രഞ്‌ജിത്ത്‌

ലൈംഗികാതിക്രമ കേസ്: രഞ്‌ജിത്തിനെ കയ്യൊഴിഞ്ഞ് ഫെഫ്ക; അംഗത്വത്തിൽ നിന്നും സസ്‌പെൻഡ് ചെയ്തു

കൊച്ചി: ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലായ രഞ്‌ജിത്തിനെ ഫെഫ്ക യൂനിയനുകളിൽ നിന്നും സസ്‌പെൻഡ് ചെയ്തു. ഫെഫ്ക ഡയറക്ടർസ് യൂനിയനിൽ നിന്നും ഫെഫ്ക റൈറ്റേഴ്‌സ് യൂനിയനിൽ നിന്നുമാണ് രഞ്‌ജിത്തിനെ സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. ലൈംഗിക പീഡന പരാതിയിൽ അറസ്റ്റുണ്ടാവുകയാണെങ്കിൽ ആ അംഗത്തിനെതിരെ ഫെഫ്കയിൽ നിന്നും നടപടി ഉണ്ടാകുമെന്ന് ഫെഫ്ക പ്രസിഡന്റ് ബി. ഉണ്ണികൃഷ്ണൻ രാവിലെ മാധ്യങ്ങളോട് പറഞ്ഞതിന് പിന്നാലെയാണ് നടപടി.

'ഫെഫ്കക്ക് ഒരു നിലപാടേ ഒള്ളു. ലൈംഗികാതിക്രമമായി ബന്ധപ്പെട്ട കേസുകളിൽ ഒരാൾ പ്രതി ചേർക്കപ്പെട്ടാൽ ഫെഫ്ക അംഗമാണെങ്കിൽ അതിനകത്ത് ഒരു തീർപ്പുണ്ടാകുന്നത് വരെ അംഗത്വത്തിൽ നിന്നും മാറ്റി നിർത്തുക എന്നത് പ്രാഥമിക നടപടിക്രമമാണെന്ന്' ബി. ഉണ്ണികൃഷ്ണൻ പറഞ്ഞിരുന്നു.

അതിനിടയിൽ രഞ്‌ജിത്ത്‌ സമർപ്പിച്ച ജാമ്യാപേക്ഷയെ എതിർത്ത് പൊലീസ് രംഗത്തെത്തിയിരുന്നു. ഇന്ന് രാവിലെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ രഞ്‌ജിത്തിനെ 14 ദിവസത്തെ റിമാൻഡിൽ വിട്ടിരുന്നു. ഇതിനെതിരെ സംവിധായകന്റെ അഭിഭാഷകൻ സമർപ്പിച്ച ജാമ്യാപേക്ഷയെയാണ് പൊലീസ് എതിർത്തത്. പ്രതിയുടെ സാന്നിധ്യത്തിൽ അതിക്രമം നടന്ന കാരവൻ കണ്ടെത്തേണ്ടതുണ്ട്. അല്ലാത്തപക്ഷം അത് തെളിവ് നശിപ്പിക്കാൻ സ്വാധിനിക്കുമെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഇതിൽ വാദം തുടരുകയാണ്.

യുവനടിയുടെ ലൈംഗികാതിക്രമ പരാതിയെ തുടർന്ന് ഇന്നലെയാണ് ഇടുക്കി എസ്.പിയുടെ ഉത്തരവ് പ്രകാരം തൊടുപുഴ മുട്ടത്ത് നിന്നും രഞ്‌ജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് കൊച്ചിയിലെത്തിച്ച രഞ്‌ജിത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടതിനെതുടർന്ന് ഇന്ന് രാവിലെ മജിസ്‌ട്രേറ്റിന്റെ മുന്നിൽ ഹാജരാക്കുകയും 14 ദിവസത്തെ റിമാൻഡിന് വിധിക്കുകയും ചെയ്തു. ഇതിനിടയിലാണ് രഞ്‌ജിത്തിന്റെ അഭിഭാഷകൻ ജാമ്യാപേക്ഷ സമർപ്പിച്ചത്.

Tags:    
News Summary - Sexual assault case; Ranjith gets suspended from FEFKA membership

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.