കോഴിക്കോട്: സി.പി.എം ഭീകര സംഘടനയായി മാറിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഷുഹൈബ് വധക്കേസ് അന്വേഷിക്കുന്ന അന്വേഷണ സംഘത്തിൽ വിശ്വാസമില്ല. യഥാർഥ പ്രതികളെ രക്ഷിക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്നും ചെന്നിത്തല ആരോപിച്ചു.
കൊലപാതകം അന്വേഷിക്കാൻ മഹിപാൽ യാദവിന്‍റെ നേതൃത്വത്തിൽ പുതിയ സംഘത്തെ ചുമതലപ്പെടുത്തി എന്നാണ് പറയുന്നത്. കേന്ദ്ര ഡെപ്യൂട്ടേഷന് അനുവാദം ലഭിച്ച ആളാണ് മഹിപാൽ യാദവ്. ഇത്തരത്തിലുള്ള ഉദ്യോഗസ്ഥന് അന്വേഷണ ചുമതല നൽകിയത് എന്തിനാണെന്ന് അറിയില്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
യഥാർഥ പ്രതികൾ ആരാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തന്നെ വ്യക്തമാക്കണം. കൊലപാതകത്തിൽ ഗൂഢാലോചനയുണ്ടെന്ന് എ.ഡി.ജി.പി രാജേഷ് ദിവാൻ പറഞ്ഞിട്ടുണ്ട്. അതിനാൽ ഗൂഢാലോചന കുറ്റം ചുമത്തി പ്രതികൾക്കെതിരെ കേസെടുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
കൊലപാതകം വലിയ വിഷയമാക്കി കോൺഗ്രസ് എടുക്കുന്നുവെന്ന് സി.പി.എം ജില്ലാ സെക്രട്ടറി അടക്കമുള്ള നേതാക്കൾ പറയുന്നു. കൊലപാതകം വലിയ വിഷയമല്ലെന്നാണ് സി.പി.എം നിലപാട്. നിരന്തരം കൊലപാതകം നടക്കുന്ന കണ്ണൂരിൽ ഷുഹൈബിന്‍റെ കൊലപാതകം വിഷയമല്ലെന്ന സി.പി.എം നിലപാട് ക്രൂരമാണെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.