കൊച്ചി: സംസ്ഥാനത്തെ കരാറുകാരുടെ സെക്യൂരിറ്റി തുക മൂന്നിരട്ടിയാക്കി ഉത്തരവിറങ്ങി. ലൈസൻസ് കാലാവധി മൂന്നിൽനിന്ന് അഞ്ച് വർഷമാക്കി.
എ, ബി, സി, ഡി ക്ലാസുകളിൽപെട്ട സർക്കാർ കരാറുകാരുടെ ലൈസൻസിനുള്ള സെക്യൂരിറ്റി തുക യഥാക്രമം ആറ് ലക്ഷം, മൂന്ന് ലക്ഷം, ഒന്നര ലക്ഷം, 75,000 എന്നിങ്ങനെയാണ് വർധിപ്പിച്ചിരിക്കുന്നത്. നേരത്തേ ഇത് യഥാക്രമം രണ്ട് ലക്ഷം, ഒരുലക്ഷം, 50000, 25000 എന്നിങ്ങനെയായിരുന്നു. അതേസമയം, ഒരു കരാറുകാരന് എടുക്കാവുന്ന ഒരു ജോലിയുടെ പരമാവധി അടങ്കൽ (ബിഡ് കപ്പാസിറ്റി) തുക വർധിപ്പിച്ചിട്ടില്ല. എ -ക്ലാസുകാർക്ക് മുൻകൂർ യോഗ്യതയില്ലാതെ അഞ്ച് കോടി, ബി-ക്ലാസ് 2.5 കോടി, സി-ക്ലാസ് ഒരു കോടി, ഡി- ക്ലാസ് 25 ലക്ഷം എന്നതാണ് ബിഡ് കപ്പാസിറ്റി.
മുൻകൂർ യോഗ്യതയുള്ള എ -ക്ലാസ് ലൈസൻസുകാർക്ക് ഒരു കോടിയിലേറെ തുകയുടെ കരാറുകൾ എടുക്കാമെങ്കിലും ബി, സി, ഡി ക്ലാസുകളിലുള്ളവർക്ക് മുൻകൂർ യോഗ്യത ഉണ്ടെങ്കിലും അവരുടെ പരിധിയിലുള്ള ജോലികൾ മാത്രമേ കരാറെടുക്കാനാകൂ എന്ന വ്യവസ്ഥ അതേപടി നിലനിർത്തി. സർക്കാർ നടപടിക്കെതിരെ കരാറുകാർ പ്രതിഷേധവുമായി രംഗത്തെത്തി.
നിർമാണ വസ്തുക്കളുടെ വിലയും കൂലി നിരക്കും ഉയർന്നതുമൂലം സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കരാറുകാർക്ക് ഈ വർധന താങ്ങാനാവില്ലെന്നാണ് ഇവർ പറയുന്നത്.
അതിനിടെ, ലോറികളിൽ പരമാവധി കയറ്റാവുന്ന ലോഡിന്റെ ഭാരം വർധിപ്പിക്കണമെന്ന ആവശ്യവുമായി കരാറുകാർ മുഖ്യമന്ത്രിയെ സമീപിച്ചു.
സംസ്ഥാനത്തെ എല്ലാ ക്വാറികളും തുറക്കാൻ നടപടി സ്വീകരിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.
2018ലെ നിരക്കുകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴും ടെൻഡറുകൾ നടത്തുന്നത്. 2017, 18 വർഷങ്ങളിലെ ജി.എസ്.ടി നഷ്ടപരിഹാരം ഇതുവരെ നൽകിയിട്ടില്ല തുടങ്ങിയ പരാതികളും കരാറുകാർ ഉയർത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.