തിരുവനന്തപുരം: മുഖ്യമന്ത്രിക്കായുള്ള കാത്തിരിപ്പിന്റെ ഏഴു ദിനങ്ങളാണ് കടന്നുപോയത്. നാലാൾ കൂടുന്നിടത്തെല്ലാം ചർച്ച ചെയ്യുന്ന ഒരെയോരു വിഷയം മുഖ്യമന്ത്രി ആര് എന്നത്. ഉത്തരത്തിന് ഇനിയും രണ്ടുനാൾകൂടി കാത്തിരിക്കേണ്ടിവരുമെന്നാണ് ഡൽഹിയിൽനിന്നുള്ള സൂചന. ഫ്ലക്‌സ് പോരിലും നേതാക്കളുടെ പരസ്യ പ്രകടനങ്ങളിലും രാഹുല്‍ ഗാന്ധി അതൃപ്തി അറിയിച്ചിരുന്നു.
ഡൽഹിയിൽ നടന്ന ചര്‍ച്ചക്ക് ശേഷം വി.ഡി. സതീശന്‍ കൊച്ചിയില്‍ തിരിച്ചെത്തി. രമേശ് ചെന്നിത്തല ഇന്ന് മടങ്ങും. കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി പ്രഖ്യാപനം ഹൈക്കമാന്‍ഡിന് വിട്ടിരിക്കുകയാണ് നേതാക്കള്‍. ഇന്നലെ കേരളത്തിലെ നേതാക്കളുമായി രാഹുല്‍ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗയും കൂടിക്കാഴ്ച നടത്തി. സോണിയ ഗാന്ധിയുമായിയും ഘടക കക്ഷികളുമായും ആശയവിനിമയം നടത്തിയ ശേഷമാകും പ്രഖ്യാപനം നടത്തുക.
മുഖ്യമന്ത്രി സീറ്റിനുള്ള പിടിവാശിയിൽനിന്ന് നേതാക്കള്‍ പിന്മാറിയിട്ടില്ലെന്നാണ് സൂചന. ഇന്നലെ മൂന്ന് മണിക്കൂറാണ് ചർച്ച നടത്തിയത്. എന്നിട്ടും തീരുമാനമായില്ല. അതേസമയം, പരസ്യപോരാട്ടങ്ങൾ വേണ്ടന്ന നിലപാടിലാണ് മൂവരും. യു.ഡി.എഫിന് ഉജ്ജ്വല വിജയമാണ് കേരളത്തില്‍ ഉണ്ടായതെന്നും ചേരി തിരിഞ്ഞുള്ള പ്രകടനങ്ങള്‍ നടത്തരുതെന്നും വി.ഡി. സതീശന്‍ പറഞ്ഞു. ഫ്ലക്സ് ബോര്‍ഡുകള്‍ നീക്കം ചെയ്യണം. പ്രകടനങ്ങള്‍ നടത്തരുതെന്നും ഞങ്ങള്‍ക്ക് മൂന്ന് പേര്‍ക്കും വേണ്ടിയാണ് ഞാന്‍ പറയുന്നതെന്നും വി.ഡി. സതീശന്‍ പറഞ്ഞു.
ജനങ്ങളാണ് പരമപ്രധാനമെന്ന് കെ.സി. വേണുഗോപാല്‍ പറഞ്ഞു. നേതാക്കന്മാരെ സ്നേഹിക്കുന്നതിലും താല്‍പര്യം പ്രകടിപ്പിക്കുന്നതിലും തെറ്റില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും വെച്ചിട്ടുള്ള ബോര്‍ഡുകള്‍ എടുത്തുമാറ്റണം. പ്രകടനങ്ങള്‍ ഒഴിവാക്കണം. ഹൈക്കമാന്‍ഡ് എടുക്കുന്ന തീരുമാനത്തോട് ഉറച്ചുനില്‍ക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
മല്ലികാര്‍ജുന്‍ ഖര്‍ഗെയും രാഹുല്‍ ഗാന്ധിയും എടുക്കുന്ന തീരുമാനം എല്ലാവരും അംഗീകരിക്കുമെന്ന് സണ്ണി ജോസഫ് പറഞ്ഞു. നേതാക്കള്‍ നിര്‍ദേശിച്ചതിന് പിന്നാലെ വിവിധ ഇടങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ഫ്ലക്സുകള്‍ അണികള്‍ നീക്കിത്തുടങ്ങി.
അതേസമയം, കേരളത്തിന്റെ പ്രതിപക്ഷ നേതാവ് ആരെന്ന കാര്യത്തിലും ഇതുവരെ തീരുമാനമായില്ല. ഇന്ന് ഡൽഹിയിൽ കൂടിയ പോളിറ്റ് ബ്യൂറോ യോഗത്തിൽ തീരുമാനമുണ്ടാക്കുമെന്നാണ് സി.പി.എം നേതാക്കൾ പറയുന്നത്. കേരളത്തിനൊപ്പം ഫലം പ്രഖ്യാപിച്ച തമിഴ്നാട്, ബംഗാൾ, സംസ്ഥാനങ്ങളിൽ ഇതിനകം സത്യപ്രതിജ്ഞയടക്കം കഴിഞ്ഞ് സർക്കാറുകൾ അധികാരമേറ്റു. അസമിൽ 12നാണ് സത്യപ്രതിജ്ഞ. പുതുച്ചേരിയിൽ 13നാണ് സത്യപ്രതിജ്ഞ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.