മുന്നറിയിപ്പില്ലാതെ സംഘ്പരിവാർ സംഘടനകൾ ശനിയാഴ്ച നടത്തിയ ഹർത്താൽ ഏറെയും വലച് ചത് ശബരിമല തീർഥാടകരെ. ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള ആയിരക്കണക്കിന് തീർഥാടകർ സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽ കുടുങ്ങി. പലർക്കും ഭക്ഷണവും കുടിവെള്ളവും കിട്ടാത്ത അവസ്ഥയുണ്ടായി. ബസ് സ്റ്റാൻഡുകളിലും റെയിൽവേ സ്റ്റേഷനുകളിലും കുടുങ്ങിയവർ പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാൻ ബുദ്ധിമുട്ടി.
ഇവർക്ക് ഒരുനേരത്തെ ഭക്ഷണം നൽകാൻപോലും ഹർത്താൽ ആഹ്വാനം ചെയ്തവർക്ക് കഴിഞ്ഞില്ല. പലയിടത്തും തീർഥാടകർ ശരണംവിളിച്ച് പ്രതിഷേധിച്ചതും ഹൈന്ദവ സംഘടനകൾക്ക് തിരിച്ചടിയായി. ബസ് സർവിസിനായി ഡിപ്പോകളിൽ തീർഥാടകർ ബഹളമുണ്ടാക്കിയെങ്കിലും ജീവനക്കാർ സംരക്ഷണം വേണമെന്ന നിലപാടിൽ ഉറച്ചുനിന്നു.
വഴിയോരങ്ങളിലെ മിക്ക കടകളും അടഞ്ഞുകിടന്നതും തിരിച്ചടിയായി. പലയിടങ്ങളിലും തട്ടുകടകൾപോലും പ്രവർത്തിച്ചില്ല. പൊലീസ് സഹായം ലഭിക്കാതെ ബസുകൾ ഒാടിക്കില്ലെന്ന കെ.എസ്.ആർ.ടി.സി അധികൃതരുടെ നിലപാടും തീർഥാടകരെ വലച്ചു. ബസുകൾക്ക് പൊലീസ് സംരക്ഷണം നൽകിയാൽ സർവിസ് നടത്താമെന്ന എം.ഡിയുടെ നിലപാടിന് ഒടുവിൽ പൊലീസ് പിന്തുണ നൽകിയപ്പോഴാണ് തീർഥാടകർക്ക് ആശ്വാസമായത്. കോട്ടയം, ചെങ്ങന്നൂർ, എരുമേലി ഡിപ്പോകളിൽനിന്ന് ബസുകൾ കോൺവോയ് അടിസ്ഥാനത്തിലാണ് സർവിസ് നടത്തിയത്. എരുമേലി-പമ്പ റൂട്ടിലായിരുന്നു യാത്രക്ലേശം ഏറെ.
കോട്ടയത്ത് ഭക്ഷണവും വെള്ളവും കിട്ടാതെ മണിക്കൂറുകളോളം അയ്യപ്പഭക്തർ പെരുവഴിയിലായി. ഇതര സംസ്ഥാനക്കാരാണ് ഏറെ വലഞ്ഞത്. ഗുരുവായൂർ സന്ദർശനം കഴിഞ്ഞ് ശബരിമലക്ക് തിരിച്ച തമിഴ്നാട്, ആന്ധ്ര, കർണാടക, അസം എന്നിവിടങ്ങളിൽനിന്നുള്ള 13 അയ്യപ്പ സംഘങ്ങൾ തൃശൂരിൽ കുടുങ്ങി.
കോയമ്പത്തൂരിൽനിന്ന് വാളയാർ വഴിയെത്തിയ അയ്യപ്പഭക്തരുടെ വാഹനങ്ങൾ ദേശീയപാതയിലൂടെ ഒരുവിധം കടന്നുപോയെങ്കിലും തട്ടുകടകൾ പോലും തുറക്കാതിരുന്നത് അവരെ ദുരിതത്തിലാക്കി. തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലും കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലും ശബരിമല തീർഥാടകർ ഭക്ഷണം കിട്ടാതെ വലഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.