??????? ????????????? ????????? ????? ?????????? ???????

നാലു പതിറ്റാണ്ടായി സോമന്‍െറ ജീവിതം സൈക്കിള്‍ റിക്ഷയില്‍

കോഴിക്കോട്: ഈ ഹൈട്ടെക് യുഗത്തിലും ചീറിപ്പായുന്ന വാഹനങ്ങള്‍ക്കിടയിലൂടെ സുരക്ഷിതമായി വിദ്യാര്‍ഥികളെ സൈക്കിള്‍ റിക്ഷയില്‍ സ്കൂളിലത്തെിക്കുന്ന ഒരാളുണ്ടിവിടെ. പാലാഴി അത്തോളിതാഴത്ത് സോമന്‍. നാല്‍പതു വര്‍ഷത്തോളമായി ഇദ്ദേഹം സൈക്കിള്‍ റിക്ഷയോടിക്കുന്നു. നഗരത്തിലെ വിവിധ സ്കൂളുകളിലെ 13 വിദ്യാര്‍ഥികളെയാണ് ഇദ്ദേഹം ഇപ്പോള്‍ വീട്ടില്‍നിന്ന് സൈക്കിള്‍ റിക്ഷയില്‍ സ്കൂളിലും തിരിച്ചും എത്തിക്കുന്നത്.

മലിനീകരണമില്ലാത്ത സുരക്ഷിതയാത്രയാണ് സോമന്‍െറ പക്ഷം. അതുകൊണ്ടുതന്നെയാണ് ചില കുട്ടികളുടെ രക്ഷിതാക്കള്‍ ഓട്ടോറിക്ഷ വാങ്ങി നല്‍കാമെന്ന് വാഗ്ദാനം ചെയ്തിട്ടും വേണ്ടെന്നുവെച്ചത്. കുട്ടികളെ വീട്ടിലേക്ക് റിക്ഷയില്‍ കൊണ്ടുപോകുമ്പോള്‍ ഉറക്കം വരാതിരിക്കാന്‍ ഉച്ചക്ക് ചോറുണ്ണുകയില്ല ഈ അമ്പത്തൊന്നുകാരന്‍. കുടുംബത്തിലെ ദാരിദ്ര്യം കാരണം ഗോവിന്ദപുരം സ്കൂളില്‍ അഞ്ചാംതരത്തില്‍ പഠനം നിര്‍ത്തി. തുടര്‍ന്ന് പിതാവ് അപ്പൂട്ടിയുടെ ഇടിയങ്ങര കുഞ്ഞാലിപ്പള്ളിക്കടുത്തുള്ള സൈക്കിള്‍ റിക്ഷ വര്‍ക്ഷോപ്പില്‍ സഹായിയായി.

1979ല്‍ സ്വന്തമായി സൈക്കിള്‍ റിക്ഷ വാങ്ങി ഓടിക്കാന്‍ തുടങ്ങി. ആദ്യകാലത്ത് റിക്ഷയില്‍ കയറുന്നവര്‍ വളരെ കുറവായിരുന്നു. 1985 -90 കാലത്ത് നിരവധി റിക്ഷക്കാര്‍ റെയില്‍വേ സ്റ്റേഷനിലും മറ്റും സര്‍വിസ് നടത്തിയിരുന്നു. ലാമ്പര്‍ട്ട ഓട്ടോയുടെ എണ്ണം കൂടിവന്നതോടെ പലരും ഈ രംഗംവിട്ടു. എന്നാലും, 2005 വരെ ആറുപേര്‍ സൈക്കിള്‍ റിക്ഷയുമായി നഗരത്തിലുണ്ടായിരുന്നു. അന്നത്തെ പ്രമുഖരായിരുന്നു എരഞ്ഞിപ്പാലത്തെ സത്യന്‍, പണിക്കര്‍ റോഡിലെ ബഷീര്‍ തുടങ്ങിയവര്‍ -സോമന്‍ ഓര്‍ക്കുന്നു. പിന്നീട് ഇവരും അരങ്ങൊഴിഞ്ഞു. ഇപ്പോള്‍ നഗരത്തില്‍ സോമന്‍ മാത്രമേ സൈക്കിള്‍ റിക്ഷ ഓടിക്കുന്നുള്ളൂ.

കുട്ടികള്‍ക്ക് റിക്ഷയില്‍ വരാന്‍ താല്‍പര്യമാണെന്നും മോട്ടോര്‍ വാഹനങ്ങളെക്കാള്‍ കൂടുതല്‍ സുരക്ഷിതം റിക്ഷയായതിനാലാണ് രക്ഷിതാക്കള്‍ മറ്റു വാഹനങ്ങളെ പരിഗണിക്കാത്തതെന്നും സോമന്‍ പറഞ്ഞു. ഒരിക്കല്‍ താന്‍ വണ്ടിയുമായി കോഴിക്കോട് ഫാത്തിമ ആശുപത്രിക്ക് സമീപം നില്‍ക്കുമ്പോള്‍ ഒരു കാര്‍ വന്ന് മുന്നില്‍ നിര്‍ത്തുകയും പെണ്‍കുട്ടി ഇറങ്ങിവന്ന് സോമേട്ടന് സുഖമാണോ എന്ന് ചോദിക്കുകയുമുണ്ടായി. തനിക്ക് ആദ്യം കാര്യം മനസ്സിലായില്ല. പിന്നീട് കാറിലുള്ളവര്‍ക്ക് അവര്‍ പരിചയപ്പെടുത്തി. എന്നെ എല്ലാ ദിവസവും സ്കൂളിലത്തെിച്ചത് ഈ അങ്കിളാണെന്ന് കുട്ടി പറഞ്ഞപ്പോള്‍ എനിക്ക് വലിയ സന്തോഷമായി.

അവര്‍ എവിടെയോ ഡോക്ടറാണ്. ഞാനെന്നും സ്കൂളിലാക്കിയ കുട്ടി വലിയ നിലയിലത്തെിയല്ളോ -അദ്ദേഹം പറഞ്ഞു. 38 വര്‍ഷം നഗരത്തില്‍ റിക്ഷയോടിച്ചിട്ടും ഒരുതുണ്ട് ഭൂമിപോലും സ്വന്തമായി വാങ്ങാന്‍ സോമനായിട്ടില്ല.

മാറാട് ബീച്ച് കൈതവളപ്പിലെ കൊച്ചുവീട്ടിലായിരുന്നു താമസിച്ചിരുന്നത്. പ്രദേശത്ത് കടലാക്രമണം രൂക്ഷമായതോടെ വീട് നഷ്ടമായി. പിന്നീട് ചേളന്നൂര്‍ എട്ടേരണ്ട്, ചെലപ്രം, പട്ടേരി എന്നിവിടങ്ങില്‍ മാറിമാറി വാടകക്ക് താമസിച്ചു. ഇപ്പോള്‍ താമസിക്കുന്നത് പാലാഴിയിലാണ്. ഭാര്യ ശാന്തി വീട്ടുവേലക്ക് പോകുന്നുണ്ട്. മക്കളില്‍ രണ്ടുപേര്‍ വിദ്യാര്‍ഥികളാണ്. ഒരാള്‍ക്ക് ഇന്‍റര്‍ലോക്കിന്‍െറ ജോലിയാണ്.

Tags:    
News Summary - soman's life in cycle rickshwa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.