കൊട്ടാരക്കര: പനവേലിയിൽ എം.സി റോഡിൽ ബസ് കാത്തുനിന്ന രണ്ട് യുവതികൾ ഡെലിവറി വാനിടിച്ച് മരിച്ചു. ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക്. കൊട്ടിയം ഹോളിക്രോസ് ആശുപത്രിയിലെ നഴ്സ് പനവേലി ഷാൻ ഭവനിൽ സോണിയ ഷാൻ (33), കൊട്ടാരക്കരയിലെ സ്വകാര്യ ബേക്കറി ജീവനക്കാരി പനവേലി ചരുവിള വീട്ടിൽ ശ്രീക്കുട്ടി (27) എന്നിവരാണ് മരിച്ചത്. ഓട്ടോ ഡ്രൈവർ പനവേലി പ്ലാവില വീട്ടിൽ വിജയനെ (64) പരിക്കുകളോടെ തിരുവനന്തപുരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച പുലർച്ചെ 6.40നായിരുന്നു അപകടം. പനവേലിയിൽനിന്ന് കൊട്ടാരക്കരയിലേക്ക് പോവാൻ ശ്രീക്കുട്ടിയും സോണിയയും ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് മുന്നിൽ നിൽക്കെ കൊട്ടാരക്കരയിൽനിന്ന് കോതമംഗലം ഭാഗത്തേക്ക് വന്ന ഡെലിവറി വാൻ നിയന്ത്രണം വിട്ട് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
സമീപം നിർത്തിയിട്ട ഓട്ടോയും ഇടിച്ചുതെറിപ്പിച്ചു. സംഭവം നടക്കുമ്പോൾ പനവേലിയിൽ ഉണ്ടായിരുന്ന ശ്രീക്കുട്ടിയുടെ ബന്ധു സേതുനാഥും നാട്ടുകാരും റോഡിലൂടെ വന്ന വാഹനങ്ങൾക്ക് കൈകാണിച്ചെങ്കിലും നിർത്തിയില്ല. തുടർന്ന് ആംബുലൻസ് എത്തിയാണ് മൂവരെയും ആശുപത്രിയിൽ എത്തിച്ചത്.
സോണിയ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ശ്രീക്കുട്ടിയെ വിജയാസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. വാൻ ഓടിച്ചിരുന്ന എറണാകുളം അഞ്ചൽപെട്ടി ഇടച്ചാട് വീട്ടിൽ എൽദോ ബേബിയെ പൊലീസ് അറസ്റ്റ് ചെയ്തു. സോണിയയുടെ ഭർത്താവ് ഷാൻ. മക്കൾ: ആഷ്ണി, ആഷ്ണ. ശ്രീക്കുട്ടിയുടെ പിതാവ്: വിശ്വംഭരൻ. മാതാവ്: കൗസല്യ. സഹോദരി: വിനിത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.