കൊച്ചി: മാസപ്പടി കേസിലെ ഇ.ഡി അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സി.എം.ആർ.എൽ നൽകിയ ഹരജിയിൽ അടിയന്തര സ്റ്റേ ഇല്ലായെന്ന് വ്യക്തമാക്കി ഹൈകോടതി. കേസിൽ ഇന്ന് തന്നെ വിശദമായ വാദം കേൾക്കുമെന്ന് കോടതി അറിയിച്ചു. ജസ്റ്റിസ് രാജാവിജയരാഘവൻ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
കേസിൽ വാദം ആരംഭിച്ച കോടതി സി.എം.ആർ.എല്ലിന്റെ വാദമാണ് ആദ്യം കേട്ടത്. സംഭവവുമായി ബന്ധപ്പെട്ട കേസിന്റെ മുഴുവൻ വിവരങ്ങളും കേട്ട ശേഷം വാദം മറ്റൊരു ദിവസത്തിലേക്ക് മാറ്റി വെക്കേണ്ടതില്ലയെന്നും, രണ്ട് വർഷത്തോളം പഴക്കമുള്ള കേസായതിനാൽ ഇനി വൈകിപ്പിക്കേണ്ട ആവശ്യമില്ലായെന്നും കോടതി പറഞ്ഞു. കേസിൽ ഇന്ന് തന്നെ വാദം നടത്താമോ എന്ന് രണ്ട് കൂട്ടരോടും ചോദിച്ച ശേഷമാണ് കോടതി തുടർനടപടികൾ ആരംഭിച്ചത്.
ഇ.ഡിയുടെ അന്വേഷണത്തെയും സമൻസിനെയും ചോദ്യം ചെയ്ത് സി.എം.ആർ.എൽ കമ്പനിയും എം.ഡി ശശിധരൻ കർത്തയും ഹൈകോടതിയെ നേരത്തെ സമീപിച്ചിരുന്നു. എഫ്.ഐ.ആർ ഇല്ലാതെ ഇ.ഡിക്ക് അന്വേഷിക്കാൻ അധികാരമില്ലെന്നായിരുന്നു സി.എം.ആർ.എല്ലിന്റെ വാദം. എന്നാൽ 2026 മേയ് 26ന് ഹൈകോടതി ഈ ഹരജികൾ പൂർണമായും തള്ളി. ഇ.ഡിക്ക് അന്വേഷണവുമായി മുന്നോട്ട് പോകാമെന്നും, കമ്പനി ഉദ്യോഗസ്ഥർ ഇ.ഡിക്ക് മുന്നിൽ ഹാജരാകണമെന്നും കോടതി കർശനമായി ഉത്തരവിട്ടു. തുടർന്നാണ് മേയ് 27ന് രാവിലെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ബേക്കറി ജങ്ഷനിലുള്ള വാടക വീട്ടിലും കണ്ണൂരിലെ വസതിയിലും ഇ.ഡി ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വസതി ഉൾപ്പെടെ 12 സ്ഥലങ്ങൾ ഇ.ഡി വ്യാപകമായ പരിശോധന നടത്തിയിരുന്നു.
അന്വേഷണത്തിൽ അടിയന്തര സ്റ്റേ ഇല്ല എന്നതിൽ ആശങ്ക സി.എം.ആർ.എല്ലിന് മാത്രമല്ല. മറിച്ച് എക്സലോജിക് സൊല്യൂഷൻസിനും ഉടമയായ ടി. വീണക്കും കോടതി വിധി തിരിച്ചടിയാണ്. അന്വേഷണം സ്റ്റേ ചെയ്യാത്തതിനാൽ ഇ.ഡിക്ക് വീണയെ അറസ്റ്റ് ചെയ്യൽ നടപടികളിലേക്കോ, വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ പറയാനോ സാധ്യതയുണ്ട്. അതേസമയം, ഭരണമാറ്റം ഉണ്ടായ സമയത്ത് വി.ഡി-ഇ.ഡി-മോദി എന്നൊരു കൂട്ടുകെട്ട് കേരളത്തിൽ ഉണ്ടായെന്ന് സി.പി.എം ആരോപിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.