എസ്.എം.ഇ കാമ്പസ് കൊലപാതകം അന്വേഷണത്തിന് ഉത്തരവ്

കോട്ടയം: എം.ജി സര്‍വകലാശാല സ്കൂള്‍ ഓഫ് മെഡിക്കല്‍ എജുക്കേഷന്‍ (എസ്.എം.ഇ) കാമ്പസില്‍ കയറി വിദ്യാര്‍ഥിനിയെ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ അന്വേഷണത്തിന് വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍ ഉത്തരവിട്ടു. 

കൊല്ലപ്പെട്ട ഹരിപ്പാട് ചിങ്ങോലി ശങ്കരമംഗലം കൃഷ്ണകുമാറിന്‍െറ മകള്‍ കെ. ലക്ഷ്മിയുടെ (21) വീട്ടിലത്തെി മാതാപിതാക്കളെ സന്ദര്‍ശിച്ചശേഷമാണ് ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഉറപ്പുകൊടുത്തത്. എസ്.എം.ഇയില്‍ സുരക്ഷാപാളിച്ചയുണ്ടായതായും കൊലപാതകിയെ സമയോചിതമായി തടയുന്നതില്‍ വീഴ്ചവന്നതായും ബന്ധുക്കള്‍ ആക്ഷേപമുന്നയിച്ചിരുന്നു. കഴിഞ്ഞ അഞ്ചിനാണ് മുന്‍ വിദ്യാര്‍ഥി കൊല്ലം നീണ്ടകര പുത്തന്‍തുറ കൈലാസമംഗലത്ത് ആദര്‍ശ് (25) ക്ളാസ് മുറിയില്‍ കയറി ലക്ഷ്മിയുടെ ശരീരത്തില്‍ പെട്രോളൊഴിക്കുകയും രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ തീകൊളുത്തി കൊല്ലുകയും ചെയ്തത്. തീയില്‍പ്പെട്ട് ആദര്‍ശും മരിച്ചു. ഈ സാഹചര്യത്തില്‍ കേസ് എഴുതിത്തള്ളുമെന്ന പ്രചാരണത്തിനിടെയാണ് കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കള്‍ രംഗത്തത്തെിയത്. ലക്ഷ്മിയുടെ മാതാപിതാക്കള്‍ നല്‍കിയ നിവേദനത്തിന്‍െറ അടിസ്ഥാനത്തില്‍ സംഭവം സംബന്ധിച്ച് എസ്.എം.ഇ ഡയറക്ടറോട് അടിയന്തര റിപ്പോര്‍ട്ട് വി.സി ആവശ്യപ്പെട്ടു. 

സര്‍വകലാശാലയുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സിന്‍ഡിക്കേറ്റ് അംഗം ഡോ. പത്മകുമാറിനെ അന്വേഷണ കമീഷനായും നിയമിച്ചു. ബന്ധുക്കളുടെ പരാതി സംബന്ധിച്ച് സര്‍വകലാശാലയുടെ ഭാഗത്തുനിന്ന് എല്ലാവിധ സഹായവുമുണ്ടാകുമെന്നും വൈസ് ചാന്‍സലര്‍ ഉറപ്പുനല്‍കി. കൊലപാതകം സംബന്ധിച്ച് കോട്ടയം ഡിവൈ.എസ്.പി ഗിരീഷ് പി.സാരഥിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം.

Tags:    
News Summary - sme murder case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.