ജ്യോതിസ്, അക്ഷയ്, ശ്രീലാൽ, ഹരികൃഷ്ണൻ, മേഘ ചെറിയാൻ, ശിൽപശ്യാം, ദിലീപ്
അമ്പലമുകൾ: അമ്പലമുകൾ ഭാഗത്ത് വൻ കഞ്ചാവ് വേട്ട. കൊച്ചി സിറ്റി ഡാൻസാഫും, അമ്പലമേട് പൊലീസും ചേർന്ന് കുഴീക്കാട് ഭാഗത്തുള്ള ലോഡ്ജിൽ നടത്തിയ പരിശോധനയിൽ 15 കിലോ കഞ്ചാവുമായി രണ്ട് വനിതകളടക്കം ഏഴുപേരെ പിടികൂടി.കൊല്ലം കരുനാഗപ്പിള്ളി തോട്ടുംമുഖം ജ്യോതിസ് ഭവനത്തിൽ ജ്യോതിസ് (22), എറണാകുളം തിരുവാങ്കുളം മാമല കിഴക്കേടത്ത് വീട്ടിൽ അക്ഷയ് രാജ് (24), കരുനാഗപ്പിള്ളി ശാസ്താംകോട്ട വലിയവിള പുത്തൻവീട്ടിൽ ശ്രീലാൽ (26), ശാസ്താംകോട്ട മണ്ണൂർ അയ്യത്ത് വീട്ടിൽ ഹരികൃഷ്ണൻ (26), ഓച്ചിറ മേപ്പനത്ത് കുമാർ ഭവനത്തിൽ ദിലീപ് (അറ്റ് ബോക്സർ ദിലീപ് -27), ആലപ്പുഴ മാവേലിക്കര സ്വദേശിനി മേഘ ചെറിയാൻ (21), കായംകുളം സ്വദേശിനി ശിൽപശ്യാം (19) എന്നിവരാണ് പിടിയിലായത്.
ഒഡിഷയിലെ ബാലൻഗീർ ജില്ലയിലുള്ള കഞ്ചാവ് മാഫിയയിൽനിന്ന് ഇടനിലക്കാരൻ വഴി വാങ്ങുന്ന കഞ്ചാവ് എറണാകുളത്തേക്ക് വരുന്ന തമിഴ്നാട്ടിൽ നിന്നുള്ള ലോറികളിലാണ് ഇവർ എത്തിക്കുന്നത്. ഹൈവേകളിൽ ഒഴിഞ്ഞ പ്രദേശത്ത് വാഹനം നിർത്തി എറണാകുളത്തുള്ള ഏജന്റുമാർ കാറുകളിലും മറ്റും എത്തി ശേഖരിച്ച് കൊച്ചിയിലെ വിവിധ കേന്ദ്രങ്ങളിലേക്ക് എത്തിക്കും. ഇങ്ങനെ എത്തിക്കുന്ന കഞ്ചാവ് രണ്ട് കിലോ വീതമുള്ള പാക്കറ്റുകളാക്കിയാണ് കൊടുക്കുന്നത്.
പ്രതികളിൽ ബോക്സർ ദിലീപ് എന്ന് വിളിപ്പേരുള്ള ദിലീപ് കൊല്ലം ജില്ലയിൽ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ്. മറ്റൊരു പ്രതിയായ ഹരികൃഷ്ണന്റെ ബാഗിൽ നിന്ന് മാരകായുധവും കണ്ടെടുത്തിട്ടുണ്ട്. കൊച്ചി സിറ്റി പൊലീസ് കമീഷണർ കെ. സേതുരാമയ്യർക്ക് ലഭിച്ച രഹസ്യ വിവരത്തിൽ െഡപ്യൂട്ടി കമീഷണർ ടി. ബിജു ഭാസ്കറിന്റെ നിർദേശപ്രകാരം നാർക്കോട്ടിക് അസി. കമീഷണർ കെ.എ. അബ്ദുൽ സലാം, തൃക്കാക്കര അസി. കമീഷണർ പി.വി. ബേബി എന്നിവരുടെ നേതൃത്വത്തിൽ അമ്പലമേട് ഇൻസ്പെക്ടർ ലാൽ സി. ബേബി, സബ് ഇൻസ്പെക്ടർ പി.പി. റജി, അബ്ദുൽ ജബ്ബാർ, എ.എസ്.ഐ അജയകുമാർ,െറജി വി. വർഗീസ് എന്നിവരും ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.