കോളജ് തെരഞ്ഞെടുപ്പിലെ ആൾമാറാട്ടം; എസ്.എഫ്.ഐ ഏരിയാ സെക്രട്ടറിയെ പുറത്താക്കി

തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യൻ കോളജിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആൾമാറാട്ടം നടത്തിയ എസ്.എഫ്.ഐ കാട്ടാക്കട ഏരിയാ സെക്രട്ടറി വിശാഖിനെ സ്ഥാനത്തു നിന്ന് പുറത്താക്കി. തെരഞ്ഞെടുക്കപ്പെടാത്ത തന്റെ പേരാണ് കോളജിൽ നിന്ന് യൂണിവേഴ്‌സിറ്റിയിലേക്ക് അയച്ച യു.യു.സി പട്ടികയിൽ ഉള്ളത് എന്നറിവുണ്ടായിട്ടും അത് തിരുത്തുന്നതിനോ ഉത്തരവാദിത്വപ്പെട്ട ഇടങ്ങളിൽ അറിയിക്കുന്നതിനോ വിശാഖ് തയാറായില്ലെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ പ്രസ്താവനയിൽ പറഞ്ഞു.

കാട്ടാക്കട ക്രിസ്ത്യന്‍ കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ജയിച്ചയാളെ വെട്ടി എസ്.എഫ്.ഐ നേതാവായ വിശാഖിനെ യു.യു.സി പട്ടികയിൽ തിരുകികയറ്റുകയായിരുന്നു. സംഭവത്തിൽ കെ.എസ്.യു ഡി.ജി.പിക്ക് പരാതി നല്‍കിയിട്ടുണ്ട്.

എസ്.എഫ്.ഐ പാനലിലെ അനഘയാണ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ യു.യു.സിയായി ജയിച്ചത്. എന്നാൽ എസ്.എഫ്.ഐ ഏരിയ സെക്രട്ടറി എ. വിശാഖിന്റെ പേരാണ് കോളജ് യൂണിവേഴ്സിറ്റിയിലേക്ക് നല്‍കിയത്. ഇതേ കോളജിലെ ഒന്നാം വര്‍ഷ ബി.എസ്.സി വിദ്യാര്‍ഥിയാണ് എ. വിശാഖ്. വിശാഖിനെ കേരള യൂണിവേഴ്സിറ്റി ചെയർമാനാക്കാനാണ് ആള്‍മാറാട്ടം നടത്തിയതെന്നാണ് കെ.എസ്.യു ആരോപിക്കുന്നത്. എന്നാൽ, യു.യു.സിയായി അനഘക്ക് തുടരാൻ താത്പര്യമില്ലാത്തതിനാലാണ് വിശാഖിന്‍റെ പേര് നൽകിയതെന്നാണ് കോളജ് അധികൃതരുടെ വിശദീകരണം. അതേസമയം, അനഘ രാജി സമർപ്പിച്ചിട്ടില്ല.

കാട്ടാക്കട ക്രിസ്ത്യൻ കോളജ് തെരഞ്ഞെടുപ്പ് വിവാദത്തെ തുടർന്ന് കേരള യൂനിവേഴ്സിറ്റി തെരഞ്ഞെടുപ്പ് മാറ്റിവെച്ചിരിക്കുകയാണ്. ഈ മാസം 26ന് നടക്കേണ്ട തെരഞ്ഞെടുപ്പാണ് മാറ്റിവെച്ചത്. ബുധനാഴ്ചയായിരുന്നു നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന തീയതി. വി.സിയും രജിസ്ട്രാറും തമ്മിൽ നടത്തിയ ചർച്ചക്കൊടുവിലാണ് തെരഞ്ഞെടുപ്പ് മാറ്റാൻ നിർദേശിച്ചത്.

Tags:    
News Summary - SFI Kattakkada Area Secretary sacked

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.