സന്നിധാനം: ശബരിമല സ്ത്രീ പ്രവേശനത്തിൽ റിവ്യു ഹരജി നൽകിയാൽ സമരം നിർത്തുമോയെന്ന് ദേവസ്വം ബോർഡ് പ്രസിഡൻറ് എം. പത്മകുമാർ. പ്രതിസന്ധി മറികടക്കാൻ ഒരുമിച്ച് നിൽക്കണം. ശബരിമല വിഷയത്തിൽ ദേവസ്വം ബോർഡ് രാഷ്ട്രീയത്തിനില്ലെന്നും പത്മകുമാർ പറഞ്ഞു.
നാളെ നടക്കുന്ന യോഗത്തിൽ പുന:പരിശോധന ഹരജി സംബന്ധിച്ച് ദേവസ്വം ബോർഡ് ചർച്ച നടത്തും. നിയമവിദഗ്ധരുമായി കൂടിയാലോചിച്ചാവും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുകയെന്നും ദേവസ്വം ബോർഡ് പ്രസിഡൻറ് വ്യക്തമാക്കി. ശബരിമലയിൽ പ്രതിഷേധം ശക്തമായതോടെയാണ് സമവായ നീക്കവുമായി ദേവസ്വം ബോർഡ് വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.
അതേ സമയം, പുന:പരിശോധന ഹരജി നൽകുന്നത് സംബന്ധിച്ച് ദേവസ്വം ബോർഡ് മുഖ്യമന്ത്രിയുടെ നിലപാട് ആരായുമെന്നാണ് സൂചന. മുഖ്യമന്ത്രിയുടെ കൂടി അഭിപ്രായം പരിഗണിച്ച് മാത്രമേ പുന:പരിശോധനയിൽ ദേവസ്വം ബോർഡ് അന്തിമ തീരുമാനമെടുക്കു എന്നാണ് നിലവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ.
നേരത്തെ ശബരിമല വിഷയത്തിൽ തന്ത്രി കുടുംബം, പന്തളം രാജകുടുംബം, ഹിന്ദു സംഘടനകൾ എന്നിവരുമായി ദേവസ്വം ബോർഡ് നടത്തിയ ചർച്ച പരാജയമായിരുന്നു. റിവ്യു ഹരജി നൽകാൻ ദേവസ്വം ബോർഡ് തയാറല്ലെന്ന് നിലപാടെടുത്തതോടെയാണ് ചർച്ച പരാജയപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.