തിരുവനന്തപുരം: മ്യൂസിയത്തിന് സമീപം പ്രഭാത സവാരിക്കെത്തിയ വനിത ഡോക്ടർക്കുനേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ മന്ത്രിയുടെ പേഴ്സനൽ സ്റ്റാഫിന്‍റെ ഡ്രൈവറെ മ്യൂസിയം പൊലീസ് കസ്റ്റഡിയിലെടുത്തു. മലയിൻകീഴ് സ്വദേശിയായ ഇയാളെ രാത്രി വൈകിയും ചോദ്യംചെയ്തു.
കാറിലാണ് പ്രതി എത്തിയതെന്ന് അതിക്രമത്തിനിരയായ വനിത ഡോക്ടർ മൊഴി നൽകിയിരുന്നു. വാഹനം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ആളെ തിരിച്ചറിഞ്ഞെന്നാണ് ലഭിക്കുന്ന വിവരം. ഇതേ വാഹനത്തിൽ ടെന്നിസ് ക്ലബിന് സമീപം ഇയാൾ എത്തിയതായി പൊലീസിന് ലഭിച്ച വിവരമാണ് നിർണായകമായത്.
അതേസമയം മ്യൂസിയത്തിൽ യുവതിക്കുനേരെ അതിക്രമം നടത്തിയയാൾ തന്നെയാണ് കുറവൻകോണത്ത് വീടുകളിൽ കയറിയതെന്ന നിരീക്ഷണത്തിലാണ് ഇപ്പോൾ പൊലീസ്. മ്യൂസിയം പരിസരത്ത് ഡോക്ടർക്കെതിരെ ലൈംഗികാതിക്രമം നടത്തിയയാളും കുറവൻകോണത്ത് വീടുകളിൽ കയറിയയാളും രണ്ടാണെന്നായിരുന്നു ഇതുവരെ പൊലീസിന്‍റെ നിലപാട്. എന്നാൽ, സാഹചര്യത്തെളിവുകളും സി.സി.ടി.വി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് രണ്ടും ഒരാളാണെന്ന നിഗമനത്തിലേക്ക് പൊലീസെത്തിയത്.
സംഭവദിവസം രാവിലെയും തലേന്ന് രാത്രിയിലും കുറവൻകോണത്ത് വീടിന്റെ പൂട്ടുതകർത്ത് മോഷണം നടത്താൻ ശ്രമിച്ച സംഭവത്തിലെ പ്രതിക്ക് തന്നെ ആക്രമിച്ചയാളുമായി സാമ്യമുണ്ടെന്ന് വനിത ഡോക്ടർ വ്യക്തമാക്കിയിരുന്നു. പ്രതിയുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടതിനെത്തുടർന്ന് ഇതേ രൂപത്തിലുള്ള ആളാണ് തന്‍റെ വീട്ടിൽ മോഷണശ്രമം നടത്തിയതെന്ന് കുറവൻകോണം സ്വദേശി അശ്വതിയും വെളിപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.