തിരുവനന്തപുരം: സ്ഥിരപ്പെടുത്തുന്നത് ഹൈകോടതി തടഞ്ഞ നിയമനങ്ങളും തിങ്കളാഴ്ചയിലെ മന്ത്രിസഭയുടെ പരിഗണനക്ക്. സ്കോൾ കേരളയിൽ പാർട്ടി ബന്ധുക്കളായ 55 പേരെ വിവിധ തസ്തികകളിൽ സ്ഥിരപ്പെടുത്തുന്നതാണ് മന്ത്രിസഭയുടെ പരിഗണനക്ക് വരുന്നത്. തുടർച്ചയായ പത്ത് വർഷം ഇല്ലെന്ന് പറഞ്ഞ് മുഖ്യമന്ത്രി മടക്കിയ സ്ഥിരപ്പെടുത്തൽ ഫയൽ വീണ്ടും വിദ്യാഭ്യാസമന്ത്രി നേരിട്ട് ഇടെപട്ട് വീണ്ടും സമർപ്പിച്ചതോടെയാണ് അടുത്ത മന്ത്രിസഭയുടെ പരിഗണനക്ക് വെക്കാൻ തീരുമാനിച്ചത്.
മറ്റൊരു ഉത്തരവുണ്ടാകുന്നതുവരെ സ്കോൾ കേരളയിൽ ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് കഴിഞ്ഞ നവംബർ ആറിന് ഹൈകോടതി തടഞ്ഞിരുന്നു. കോടതി വിലക്ക് നീക്കാൻ സർക്കാർ ശ്രമിെച്ചങ്കിലും അനുകൂല ഉത്തരവ് ലഭിച്ചില്ല. ഇക്കാര്യം മറച്ചുവെച്ചാണ് സ്ഥിരപ്പെടുത്തൽ ഫയൽ മന്ത്രിസഭയുടെ പരിഗണനക്ക് വരുന്നത്. 55ൽ 29 പേരെ സർവിസിൽ നിന്ന് പുറത്തായ രണ്ട് വർഷവും എട്ട് മാസവും സർവിസായി പരിഗണിച്ചാണ് സ്ഥിരപ്പെടുത്തൽ പട്ടികയിൽ ഉൾപ്പെടുത്തിയത്. ഡി.വൈ.എഫ്.െഎ സംസ്ഥാന ഭാരവാഹിയുടെ സഹോദരി ഉൾപ്പെടെ പാർട്ടി ബന്ധുക്കളുടെ പട്ടികയാണ് സ്ഥിരപ്പെടുത്തലിനായി മന്ത്രിസഭയുടെ പരിഗണനക്ക് വരുന്നത്.
തിരുവനന്തപുരം: നാഷനൽ കയർ റിസർച് ആൻഡ് മാനേജ്മെൻറ് ഇൻസ്റ്റിറ്റ്യൂട്ടിൽ (എൻ.സി.ആർ.എം.ഐ) താൽക്കാലികാടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന 10 പേരെ സ്ഥിരപ്പെടുത്തി വ്യവസായ വകുപ്പ് ഉത്തരവ്. ടെക്നിക്കൽ അസിസ്റ്റൻറ്, ലൈബ്രേറിയൻ, ക്ലറിക്കൽ അസിസ്റ്റൻറ്, പ്യൂൺ, സ്വീപ്പർ തുടങ്ങിയ തസ്തികയിലാണ് സ്ഥിരപ്പെടുത്തൽ. സർക്കാർ അനുവദിച്ച വിവിധ തസ്തികകളിൽ കരാറടിസ്ഥാനത്തിൽ ജോലിയിൽ പ്രവേശിക്കുകയും തുടർച്ചയായി 10 വർഷം സേവനം പൂർത്തീകരിച്ചവരുമായ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന് കാട്ടി എൻ.സി.ആർ.എം.ഐ ഡയറക്ടർ നൽകിയ കത്തിനെ തുടർന്നാണ് തീരുമാനം. എൻ.സി.ആർ.എം.ഐ എക്സിക്യൂട്ടിവ് കമ്മിറ്റി ഈ ജീവനക്കാരെ സ്ഥിരപ്പെടുത്തുന്ന കാര്യം ഡയറക്ടറോട് ശിപാർശ ചെയ്തിരുന്നു. എൻ.സി.ആർ.എം.ഐയിൽ പ്രത്യേക നിയമന ചട്ടങ്ങൾ രൂപവത്കരിക്കുന്ന നടപടികൾ പൂർത്തിയായിട്ടില്ലെന്ന സാഹചര്യം ചൂണ്ടിക്കാട്ടിയാണ് സ്ഥിരപ്പെടുത്തൽ.
