കൊല്ലം: നിയമസഭ തെരഞ്ഞെടുപ്പിൽ ആർ.എസ്.പി നേടിയ ഉജ്ജ്വല മുന്നേറ്റത്തെ ‘കാലം കാത്തുവെച്ച കാവ്യനീതി’ എന്ന് വിശേഷിപ്പിച്ച് എൻ.കെ. പ്രേമചന്ദ്രൻ എം.പി. കഴിഞ്ഞ പത്ത് വർഷമായി കേരള നിയമസഭയിൽ ആർ.എസ്.പിക്ക് പ്രതിനിധികൾ ഉണ്ടായിരുന്നില്ല.
2014ൽ ഇടതുമുന്നണി വിട്ടത് മുതൽ നേരിട്ട കടുത്ത വ്യക്തിപരമായ ആക്ഷേപങ്ങൾക്കും രാഷ്ട്രീയ വിമർശനങ്ങൾക്കുമുള്ള മറുപടിയാണ് ഈ വിജയമെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
2014 മാർച്ചിൽ, 34 വർഷം നീണ്ട എൽ.ഡി.എഫ് ബന്ധം ഉപേക്ഷിക്കാൻ ആർ.എസ്.പി എടുത്ത തീരുമാനം ശരിയായിരുന്നുവെന്ന് കാലം തെളിയിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. അന്ന് സി.പി.എമ്മിന്റെ ഏകപക്ഷീയമായ നിലപാടുകളിൽ പ്രതിഷേധിച്ചാണ് കൊല്ലം ലോക്‌സഭാ സീറ്റിൽ ഒറ്റക്ക് മത്സരിക്കാൻ പാർട്ടി തീരുമാനിച്ചത്.
തുടർന്ന് യു.ഡി.എഫിന്റെ ഭാഗമായി ലോക്‌സഭയിലേക്ക് വിജയിച്ചെങ്കിലും, 2016ലെയും 2021ലെയും നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പാർട്ടിക്ക് ഒരു സീറ്റിൽ പോലും വിജയിക്കാൻ കഴിഞ്ഞിരുന്നില്ല.
’ഒരു ലോക്സഭാ സീറ്റിനായി പാർട്ടിയുടെ അസ്തിത്വം തകർത്തു എന്നതടക്കമുള്ള രൂക്ഷമായ വിമർശനങ്ങളാണ് അന്ന് നേരിടേണ്ടി വന്നത്. പാർട്ടിയുടെ ഐകകണ്ഠേനയുള്ള തീരുമാനത്തിന്റെ പാപഭാരം മുഴുവൻ ഒരാളിലേക്ക് മാത്രം ചുമത്തപ്പെട്ടു. വ്യക്തിപരമായ സ്വാർഥതയായി അത് ചിത്രീകരിക്കപ്പെട്ടു. എന്നാൽ ഒരു ദശാബ്ദത്തിന് ശേഷം സത്യം അതിന്റെ വഴി കണ്ടെത്തിയിരിക്കുന്നു.’- പ്രേമചന്ദ്രൻ കുറിച്ചു.
മത്സരിച്ച അഞ്ച് സീറ്റുകളിൽ നാലിടത്തും (സ്വതന്ത്രൻ ഉൾപ്പെടെ) വിജയക്കൊടി പാറിക്കാൻ കഴിഞ്ഞത് സാധാരണ വിജയമല്ലെന്ന് അദ്ദേഹം പറഞ്ഞു. ഈ വിജയത്തിലൂടെ സംസ്ഥാന പാർട്ടി എന്ന അംഗീകാരവും ഔദ്യോഗിക ചിഹ്നവും സംരക്ഷിച്ചു നിർത്താൻ ആർ.എസ്.പിക്ക് സാധിച്ചു.
പഴയകാല പ്രതാപത്തിലേക്ക് ആർ.എസ്.പി എന്ന പ്രസ്ഥാനം തിരികെ വരുന്നതിന്റെ തുടക്കമാണ് ഈ വിജയമെന്നും കൂടുതൽ കരുത്തോടെ മുന്നേറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.