്ടുള്ളതല്ലെന്ന് പരാതിക്കാരൻ ബോധിപ്പിച്ചു. ടി.വിയുടെ വാറണ്ടി കാലാവധി തീർന്നതിനു ശേഷമാണ് പരാതിപ്പെട്ടത്, ആറു വർഷം തകരാർ ഒന്നുമില്ലാതെ ടിവി പ്രവർത്തിച്ചുവെന്നുംഎതിർകക്ഷികൾ കോടതി മുമ്പാകെ ബോധിപ്പിച്ചു. ടിവിയുടെ വിലയിൽനിന്ന് 15% കുറച്ച് 48,448/- രൂപയും, നഷ്ടപരിഹാരം, കോടതി ചെലവ് ഇനങ്ങളിൽ 21,000 രൂപയും ഒരു മാസത്തിനകം പരാതികാരന് നൽകണമെന്ന് എതിർകക്ഷികൾക്ക് കോടതി ഉത്തരവ് നൽകി.

Tags:    
News Summary - Spare parts are not provided, T.V. Consumer Disputes Redressal Court fined manufacturers Rs 69,448

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.