രാമപുരം: കോഴിക്കോട്-പാലക്കാട് ദേശീയപാതയിലെ റംപിൾ സ്ട്രിപ്പിൽ ബൈക്ക് വഴുതി മറിഞ്ഞ് എതിരെ വന്ന ബസിൽ തലയിടിച്ച് പരിക്കേറ്റ യുവാവിന് ദാരുണാന്ത്യം. മഞ്ചേരി കോഴിക്കാട്ടുകുന്ന് അണ്ടിക്കാട്ടിൽ കെ.ടി. മുഹമ്മദ് സഈദാണ് (25) മരിച്ചത്.
തിങ്കളാഴ്ച രാവിലെ ഏഴേകാലോടെ രാമപുരം സഹകരണ ബാങ്കിന് മുന്നിലെ റംപിൾ സ്ട്രിപ്പിലാണ് മലപ്പുറം ഭാഗത്തുനിന്നുവരുകയായിരുന്ന ബൈക്ക് മറിഞ്ഞത്. എതിരെ വന്ന സ്വകാര്യ ബസിൽ തലയിടിച്ചാണ് ഗുരുതര പരിക്കേറ്റത്. നാട്ടുകാരുടെ നേതൃത്വത്തിൽ മാലാപറമ്പ് എം.ഇ.എസ് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ദേശീയപാതയിലെ റംപിൾ സ്ട്രിപ്പിനെതിരെ നാട്ടുകാരുടെ പരാതികൾ നിലനിൽക്കെയാണ് അപകടം.
മഞ്ചേരി നോബിൾ സ്കൂൾ ബസിലെ ജീവനക്കാരനായിരുന്നു മുഹമ്മദ് സഈദ്. രാവിലെ പനങ്ങാങ്ങരയിൽനിന്നാണ് സ്കൂൾ ബസ് സർവിസ് ആരംഭിക്കുന്നത്. ഇവിടേക്ക് ബൈക്കിൽ പോകുന്നതിനിടെയാണ് അപകടം. പിതാവ്: ശംസുദ്ദീൻ. മാതാവ്: ജുമൈല. സഹോദരങ്ങൾ: അമീൻ, ഷംസീന. മങ്കട പൊലീസ് മേൽനടപടി സ്വീകരിച്ചു.
കോഴിക്കോട്- പാലക്കാട് ദേശീയപാതയിൽ പുതുതായി സ്ഥാപിച്ച റംപിൾ സ്ട്രിപ് യാത്രക്കാർക്ക് ഭീഷണിയാണെന്നും അവ മാറ്റുന്നതിന്ന് നടപടി സ്വീകരിക്കണമെന്നും കാണിച്ച് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിന് ടി.വി. ഇബ്രാഹീം എം.എൽ.എ നിവേദനം നൽകിയിട്ട് മാസങ്ങൾ പിന്നിട്ടിട്ടും നടപ്പടി ഉണ്ടായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.