മുഖ്യമന്ത്രി വി.ഡി. സതീശൻ തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയിയുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ. വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി സമീപം
ചെന്നൈ: ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ പങ്കെടുക്കുന്ന 31ാമത് ദക്ഷിണ മേഖലാ കൗൺസിൽ യോഗത്തിന് മുന്നോടിയായി മുഖ്യമന്ത്രി വി.ഡി. സതീശൻ തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയിയുമായി കൂടിക്കാഴ്ച നടത്തി. ചെന്നൈയിലെ മഹാബലിപുരത്ത് നടന്ന കൂടിക്കാഴ്ചയിൽ വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും സന്നിഹിതനായിരുന്നു.
കഴിഞ്ഞ ദിവസം ഡൽഹി ഇന്ദിരാ ഭവനില്‍ എ.ഐ.സി.സി പ്രവര്‍ത്തക സമിതി യോഗത്തില്‍ പങ്കെടുത്ത ശേഷമാണ് സതീശൻ ചെന്നൈയിലെത്തിയത്. ഡൽഹിയിലെ കേരള ഹൗസിൽ ഓണാഘോഷ പരിപാടിയും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
മുഖ്യമന്ത്രിമാർക്കും ചീഫ് സെക്രട്ടറിമാർക്കും പുറമെ കേന്ദ്ര സംസ്ഥാന സർക്കാരുകളിലെ മുതിർന്ന ഉദ്യോഗസ്ഥരുമാണ്, കൗൺസിൽ ചെയർമാനായ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ നടക്കുന്ന യോഗത്തിൽ പങ്കെടുക്കുന്നത്. കേരളം, കർണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളാണ് ദക്ഷിണ മേഖലാ കൗൺസിലിലെ അംഗങ്ങൾ.
യോഗത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ തമ്മിലുള്ള തർക്കങ്ങൾ, ജലവിഹിത പ്രശ്നങ്ങൾ, പ്രാദേശിക വികസനം, കേന്ദ്ര സംസ്ഥാന ഏകോപനം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുമെന്നാണ് പ്രതീക്ഷ.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കിടയിൽ വർഷങ്ങളായി തുടരുന്ന അന്തർസംസ്ഥാന ജലവിഹിത തർക്കങ്ങൾ യോഗത്തിലെ പ്രധാന ചർച്ചാവിഷയങ്ങളിലൊന്നായേക്കും. ജലവിഭവങ്ങളുടെ പങ്കിടൽ, സംസ്ഥാനങ്ങൾ തമ്മിലുള്ള ഏകോപനം തുടങ്ങിയ വിഷയങ്ങളിൽ കേന്ദ്രത്തിന്റെ ഇടപെടലും ചർച്ചയാകും.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ നേരിടുന്ന പൊതുവായ പ്രശ്നങ്ങളിൽ സംയുക്ത പരിഹാരം കണ്ടെത്തുന്നതിനുള്ള വേദിയായാണ് സോണൽ കൗൺസിൽ യോഗം പ്രവർത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.