ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികലയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മസമിതിയും ഹിന്ദു ഐക്യവേദിയും പാതിരാത്രിയിൽ ആഹ്വാനംചെയ്ത ഹര്‍ത്താൽ ശനിയാഴ്ച സംസ്ഥാനത്ത് ജനജീവിതം ദുരിതത്തിലാക്കി. പുലർച്ച മൂേന്നാടെ പ്രഖ്യാപിച്ച ഹർത്താലിന് രാവിലെ ബി.ജെ.പി പിന്തുണ പ്രഖ്യാപിച്ചു. അപ്രതീക്ഷിത ഹർത്താലിൽ ജനം ഒന്നടങ്കം വലഞ്ഞു. യാത്രയിലുള്ളവർ പാതിവഴിയിൽ കുടുങ്ങിയപ്പോൾ ചികിത്സയും വിവാഹവുമടക്കം അത്യാവശ്യ കാര്യങ്ങൾക്കായി ശനിയാഴ്ച ഉറക്കമുണർന്നവർ പൊടുന്നനെ പൊട്ടിമുളച്ച ഹർത്താലിൽ സ്തബ്ധരായി. പലയിടങ്ങളിലും സംഘർഷമുണ്ടായി. വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിച്ചില്ല. സമ്പദ്ഘടനക്കും വലിയ ആഘാതമാണുണ്ടാക്കിയത്. ഹോട്ടലുകാർക്കുണ്ടായ നഷ്ടം കോടികളുടേതാണ്. പലയിടത്തും ഭക്ഷണത്തിനുള്ള തയാറെടുപ്പുകൾ പൂർത്തിയാക്കിയിരുന്നു. വിവിധ ജില്ലകളിൽ ഹർത്താൽ അനുകൂലികൾ ബലപ്രയോഗത്തിലൂടെ കടകളടപ്പിച്ചു.
വടക്കൻ ജില്ലകളിൽനിന്ന് തിരുവനന്തപുരം റീജനൽ കാൻസർ സെൻററിൽ ചികിത്സക്കെത്തിയവർ ട്രെയിനിറങ്ങിയപ്പോഴാണ് ഹർത്താൽ വിവരം അറിയുന്നത്. പൊലീസ് വാഹനങ്ങളിലാണ് രോഗികളെയും മറ്റും തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽനിന്ന് ആർ.സി.സിയിൽ എത്തിച്ചത്. ആർമി പരീക്ഷകൾക്കും മറ്റും വന്നവരും വഴിയിൽ കുടുങ്ങി. സെക്രട്ടേറിയറ്റ് അടക്കമുള്ള സർക്കാർ ഓഫിസുകളിൽ ഹാജർനില കുറവായിരുന്നു. റെയിൽവേ സ്റ്റേഷനിലും ബസ്സ്റ്റാൻഡിലും എത്തിയവർ ഭക്ഷണം കിട്ടാതെ വലഞ്ഞു.
പലയിടത്തും അക്രമവും അരങ്ങേറി. കോഴിക്കോട് സി.പി.എം ജില്ല സെക്രട്ടറി പി. മോഹനെൻറ മകനും മാധ്യമപ്രവർത്തകയായ ഭാര്യക്കും നേരെ രണ്ടുതവണ ആക്രമണമുണ്ടായി. പി. മോഹനെൻറയും മുൻ എം.എൽ.എ കെ.കെ. ലതികയുടെയും മകൻ ജൂലിയസ് നികിതാസ് (32), ഭാര്യയും ഏഷ്യാനെറ്റ് ന്യൂസ് കോഴിക്കോട് റിപ്പോർട്ടറുമായ സാനിയോ മനോമി (25) എന്നിവരെയാണ് ആക്രമിച്ചത്. പരിക്കേറ്റ ഇരുവരെയും െമഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ഹർത്താലനുകൂലികൾ പിന്തുടർന്നെത്തി വീണ്ടും മർദിച്ചു. ശനിയാഴ്ച രാവിലെ 11ഓടെ കോഴിക്കോട്ടുനിന്ന് കക്കട്ടിലെ വീട്ടിലേക്ക് വരുന്നതിനിടെ അമ്പലകുളങ്ങരയിൽവെച്ചാണ് ആദ്യ സംഭവം. ഇവർ സഞ്ചരിച്ച കാർ തടഞ്ഞുനിർത്തി വലിച്ചിറക്കി മർദിക്കുകയായിരുന്നു. നികിതാസിന് മുഖത്ത് സാരമായി പരിക്കേറ്റു. സാനിയോക്ക് നെഞ്ചിൽ ചവിട്ടേറ്റു. കാൽമുട്ടിനും പരിക്കുണ്ട്. കാരന്തൂരിൽ ഹർത്താൽ അനുകൂലികളുടെ കല്ലേറിൽ വാഹനങ്ങൾ തകർന്നു. ലോറി ഡ്രൈവർ കരുവൻതിരുത്തി സ്വദേശി മുസ്തഫക്ക് കല്ലേറിൽ പരിക്കേറ്റു.
തലശ്ശേരി മത്സ്യമാർക്കറ്റിൽ അക്രമവും കൊള്ളയും നടന്നു. ടൗണിൽ പ്രതിഷേധപ്രകടനം കടന്നുപോകുന്നതിനിടെയാണ് ഹർത്താലനുകൂലികളായ ഒരുസംഘം ആളുകൾ മാർക്കറ്റിൽ അതിക്രമിച്ചുകയറി പണം കവർന്നത്. ഇതിനിടെ വ്യാപാരിക്ക് മർദനമേറ്റു. തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ കെ.എസ്.ആർ.ടി.സി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി. ബാലരാമപുരത്ത് സി.പി.എം ജനമുന്നേറ്റയാത്ര തടഞ്ഞതിെന തുടർന്നുണ്ടായ സംഘർഷത്തിൽ അഞ്ച് സി.പി.എം പ്രവർത്തകർക്കും നാല് പൊലീസുകാർക്കും പരിക്കേറ്റു.
ലോക്കൽ കോച്ചിലെ അമിതതിരക്ക് കാരണം നേത്രാവതി എക്സ്പ്രസ് ഒരുമണിക്കൂറോളം കൊല്ലത്ത് പിടിച്ചിട്ടു. എറണാകുളം വരാപ്പുഴയിൽ കെ.എസ്.ആർ.ടി.സി ബസിനുനേരെ കല്ലേറുണ്ടായി. പെരുമ്പാവൂർ മാർക്കറ്റ് ജങ്ഷനിൽ ഓട്ടോയുടെ ചില്ല് തകർത്തു. മലപ്പുറം കോട്ടപ്പടിയിൽ രാവിലെ പ്രകടനമാെയത്തിയ ഹർത്താൽ അനുകൂലികൾ കടകൾ അടപ്പിക്കാൻ ശ്രമിച്ചത് സംഘർഷമുണ്ടാക്കി. വയനാട്ടിൽ കമ്പളക്കാട് ടിപ്പർ ലോറിയുടെ ചില്ല് എറിഞ്ഞുതകർത്തു. വാഹനം തടഞ്ഞത് ചോദ്യംചെയ്ത ഗായകൻ തൃശൂർ നസീറിനെ ഹർത്താൽ അനുകൂലികൾ മർദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.