കൊച്ചി:മുഖ്യമന്ത്രി വി.ഡി. സതീശനെ നേരിൽ കണ്ട് അഭിനന്ദനം അറിയിച്ച് ബി.ഡി.ജെ.എസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി. സൗഹൃദത്തിന്‍റെ ഭാഗമായാണ് കണ്ടതെന്നും വ്യക്തിപരമായ സന്ദർശനമാണെന്നും തുഷാർ പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പ് വേളയിലും അത് കഴിഞ്ഞുള്ള അവസരങ്ങളിലും വി.ഡി. സതീശനെ വെള്ളാപ്പള്ളി ശക്തമായി വിമർശിച്ചിരുന്നു. വെള്ളാപ്പള്ളി നല്ലതും മോശവുമായ കാര്യങ്ങൾ വി.ഡി സതീശനെ കുറിച്ച് പറഞ്ഞിട്ടുണ്ട്, അത് അദ്ദേഹത്തിന്‍റെ വ്യക്തിപരമായ അഭിപ്രായമാണെന്നും തുഷാർ മാധ്യമങ്ങളോട് പറഞ്ഞു. സംഘടനാപരമായി അദ്ദേഹം ഇതുവരെ ആർക്കെതിരെയും പ്രവർത്തിച്ചിട്ടില്ല. അദ്ദേഹം വ്യക്തിപരമായ കാര്യങ്ങൾ മാത്രമാണ് പറഞ്ഞത്. വെള്ളാപ്പള്ളിയുമായി വി.ഡി സതീശൻ കൂടിക്കാഴ്ച നടത്തുമെന്നും തുഷാർ വെള്ളാപ്പള്ളി വ്യക്തമാക്കി.
എസ്.എൻ.ഡി.പി ഇതുവരെ ഒരു പാർട്ടിക്കെതിരെയും യാതൊരു വിധത്തിലും പ്രവർത്തിച്ചിട്ടില്ല. സംസ്ഥാനം ഭരിക്കുന്ന പാർട്ടിയും നേതാക്കളുമായി സംഘടന സൗഹൃദവും സ്നേഹവും പുലർത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സത്യപ്രതിജ്ഞാ ചടങ്ങിൽ വ്യക്തിപരമായ കാരണങ്ങളാൽ പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. ആ സമയത്ത് ഇന്ത്യക്ക് പുറത്തായിരുന്നു. അതുകൊണ്ടു കൂടിയാണ് വീട്ടിലെത്തി സന്ദർശിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ന് നടന്നത് സൗഹൃദ സംഭാഷണം മാത്രമാണ്. വ്യക്തിപരമായ കാര്യങ്ങളാണ് ഇരുവരും ചർച്ച ചെയ്തത്. ഈ കൂടിക്കാഴ്ചയിൽ പ്രത്യേക ആവശ്യങ്ങളോ നിവേദനങ്ങളോ ഉണ്ടായിരുന്നില്ല. കേരളം ഭരിക്കുന്നവരുമായി സൗഹൃദവും സ്നേഹവും നിലനിർത്തുക എന്നത് എസ്.എൻ.ഡി.പിയുടെ രീതിയാണെന്നും വരുംദിവസങ്ങളിൽ ജനറൽ സെക്രട്ടറിയും മുഖ്യമന്ത്രിയും തമ്മിൽ കൂടിക്കാഴ്ച ഉണ്ടായേക്കാമെന്നും അദ്ദേഹം സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.