കൊച്ചി: സുൽത്താൻബത്തേരിയിൽ വിദ്യാര്‍ഥിനി സ്കൂളില്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ ഹൈകോടതി സ്വമേധയാ എടുത്ത കേസിൽ സർക്കാറിന് നോട്ടീസ്. ബത്തേരി ഗവ. സർവജന ഹൈസ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനി ഷഹല ഷെറിെൻറ മരണത്തെതുടർന്ന് കെൽസ ചെയർമാൻ കൂടിയായ ജസ്റ്റിസ് സി.കെ. അബ്ദുൽ റഹീം നൽകിയ കത്തിെൻറ അടിസ്ഥാനത്തിൽ ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് അനു ശിവരാമൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് സ്വീകരിച്ച സ്വമേധയാ ഹരജിയിലാണ് സർക്കാറിനും ചീഫ് സെക്രട്ടറി, പൊതുവിദ്യാഭ്യാസ, തദ്ദേശ, ആരോഗ്യവകുപ്പ് സെക്രട്ടറിമാർ, ഡി.ജി.പി, വനിത-ശിശുക്ഷേമ വകുപ്പ് ഡയറക്ടർ തുടങ്ങിയ എതിർകക്ഷികൾക്കും നോട്ടീസ് ഉത്തരവായത്. ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ അയച്ച കത്തും ഹരജിയുടെ ഭാഗമാക്കിയിട്ടുണ്ട്. തുടർന്ന് കേസ് മൂന്നാഴ്ചക്കുശേഷം പരിഗണിക്കാൻ മാറ്റി.
യഥാസമയം ചികിത്സ നൽകുന്നതിൽ സ്കൂൾ, ആശുപത്രി അധികൃതർ വീഴ്ച വരുത്തിയതായി ജില്ല ലീഗൽ സർവിസ് അതോറിറ്റി ചെയർമാൻ കൂടിയായ ജില്ല ജഡ്ജി റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരുന്നു. സ്കൂൾ അധികൃതർക്കും താലൂക്ക് ആശുപത്രിയിലെ ഡോക്ടർക്കുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് സർക്കാർ, എയിഡഡ് സ്കൂളുകളുടെ ശോച്യാവസ്ഥ പരിഹരിക്കാൻ നടപടി വേണമെന്ന് ജ. അബ്ദുൽറഹീം കത്തിലൂടെ ആവശ്യപ്പെട്ടത്.
ഇതിനിടെ, ബത്തേരി സംഭവത്തിെൻറ പശ്ചാത്തലത്തിൽ സർക്കാർ ആശുപത്രികളിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശി കുളത്തൂർ ജയ്സിങ് സമർപ്പിച്ച ഹരജിയും ഇതിനൊപ്പം പരിഗണിക്കാൻ മാറ്റി.
മുൻകൂർ ജാമ്യഹരജി 18ലേക്ക് മാറ്റി
കൊച്ചി: സുൽത്താൻബത്തേരി ഗവ. സർവജന ഹൈസ്കൂൾ വിദ്യാർഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ അധ്യാപകരുടെയും ഡോക്ടറുടെയും മുൻകൂർജാമ്യ ഹരജി ഹൈകോടതി ഈ മാസം 18ന് പരിഗണിക്കാൻ മാറ്റി.
അധ്യാപകൻ സി.വി. ഷജിൽ, വൈസ് പ്രിൻസിപ്പൽ കെ.കെ. മോഹനൻ, ഡോ. ജിസ മെറിൻ ജോയ് എന്നിവരാണ് ഹൈകോടതിയെ സമീപിച്ചത്. പാമ്പുകടിയാണ് മരണകാരണമെന്നതിന് ശാസ്ത്രീയ റിപ്പോര്‍ട്ടുണ്ടോ എന്നതടക്കം ചില കാര്യങ്ങളിൽ കോടതി വിശദീകരണവും തേടി.
അധ്യാപകനായ സി.വി. ഷജിലിെൻറ ഭാഗത്തുനിന്ന് കൃത്യനിര്‍വഹണത്തില്‍ വീഴ്ച വന്നിട്ടുണ്ടോയെന്ന് വാദം കേള്‍ക്കലിനിടെ കോടതി ആരാഞ്ഞു. ഷജില്‍ വിദ്യാര്‍ഥിനിയുടെ ക്ലാസ് ടീച്ചറല്ല. അപകടം നടന്നെന്ന് അറിഞ്ഞപ്പോള്‍ സ്ഥലത്ത് എത്തിയതാവാം. പ്രതികളെ കസ്റ്റഡിയില്‍ ചോദ്യംചെയ്യേണ്ട ആവശ്യമെന്താണെന്നും കോടതി ചോദിച്ചു.
ഷെഹ്ല ഷെറിനെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ അവിടെ എത്ര ഡോക്ടര്‍മാര്‍ ഡ്യൂട്ടിക്കുണ്ടായിരുന്നു, വേണ്ടത്ര ആൻറിവെനം ഉണ്ടായിരുന്നോ, ഡോക്ടര്‍ക്ക് ഇവ നേരിട്ട് ഉപയോഗിക്കാനാവുമായിരുന്നോ, ആൻറിവെനം ഉപയോഗിച്ച് പാര്‍ശ്വഫലം ഉണ്ടായാല്‍ ചികിത്സിക്കാന്‍ വേണ്ട സൗകര്യമുണ്ടായിരുന്നോ, ചികിത്സ സംബന്ധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്ന് വിദഗ്ധാഭിപ്രായം തേടിയിരുന്നോ തുടങ്ങിയ കാര്യങ്ങളിൽ പൊലീസിനോട് വിശദീകരണം തേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.