കൊച്ചി: സംസ്ഥാന സ്‌കൂൾ കലോത്സവ റിപ്പോർട്ടിങ്ങിലെ ദ്വയാർഥ പ്രയോഗവുമായി ബന്ധപ്പെട്ട് ചാനൽ പ്രവർത്തകർക്ക് ഹൈകോടതിയുടെ മുൻകൂർ ജാമ്യം. തിരുവനന്തപുരം കന്‍റോൺമെന്‍റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിചേർക്കപ്പെട്ട റിപ്പോർട്ടർ ചാനൽ കൺസൾട്ടിങ് എഡിറ്റർ കെ. അരുൺകുമാർ, സബ് എഡിറ്റർ എസ്. ഷഹബാസ് അഹമ്മദ് എന്നിവർക്കാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചത്.
സംപ്രേഷണം ചെയ്ത പരിപാടിയിൽ ക്രിമിനൽ കുറ്റകൃത്യം നടന്നതായി വിലയിരുത്താനാകില്ലെങ്കിലും ചില ചോദ്യങ്ങൾ ഒഴിവാക്കേണ്ടതായിരുന്നുവെന്ന് കോടതി അഭിപ്രായപ്പെട്ടു. എന്നാൽ, ഈ വിലയിരുത്തൽ അന്വേഷണത്തെ ബാധിക്കരുതെന്നും ഉത്തരവിൽ പറയുന്നു.
കലോത്സവത്തിൽ ഒപ്പനയുടെ റിപ്പോർട്ടിങ്ങിനിടെ ദ്വയാർഥ പ്രയോഗം നടത്തിയെന്നാരോപിച്ച് ശിശുക്ഷേമസമിതി നൽകിയ പരാതിയിലാണ് പോക്സോ വകുപ്പുകൾ പ്രകാരം ചാനൽ പ്രവർത്തകർക്കെതിരെ കേസെടുത്തത്.
കുട്ടിക്കും രക്ഷിതാക്കൾക്കും പരാതിയില്ലെങ്കിൽ പിന്നെ പബ്ലിസിറ്റിക്ക് വേണ്ടിയാണോ കേസെടുത്തതെന്ന് നേരത്തേ കോടതി ചോദിച്ചത് സർക്കാറിനെ വിമർശിക്കലാണെന്ന തരത്തിൽ ചാനലിൽ ചർച്ച നടത്തിയത് സർക്കാർ ശ്രദ്ധിയിൽപെടുത്തി. എന്നാൽ, സർക്കാറിനെ വിമർശിച്ചിട്ടില്ലെന്ന് കോടതി വ്യക്തമാക്കി. ഹരജിക്കാരെ അറസ്റ്റ് ചെയ്യില്ലെന്ന് സർക്കാർ അറിയിച്ചതിനെത്തുടർന്നാണ് മുൻകൂർ ജാമ്യം അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.