കോട്ടയം: കേരളത്തിൽ പുതുതായി കോവിഡ് 19 ബാധിക്കുന്നവരുടെ എണ്ണം തുടർച്ചയായി മൂന്നക്കം കടന്ന് സാമൂഹിക വ്യാപനത്തിെൻറ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ, ബസുകളിലെ തിരക്ക് ആശങ്ക ഉയർത്തുകയാണ്.
ലോക്ഡൗൺ ഇളവുകളുടെ ഭാഗമായി സംസ്ഥാനത്തെ സർക്കാർ ഓഫിസുകൾ പൂർണതോതിൽ പ്രവർത്തനമാരംഭിച്ച തിങ്കളാഴ്ച രാവിലെ കെ.എസ്.ആർ.ടി.സി ബസുകളിലും അപൂർവമായി നിരത്തിലിറങ്ങിയ സ്വകാര്യ ബസുകളിലും നല്ല തിരക്കാണ് അനുഭവപ്പെട്ടത്. നിന്ന് യാത്ര ചെയ്യാൻ അനുവദിക്കരുതെന്ന മാർഗ നിർദേശം നിലനിൽക്കെ, ശാരീരിക അകലം പാലിക്കാതെ ആളുകൾ കൂട്ടംകൂടി നിന്ന് യാത്ര ചെയ്യുന്ന കാഴ്ചയാണ് തിങ്കളാഴ്ച രാവിലെ മിക്ക ബസുകളിലും കണ്ടത്.
മാസ്ക് ധരിക്കാതെ യാത്ര ചെയ്തവരും ഉണ്ടെന്നത് സംഭവത്തിെൻറ ഗൗരവം വർധിപ്പിക്കുന്നു. നിബന്ധനകൾ പാലിച്ചുകൊണ്ട് സർവിസ് നടത്തുന്നത് നഷ്ടത്തിലാണെന്ന് ചൂണ്ടിക്കാട്ടി തിങ്കളാഴ്ച മുതൽ നിരത്തിലിറങ്ങില്ലെന്ന് സ്വകാര്യ ബസുടമകൾ തീരുമാനിച്ചിരുന്നു. കെ.എസ്.ആർ.ടി.സയാകട്ടെ, ഈ പ്രതിസന്ധി പരിഹരിക്കാൻ അധിക ബസുകൾ നിരത്തിലിറക്കിയുമില്ല. ഇതാണ് യാത്രാ പ്രതിസന്ധിക്ക് കാരണമായത്.
കുന്ദംകുളം-തൃശൂർ റൂട്ടിലോടുന്ന സ്വകാര്യ ബസിൽ രാവിലെ തിക്കിത്തിരക്കി കയറിയ യാത്രക്കാരോട് ചോദിച്ചപ്പോൾ ലഭിച്ച മറുപടി ഏെറ നേരം കാത്തുനിന്നിട്ടും കെ.എസ്.ആർ.ടി.സി ബസ് വരാഞ്ഞതിനാൽ ഇങ്ങെന യാത്ര ചെയ്യേണ്ടി വന്നു എന്നാണ്. അതേസമയം, തിരക്ക് പരിഗണിച്ച് കെ.എസ്.ആർ.ടി.സി ഒാരോ ഡിേപ്പായിൽ നിന്നും അഞ്ച് സർവിസ് വീതം അധികമായി നടത്തുകയും ചെയ്തിരുന്നു.
സംസ്ഥാനത്ത് മൊത്തം 2248 കെ.എസ്.ആർ.ടി.സി ബസുകളാണ് സർവിസ് നടത്തുന്നത്. ഇവയാണ് അധിക സർവിസിനായി ഉപയോഗിച്ചതും. ആവശ്യമെങ്കിൽ വൈകുന്നേരവും അധിക സർവിസുകൾ ഓരോ ഡിപ്പോയിൽ നിന്നും നടത്തുമെന്നും കെ.എസ്.ആർ.ടി.സി അധികൃതർ വ്യക്തമാക്കി. സ്വകാര്യ ബസുകളിൽ ഭൂരിപക്ഷവും സർവിസ് നടത്താത്ത സാഹചര്യത്തിൽ നാളെ മുതൽ കെ.എസ്.ആർ.ടി.സി കൂടുതൽ ബസുകൾ നിരത്തിലറക്കുമെന്നാണ് പ്രതീക്ഷ.
സർവിസുകൾ നഷ്ടത്തിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് സ്വകാര്യ ബസുകൾ നിരത്തിലിറങ്ങാത്തത്. എന്നാൽ, തങ്ങൾ സമരത്തിന് ആഹ്വാനം ചെയ്തിട്ടില്ലെന്ന് ബസുടമ സംയുക്ത സമരസമിതി ജനറൽ കൺവീനർ ടി. ഗോപിനാഥ് പറയുന്നു. വരവും ചെലവും തമ്മിൽ ഒത്തുപോകാത്തതിനാൽ ആവശ്യമുള്ളവർക്ക് സർവിസ് നടത്തുന്നതിൽനിന്ന് വിട്ടുനിൽക്കാമെന്നാണ് നിർദേശം നൽകിയത്. കനത്ത നഷ്ടമായതിനാലാണ് ഭൂരിപക്ഷം ബസുടമകളും സർവിസ് നടത്താത്തതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞമാസം 22 മുതലാണ് സ്വകാര്യ ബസുകൾ നിരത്തിലിറങ്ങി തുടങ്ങിയത്. ടിക്കറ്റ് നിരക്കിൽ അഞ്ച് ശതമാനം വർധന സർക്കാർ നൽകിയിരുന്നു. എന്നാൽ, ഈമാസം ഒന്നിന് ഈ വർധന സർക്കാർ എടുത്തുകളഞ്ഞു. ഇതേ തുടർന്നാണ് സ്വകാര്യ ബസുടമകൾ സർവിസ് നടത്തുന്നതിൽനിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചത്. നിരക്ക് വർധന സംബന്ധിച്ച് ചർച്ച ചെയ്യാൻമുഖ്യമന്ത്രിയെ കാണുമെന്ന് ടി. ഗോപിനാഥ് പറഞ്ഞു. എന്നാൽ, ബസ് ചാർജ് കൂട്ടില്ലെന്ന നിലപാടിലാണ് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.