ശുഭാപ്തി വിശ്വാസമുണ്ടെന്ന് കെ. മുരളീധരൻ, 15,000 വോട്ടിന്റെ ഭൂരിപക്ഷം ലഭിക്കുമെന്ന് വി.കെ. പ്രശാന്ത്

തിരുവനന്തപുരം: വട്ടിയൂർക്കാവിൽ നല്ല മത്സരമാണെന്നും തനിക്ക് ശുഭാപ്തി വിശ്വാസമുണ്ടെന്നും യു.ഡി.എഫ് സ്ഥാനാർഥി കെ. മുരളീധരൻ. സർക്കാരിനെതിരെ ഭരണവിരുദ്ധ വികാരമുണ്ടായിട്ടുണ്ട്. ശബരിമല വിഷയവും ചർച്ചയായി. മുഖ്യമന്ത്രി വിഷയത്തിൽ യു.ഡി.എഫിന്റെ മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും കെ. മുരളീധരൻ പറഞ്ഞു.

15,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് വട്ടിയൂർക്കാവിൽ എൽ.ഡി.എഫ് സ്ഥാനാർഥി വി.കെ. പ്രശാന്ത്. മണ്ഡലത്തിലെ വികസനങ്ങളും ഇടപെടലുകളും വോട്ടായി മാറുമെന്ന് വി.കെ. പ്രശാന്ത് പറഞ്ഞു. ആർ. ശ്രീലേഖയുടെയും കെ. മുരളീധരന്റെയും വരവ് മത്സരം കടുപ്പമുള്ളതാക്കിയിട്ടുണ്ട്. അതേസമയം, സംസ്ഥാനത്ത് തുടർഭരണ പ്രതീക്ഷയിലാണ് എൽ.ഡി.എഫ്. എന്നാൽ,‌ ഭരണമാറ്റം ഉണ്ടാകുമെന്നും സർക്കാർ രൂപീകരിക്കുമെന്ന ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ് നേതൃത്വം.

സംസ്ഥാന നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിന് മണിക്കൂറുകൾ മാത്രമാണുള്ളത്. നാളെ രാവിലെ എട്ടു മുതലാണ് വോട്ടെണ്ണൽ. വോട്ടെണ്ണൽ രണ്ട് മണിക്കൂർ പിന്നിടുന്നതോടെ കേരളം ആര് ഭരിക്കുമെന്ന് വ്യക്തമാകും. ക്രമീകരണങ്ങൾ പൂർത്തിയായെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമീഷ്ണർ അറിയിച്ചു.

കൂട്ടിക്കിഴിക്കലുകളുടെ ആത്മവിശ്വാസമുണ്ടെങ്കിലും അങ്കലാപ്പിലും ആശങ്കയിലുമാണ് മുന്നണികൾ. എക്സിറ്റ് പോളുകൾ എതിരാണെങ്കിലും വികസന നേട്ടങ്ങളും ജനക്ഷേമ പദ്ധതികളും മുൻനിർത്തി ഭരണത്തുടർച്ച ലക്ഷ്യമാണ് ഇടത് ക്യാമ്പിന്. മുഖ്യമന്ത്രി പിണറായി വിജയൻ തികഞ്ഞ വിജയപ്രതീക്ഷയിലാണ്. അതേസമയം, തൃക്കാക്കര മുതൽ തദ്ദേശം വരെയുള്ള തെരഞ്ഞെടുപ്പ് വിജയത്തിൽ ഇത്തവണ ഭരണം ലഭിക്കുമെന്ന് പ്രതീക്ഷയിലാണ് യു.ഡി.എഫ് ക്യാമ്പ്. എക്സിറ്റ് പോൾ ഫലങ്ങൾ അനുകൂലമായതോടെ യു.ഡി.എഫിന് ആത്മവിശ്വാസം ഇരട്ടിയായിട്ടുണ്ട്. സർക്കാർ രൂപവത്കരണ ചർച്ചകൾ ഉയരാനും ഇത് കാരണമായി. സർക്കാർ വിരുദ്ധ വികാരം അനുകൂലമാകുമെന്ന വിശ്വാസത്തിലാണ് യു.ഡി.എഫ്. എസ്.ഐ.ആറിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പായതിനാൽ വോട്ടർപട്ടിക പരിഷ്കരണം എങ്ങനെ ജനവിധിയിൽ പ്രതിഫലിക്കുമെന്നതാണ് മുന്നണികളുടെ നെഞ്ചിടിപ്പ് കൂടാൻ കാരണം.

Tags:    
News Summary - K. Muraleedharan is optimistic, V.K. Prashanth says he will get a majority of 15,000 votes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.