കൊച്ചി: ഹാൻഡ് സാനിറ്റൈസർ വിൽക്കാൻ ലൈസൻസ് വേണ്ടെന്ന കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിെൻറ തീരുമാനത്തിനുപിന്നിൽ ബഹുരാഷ്ട്ര കമ്പനികളുടെ സമ്മർദം. ഇതോടെ, കേരളത്തിലടക്കം ഗുണനിലവാരമില്ലാത്ത സാനിറ്റൈസറുകളുടെ വൻതോതിലുള്ള വിൽപനക്ക് വഴിതുറക്കും. അംഗീകൃത മരുന്ന് നിർമാണ കമ്പനികളുടെ സാനിറ്റൈസർ ഭൂരിഭാഗം സംസ്ഥാനങ്ങളിലും ലഭ്യമാണെങ്കിലുംചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ വിദൂരഗ്രാമങ്ങളുടെ അവസ്ഥ ചൂണ്ടിക്കാട്ടിയാണ് വൻകിട കമ്പനികൾ കേന്ദ്രത്തെക്കൊണ്ട് അനുകൂല തീരുമാനം എടുപ്പിച്ചത്.
1940ലെ ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക് ആക്ട്, 1945ലെ ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് റൂൾസ് എന്നിവയനുസരിച്ച് സാനിറ്റൈസർ വിൽക്കാൻ ലൈസൻസ് നിർബന്ധമാണ്. എന്നാൽ, പല സംസ്ഥാനങ്ങളും ഇത് നടപ്പാക്കിയിരുന്നില്ല. കോവിഡ് വ്യാപനത്തോടെ ഉപയോഗം വർധിച്ചത് അവസരമാക്കി ഗുണനിലവാരമില്ലാത്ത സാനിറ്റൈസറുകളുടെ നിർമാണവും വിൽപനയും വ്യാപകമായപ്പോൾ സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വിഭാഗം ചില്ലറ വ്യാപാരികൾക്കും മൊത്ത വിതരണ ഏജൻസികൾക്കും ലൈസൻസ് നിർബന്ധമാക്കുകയും ഗുണനിലവാരമില്ലാത്തവ പിടിച്ചെടുക്കുകയും ചെയ്തു. മറ്റ് സംസ്ഥാനങ്ങളും സമാന നടപടി സ്വീകരിച്ചു. ഇതോടെ ഗുജറാത്തിൽനിന്നും മുംബൈയിൽനിന്നുമുള്ള വ്യാജന്മാർക്ക് കളമൊഴിയേണ്ടിവന്നു. തുടർന്നാണ് ബഹുരാഷ്ട്ര കമ്പനികൾ കേന്ദ്രത്തിനുമേൽ സമ്മർദം ശക്തമാക്കിയത്. ആവശ്യം ഏറിയതിനാൽ എളുപ്പത്തിൽ ലഭ്യമാക്കാനാണ് ലൈസൻസ് ഒഴിവാക്കുന്നതെന്നാണ് കേന്ദ്രത്തിെൻറ വിശദീകരണം. കേരളത്തിൽ പ്രതിദിനം ശരാശരി രണ്ടുകോടിയോളം രൂപയുടെ സാനിറ്റൈസർ വിൽക്കുന്നെന്നാണ് കണക്ക്.
അമ്പതിലധികം കമ്പനികൾക്ക് നിർമാണത്തിന് ലൈസൻസുണ്ടെങ്കിലും സ്പിരിറ്റിെൻറ ദൗർലഭ്യംമൂലം ആവശ്യമായതിെൻറ ചെറിയൊരുഭാഗം മാത്രമേ സംസ്ഥാനത്ത് ഉൽപാദിപ്പിക്കുന്നുള്ളൂ. എന്നാൽ, ലൈസൻസുള്ള മരുന്ന് നിർമാണ കമ്പനികളുടെ ഗുണനിലവാരമുള്ള ഉൽപന്നം കേരളത്തിൽ ആവശ്യത്തിന് കിട്ടാനുണ്ടെന്നിരിക്കെ സാനിറ്റൈസർ എന്ന പേരിൽ ആർക്കും എവിടെയും എന്തും വിൽക്കാനുള്ള അവസരമാണ് ഇതിലൂടെ ഒരുങ്ങുന്നത്.
സംസ്ഥാനത്തേക്ക് ഗുണനിലവാരമില്ലാത്ത സാനിറ്റൈസർ എത്തുന്നത് കർശന നടപടികളിലൂടെ തടയാൻ കഴിഞ്ഞിരുന്നെന്നും പുതിയ സാഹചര്യത്തിൽ ജാഗ്രത ശക്തിപ്പെടുത്തേണ്ടിവരുമെന്നും ഡ്രഗ്സ് കൺട്രോളർ കെ.ജെ. ജോൺ ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.