കൊച്ചി: സിറാജ് ദിനപത്രം തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന കെ.എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമന് ഹൈകോടതിയിൽനിന്ന് തിരിച്ചടി. കേസിൽ നരഹത്യക്കുറ്റം ഒഴിവാക്കിയ വിചാരണകോടതി നടപടി ഹൈകോടതി റദ്ദാക്കി. നേരത്തെ വിധി രണ്ട് മാസത്തേക്ക് സ്റ്റേ ചെയ്തിരുന്നു. സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ പരിഗണിച്ചാണ് കോടതി ഉത്തരവ്. കേസിൽ നരഹത്യക്കുറ്റം നിലനിൽക്കുമെന്നും കോടതി വ്യക്തമാക്കി.
ബഷീറിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ ശ്രീറാമിനും വഫക്കുമെതിരെ 304ാം വകുപ്പ് പ്രകാരം ചുമത്തിയ നരഹത്യക്കുറ്റം നിലനിൽക്കില്ലെന്നായിരുന്നു നേരത്തെ സെഷൻസ് കോടതിയുടെ വിധി. പ്രതികൾ സമർപ്പിച്ച വിടുതൽ ഹരജി പരിഗണിച്ചായിരുന്നു വിചാരണ കോടതിയുടെ ഉത്തരവ്. പ്രതിഭാഗം വാദം കോടതി അംഗീകരിക്കുകയായിരുന്നു. ഇതോടെ 10 വർഷം വരെ തടവുശിക്ഷ ലഭിക്കാമായിരുന്ന കുറ്റത്തിൽനിന്ന് തടിയൂരുകയായിരുന്നു പ്രതികളുടെ ലക്ഷ്യം.
കൊല്ലപ്പെട്ട കെ.എം. ബഷീർ
മജിസ്‌ട്രേറ്റ് കോടതി വിചാരണ ചെയ്യേണ്ട മനഃപൂർവമല്ലാത്ത മരണം സംഭവിപ്പിക്കലിന് 304 (എ) വകുപ്പ് പ്രതികള്‍ക്കുമേല്‍ ചുമത്തണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. ഇതിനായി പ്രതികള്‍ തിരുവനന്തപുരം ഒന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാകണമെന്നും ഉത്തരവിട്ടിരുന്നു.
മോട്ടോര്‍ വെഹിക്കിള്‍ നിയമത്തിലെ വകുപ്പ് 185 പ്രകാരം മദ്യപിച്ച് വാഹനമോടിക്കല്‍ കുറ്റം നിലനില്‍ക്കണമെങ്കില്‍ 100 മി.ലിറ്റർ രക്തത്തില്‍ 30 മി.ഗ്രാം ആല്‍ക്കഹോള്‍ അംശം വേണമെന്നിരിക്കെ, പ്രോസിക്യൂഷന്‍ ഹാജരാക്കിയ 13ാം രേഖയായ കെമിക്കല്‍ അനലിസിസ് റിപ്പോര്‍ട്ടില്‍ പ്രതിയുടെ രക്തത്തില്‍ ഈഥൈല്‍ ആല്‍ക്കഹോള്‍ കണ്ടെത്തിയിട്ടില്ലെന്നത് നിരീക്ഷിച്ചായിരുന്നു അന്നത്തെ കോടതി ഉത്തരവ്. എന്നാല്‍, അപകടത്തിന് തൊട്ടുപിന്നാലെ, രക്തസാമ്പിള്‍ എടുക്കുന്നത് ശ്രീറാം വെങ്കിട്ടരാമന്‍ വൈകിപ്പിച്ചെന്നും ഡോക്ടറായ പ്രതി ബോധപൂര്‍വം തെളിവ് നശിപ്പിക്കാനാണിത് ചെയ്തതെന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. ഇത് നിരാകരിച്ചാണ് അന്ന് കോടതി പ്രതികളുടെ വിടുതല്‍ ഹരജിയിലെ ആവശ്യം അംഗീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.