കൊച്ചി: കടൽ മണൽ ഖനനം ഗൗരവമുള്ള വിഷയമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. 12 നോട്ടിക്കൽ മൈലിന്‍റെ അകത്ത് നിന്നും പുറത്ത് നിന്നും 48 മീറ്റർ മുതൽ 62 മീറ്റർ വരെ ആഴത്തിൽ കടൽ മണൽ ഖനനം നടത്താനാണ് കേന്ദ്ര സർക്കാറിന്‍റെ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.
കൊല്ലത്ത് ഏറ്റവും കൂടുതൽ ധാതുനിക്ഷേപമുള്ള സ്ഥലത്താണ് ഖനനം നടത്തുക. വലിയ കച്ചവടമാണ് നടക്കുന്നത്. ഇൽമനൈറ്റും റൂട്ടൈലും ഉള്ള സ്ഥലമാണ്. 745 ദശലക്ഷം ടൺ ആണ് കേരള തീരത്തുള്ളത്. ഒരു ദശലക്ഷം ടണിന് 4700 കോടി രൂപയാണ്. പതിനായിരം കോടി രൂപയുടെ കച്ചവടനത്തിനാണ് സംസ്ഥാന സർക്കാർ കൂട്ടുനിൽക്കുകയാണ്.
റോഡ് ഷോയുമായി കേന്ദ്ര മൈനിങ് വകുപ്പിന്‍റെ ആളുകൾ കേരളത്തിൽ വന്നപ്പോൾ എല്ലാ സൗകര്യവും ചെയ്തു കൊടുത്തത് സംസ്ഥാന സർക്കാരാണ്. സംസ്ഥാന വ്യവസായ സെക്രട്ടറി റോഡ് ഷോയിൽ പങ്കെടുക്കുകയും കേരളത്തിന്‍റെ പൊതുമേഖലാ സ്ഥാപനമായ കെ.എം.എം.എല്ലിൽ നിന്ന് അവർക്ക് പണം നൽകുകയും ചെയ്തു.
വിഷയം പ്രതിപക്ഷം നിയമസഭയിൽ കൊണ്ടുവന്നപ്പോൾ കേന്ദ്ര നീക്കത്തെ എതിർക്കുമെന്നാണ് സർക്കാർ പറഞ്ഞത്. എന്നാൽ, സർക്കാർ സഹായം നൽകുകയാണ് ചെയ്തത്. തീരശോഷണം സംഭവിക്കുന്ന സ്ഥലത്ത് മത്സ്യത്തൊഴിലാളികൾ പട്ടിണിയിലാകും. ഒരു കാരണവശാലും കടൽ മണൽ ഖനനത്തിന് സമ്മതിക്കില്ലെന്നും വി.ഡി. സതീശൻ മാധ്യമങ്ങളോട് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.