തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള നേമം മണ്ഡലത്തിൽ ബി.ജെ.പിയുമായി രഹസ്യധാരണയുണ്ടാക്കിയെന്ന ആരോപണത്തെത്തുടർന്ന് മുതിർന്ന സി.പി.ഐ നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. സി.പി.ഐ ജില്ല കമ്മിറ്റി അംഗവും മുൻ അമ്പലത്തറ കൗൺസിലറുമായ വി.എസ്. സുലോചനനെതിരെയാണ് അന്വേഷണവിധേയമായി പാർട്ടി അച്ചടക്ക നടപടി സ്വീകരിച്ചത്. സംഘപരിവാർ നേതാവുമായി സുലോചനൻ നടത്തിയ ഫോൺ സംഭാഷണം പുറത്തായതിന് പിന്നാലെയാണ് അടിയന്തര നടപടിയുണ്ടായത്. നേമത്തെ എൽ.ഡി.എഫ് സ്ഥാനാർത്ഥി വി. ശിവൻകുട്ടിയുമായി താൻ കടുത്ത ഭിന്നതയിലാണെന്നും അതിനാൽ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് അനുകൂലമായ നിലപാട് സ്വീകരിക്കാമെന്നും സുലോചനൻ പറയുന്നതാണ് പുറത്തുവന്ന ശബ്ദരേഖയിലുള്ളത്. ശക്തമായ ത്രികോണമത്സരം നടന്ന നേമത്ത് ഇടത് വോട്ടുകൾ ചോർത്താൻ ശ്രമം നടന്നുവെന്ന ആരോപണം ശരിവെക്കുന്നതാണ് ഈ സംഭാഷണമെന്നാണ് പാർട്ടിയുടെ പ്രാഥമിക വിലയിരുത്തൽ.
ബി.ജെ.പി കൗൺസിലർക്ക് മർദനമേറ്റതുമായി ബന്ധപ്പെട്ട ചർച്ചയ്ക്കിടെയാണ് രാഷ്ട്രീയ ധാരണയെക്കുറിച്ചുള്ള പരാമർശങ്ങൾ ഉണ്ടായത്. വോട്ടെടുപ്പ് പൂർത്തിയായതിന് പിന്നാലെ ശബ്ദരേഖ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ പാർട്ടി നേതൃത്വം പ്രതിരോധത്തിലാവുകയും ജില്ല സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ അടിയന്തര നടപടി പ്രഖ്യാപിക്കുകയുമായിരുന്നു. എന്നാൽ തനിക്കെതിരായ നടപടി പാർട്ടിയിലെ വിഭാഗീയതയുടെ ഭാഗമാണെന്നും വിശദീകരണം പോലും ചോദിക്കാതെയാണ് തന്നെ പുറത്താക്കിയതെന്നും വി.എസ്. സുലോചനൻ പ്രതികരിച്ചു. ഫോൺ സംഭാഷണത്തിലെ ചില ഭാഗങ്ങൾ മാത്രം അടർത്തിയെടുത്ത് തെറ്റായ പ്രചാരണം നടത്തുകയാണെന്നും സ്ഥാനാർത്ഥിയുമായി മുൻപ് ചില തർക്കങ്ങൾ ഉണ്ടായിരുന്നുവെന്നത് വസ്തുതയാണെങ്കിലും അത് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ ബാധിച്ചിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
മാർച്ച് 13ന് അമ്പലത്തറ ബി.ജെ.പി കൗൺസിലർ സിമി ജ്യോതിഷിന് മർദനമേറ്റ സംഭവത്തെത്തുടർന്നുള്ള രാഷ്ട്രീയ നീക്കങ്ങളാണ് നിലവിലെ വിവാദങ്ങൾക്ക് ആധാരം. ഹരിത കർമസേനാംഗത്തിന്റെ ഭർത്താവായ സതീഷ് എന്നയാൾ കൗൺസിലറെ മർദിച്ചെന്നും ഇയാൾക്ക് സി.പി.എമ്മുമായി അടുത്ത ബന്ധമുണ്ടെന്നും ബി.ജെ.പി ആരോപിച്ചിരുന്നു. ഈ വിഷയത്തിൽ ആർ.എസ്.എസ് പ്രവർത്തകനുമായി സുലോചനൻ നടത്തിയ ഒത്തുതീർപ്പ് സംഭാഷണമാണ് ഇപ്പോൾ കടുത്ത അച്ചടക്ക നടപടിയിലേക്ക് വഴിമാറിയത്. സംഭവത്തിൽ വിശദീകരണം നൽകാൻ ഉടൻ വാർത്താസമ്മേളനം വിളിക്കുമെന്ന് സുലോചനൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.