തിരുവനന്തപുരം: വിത്ത് അതോറിറ്റിയിലെ അഴിമതിക്കേസിൽ സർവിസിൽനിന്ന് സസ്പെൻഡ് ചെയ്ത മുൻ അഡീഷനൽ ഡയറക്ടർ അശോക് കുമാർ തെക്കനെതിരെ അന്വേഷണം നടന്നത് ആറു കേസുകളിൽ. സമഗ്ര പച്ചക്കറി വിത്ത് വികസനപദ്ധതിയിൽ തൃശൂർ അയ്യന്തോൾ സംസ്ഥാന വിത്ത് വികസന അതോറിറ്റി തമിഴിനാട്ടിൽനിന്നുള്ള ചീഞ്ഞ പച്ചക്കറികളിൽനിന്ന് വിത്ത് ശേഖരിച്ച് കെ.എസ്.എസ്.ഡി.എക്ക് വിറ്റുവെന്നാണ് കേസ്. ഇതിൽ കോടിക്കണക്കിന് രൂപയുടെ ക്രമക്കേട് നടന്നുവെന്ന് കണ്ടെത്തി.
ഇക്കാലത്ത് അദ്ദേഹം കെ.എസ്.എസ്.ഡി.എയുടെ ജോയൻറ് ഡയറക്ടറായിരുന്നു. അസിസ്റ്റൻറ് ഡയറക്ടർ ഓനീലും ഈ കേസിൽ ഉൾപ്പെട്ടു. ഇത് സംബന്ധിച്ച പരാതിയിൽ കൃഷിവകുപ്പ് സ്പെഷൽ വിജിലൻസ് സെൽ 2012ൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ, തെക്കെൻറ മറുപടി പരിഗണിച്ച് സർക്കാർ അദ്ദേഹത്തെ അച്ചടക്ക നടപടിയിൽനിന്ന് ഒഴിവാക്കിയിരുന്നു. മറ്റൊരു അഴിമതിക്കേസ് കേരഫെഡിലെ പച്ചത്തേങ്ങ സംഭരണമാണ്.
ഉണക്ക് യന്ത്രങ്ങൾ വാങ്ങുന്നതിലും അനുബന്ധ ഷെഡുകൾ നിർമിക്കുന്നതിലും കരുനാഗപ്പള്ളി, നെടുവത്തൂർ പ്ലാൻറുകളുടെ ശേഷി വർധിപ്പിക്കുന്നതിന് യന്ത്രങ്ങൾ വാങ്ങിയതിലും ക്രമക്കേടുകൾ നടന്നുവെന്നായിരുന്നു ആരോപണം. ഇതു സംബന്ധിച്ച് സർക്കാർ നിർദേശപ്രകാരം കൃഷിവകുപ്പ് സ്പെഷൽ വിജിലൻസ് സെൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചു. അതിനെതുടർന്നാണ് തെക്കനെ കാർഷിക വികസനവകുപ്പ് ഡയറക്ടർ സ്ഥാനത്തുനിന്ന് നീക്കിയത്. സംസ്ഥാന നാളികേര വികസന കോർപറേഷനിൽ വിവിധ തസ്തികകളിൽ നടത്തിയ അനധികൃത നിയമനങ്ങൾ സംബന്ധിച്ചും തെക്കനെതിരെ പരാതി ലഭിച്ചു. അതിനെക്കുറിച്ച് അന്വേഷണം നടക്കുകയാണ്. കെ.എസ്.എസ്.ഡി.എയിൽ ധനകാര്യവിഭാഗം നടത്തിയ പരിശോധനയിൽ ട്രാൻസ്പോർട്ടേഷൻ ചാർജിനായി നൽകിയ തുകയിൽ ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു. 18 ശതമാനം പലിശയുൾപ്പെടെ തുക തിരിച്ചടക്കണമെന്ന് തെക്കന്‍ കത്ത് നൽകി.
കാക്കനാട് വി.എഫ്.പി.സി.കെ കാര്യാലയത്തിൽ നടത്തിയ പരിശോധനയിലും ക്രമക്കേടുകൾ കണ്ടെത്തി. അതിലും തെക്കനെതിരെ വകുപ്പുതല നടപടി സ്വീകരിക്കാൻ നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.