ആലപ്പുഴ: വാഹനാപകടത്തിൽ പരിക്കേറ്റ യുവതിക്കുനേരെ രക്ഷാപ്രവർത്തനത്തിനിടെ വ്യാപാരി ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ അന്വേഷണസംഘം വീണ്ടും യുവതിയുടെ മൊഴിയെടുത്തു. കായംകുളം ഡിവൈ.എസ്.പി ടി. ബിനുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തിയാണ് ചികിത്സയിൽ കഴിയുന്ന യുവതിയുടെ മൊഴിയെടുത്തത്.
വ്യാപാരിയായ പ്രതി സനിൽ സബാദ് ആശുപത്രിയിലെത്തി ഭീഷണിപ്പെടുത്തിയതും സുഹൃത്തുവഴി പണം വാഗ്ദാനം ചെയ്തതും അടക്കമുള്ള കാര്യങ്ങൾ പുതിയ മൊഴിയിലുണ്ട്. ഈ സാഹചര്യത്തിൽ കൂടുതൽ വകുപ്പുകൾ ചുമത്തും. ബുധനാഴ്ച യുവതിയെ വൈദ്യപരിശോധനക്ക് വിധേയമാക്കും.
സംഭവവുമായി ബന്ധപ്പെട്ട് അന്ന് ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ, ലാബ് ടെക്നീഷ്യൻ ഉൾപ്പെടെ ആശുപത്രി ജീവനക്കാർ, യുവതിയോടൊപ്പം സഞ്ചരിച്ചവരടക്കം 12ലധികം പേരുടെ മൊഴി പൊലീസ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം വീണ്ടും ഇവരുടെ മൊഴിയെടുക്കും. ആശുപത്രിയിലെയും സംഭവസ്ഥലത്തെയും ഉൾപ്പെടെ സി.സി.ടിവി ദൃശ്യങ്ങളും ശേഖരിക്കും. ഇവയുടെ അടിസ്ഥാനത്തിൽ പ്രതിക്കെതിരെ ഭീഷണിപ്പെടുത്തൽ അടക്കമുള്ള കൂടുതൽ വകുപ്പുകൾ ചേർക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.