തിരുവനന്തപുരം: പിരിച്ചുവിട്ട കെ.എസ്.ആർ.ടി.സി എംപാനൽ ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന ആവശ്യവുമായി താൽക്കാലിക ജീവനക്കാർ സെക്രട്ടേറിയറ്റിനു മുന്നിൽ പ്രതിഷേധിച്ചു.
കോവിഡ് കാലത്ത് സ്ഥിരംജീവനക്കാരെക്കാൾ കൂടുതൽ ജോലി ചെയ്തത് തങ്ങളാണെന്നും കെ.എസ്.ആർ.ടി.സിയുടെ വരുമാന വർധനക്കായി പ്രയത്നിച്ചവരെ മുന്നറിയിപ്പില്ലാതെ പിരിച്ചുവിട്ടത് നീതിയല്ലെന്നും പ്രതിഷേധക്കാർ ആരോപിച്ചു. അനുഭാവപൂർവമായ നടപടികളുണ്ടായില്ലെങ്കിൽ താൽക്കാലിക ജീവനക്കാരെ ചേർത്ത് സമരം നടത്തുമെന്നും എംപാനൽ ജീവനക്കാരുടെ പ്രതിനിധികളായ പി. രാജേന്ദ്രൻ, മാത്യു എന്നിവർ പറഞ്ഞു.
കൊച്ചി: കേരള ബാങ്കിൽ വിവിധ തസ്തികയിൽ 1850 താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള സർക്കാർ നീക്കം തടയണമെന്നാവശ്യപ്പെടുന്ന ഹരജിയിൽ ഹൈകോടതി സർക്കാറിെൻറയും ബാങ്ക് അധികൃതരുടെയും വിശദീകരണം തേടി. ഹരജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. കണ്ണൂർ വേങ്ങര സ്വദേശി എ. ലിജിത്താണ് ഹരജി നൽകിയത്.
സംസ്ഥാനത്തെ 13 ജില്ല സഹകരണ ബാങ്കുകൾ ലയിപ്പിച്ച് 2019 നവംബർ 29നാണ് കേരള ബാങ്ക് രൂപവത്കരിച്ചത്. ഇവിടെ ക്ലർക്ക്, പ്യൂൺ, പാർട്ട് ടൈം സ്വീപർമാർ, സിസ്റ്റം അനലിസ്റ്റ് തുടങ്ങിയ തസ്തികകളിൽ 1850 പേർക്ക് താൽക്കാലിക നിയമനം നൽകിയിരുന്നു. ഇവരെ സ്ഥിരപ്പെടുത്താനുള്ള ശിപാർശ കഴിഞ്ഞ മന്ത്രിസഭ യോഗം പരിഗണിച്ചിരുന്നു. ഇവരെ സ്ഥിരപ്പെടുത്തുന്നതിെൻറ സാമ്പത്തികബാധ്യത അറിയിക്കാനും കൂട്ടത്തോടെ സ്ഥിരപ്പെടുത്തുന്ന വിഷയത്തിൽ സഹകരണസംഘം റജിസ്ട്രാറുടെ റിപ്പോർട്ട് നൽകാനും നിർദേശിച്ച് ശിപാർശ മടക്കി. ഇൗ മാസം 15ന് വീണ്ടും മന്ത്രിസഭ യോഗം ചേരുമ്പോൾ ഇത് ഹാജരാക്കുമെന്നാണ് അറിയുന്നതെന്ന് ഹരജിയിൽ പറയുന്നു. എം.കോം ബിരുദധാരിയായ ഹരജിക്കാരനടക്കമുള്ളവർ തൊഴിൽരഹിതരായി നിൽക്കുമ്പോഴാണ് പിൻവാതിൽ നിയമനം ലഭിച്ചവരെ സ്ഥിരപ്പെടുത്താനുള്ള നീക്കമെന്നും ആരോപിച്ചിട്ടുണ്ട്. ഹരജിയിൽ താൽക്കാലിക ജീവനക്കാരുടെ കണക്ക്: ഐ.ടി മാനേജർ -രണ്ട്, ലോ ഒാഫിസർ -ഒന്ന്, സിസ്റ്റം അനലിസ്റ്റ് -10, കമ്പ്യൂട്ടർ എൻജിനീയർ -ഒന്ന്, ക്ലർക്ക് -846, ഡേറ്റ എൻട്രി ഒാപറേറ്റർ -180, പ്യൂൺ/വാച്ച്മാൻ -482, പ്ലംബർ -28, പാർട്ട് ടൈം സ്വീപർ -300.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.