ടി.ആർ ആൻഡ് ടീ ഹാജരാക്കിയ രേഖകളിൽ ഇപ്പോഴത്തെ കൈവശക്കാരുടെ പേരുകളില്ലെന്ന് റിപ്പോർട്ട്

കോഴിക്കോട്: ഇടുക്കി പെരുവന്താനം വില്ലേജിൽ 7,373.67 ഏക്കറോ അതിൽ കൂടുതലോ ഭൂമി കൈവശം വച്ചിരിക്കുന്ന ട്രാവൻകൂർ റബ്ബർ ആൻഡ് ടീ (ടി.ആർ ആൻഡ് ടീ) കമ്പനി ഹാജരാക്കിയ രേഖകളിൽ ഇപ്പോഴത്തെ കൈവശക്കാരുടെ പേരുകളില്ലെന്ന് സ്പെഷ്യൽ ഓഫിസർ എം.ജി. രാജമാണിക്യം. വസ്തുവിന്റെ ഉടമസ്ഥാവകാശം തെളിയിക്കുന്നതിന് കമ്പനി അധികൃതർ ഹാജരാക്കിയ രേഖകളായ കരാർ ഉടമ്പടികൾ ( ഇൻഡഞ്ചേഴ്സ്) പരിശോധിച്ചാണ് സ്പെഷ്യൽ ഓഫീസർ റിപ്പോർട്ട് നൽകിയത്.

കമ്പനി മുന്നോട്ടുവെച്ച അപേക്ഷകളുടെയും അവകാശവാദങ്ങളുടെയും വെളിച്ചത്തിൽ, സ്പെഷ്യൽ ഓഫീസർ കമ്പനി ഹാജരാക്കിയ രേഖകളുടെ എല്ലാ പകർപ്പുകളും അവർ സമർപ്പിച്ച മൊഴികളും പരിശോധിച്ചാണ് റിപ്പോർട്ട് തയാറാക്കിയത്.  തിരുവിതാംകൂർ മഹാരാജാവിന്റെ കാലത്ത് നിലവിലുണ്ടായിരുന്ന ഭൂനിയമങ്ങളുമായും ഇപ്പോൾ കേരളത്തിൽ നിലവിലുള്ള ഭൂനിയമങ്ങളുമായും അദ്ദേഹം അവകാശവാദങ്ങളെ താരതമ്യം ചെയ്തു. തിരുവിതാംകൂർ ലാൻഡ് റവന്യൂ മാനുവലിൽ രേഖപ്പെടുത്തിയിരിക്കുന്നതു പോലെ യൂറോപ്യന്മാർക്ക് തിരുവിതാംകൂറിൽജന്മാവകാശത്തിന് അനുവാദമില്ല. എന്നിട്ടും വിദേശകമ്പനികൾ ഭൂമി കൈമാറ്റം നടത്തിയെന്നാണ് കണ്ടെത്തൽ.

കോട്ടയം സബ് രജിസ്റ്റാർ ഓഫിസിലെ 107/1944, 2277/1945, 2278/1945, എന്നീ നമ്പറിലുള്ള കരാർ ഉടമ്പടികളുടെ (ഇൻഡഞ്ചർ) പകർപ്പുകളാണ് ടി.ആർ ആൻഡ് ടീ ഹാജരാക്കിത്. ആദ്യത്തേത് 1944 ആഗസ്റ്റ് 25 ലെ ഉടമ്പടി കരാർ (പട്ടയ നമ്പർ 107/1944) ആയിരുന്നു. മൂന്ന് കക്ഷികൾ ചേർന്നാണ് ഈ രേഖ സൃഷ്ടിച്ചത്. ബ്രിട്ടനിൽ സ്ഥാപിതമായ ട്രാവൻകൂർ റബ്ബർ കമ്പനിയായിരുന്നു ആദ്യത്തെ കക്ഷി. സ്കോട്ട്ലൻഡിലെ വിലാസത്തിൽ (16, ക്വീൻ സ്ട്രീറ്റ്, എഡിൻബർഗ് 2) ആണ് അതിൻ്റെ രജിസ്റ്റേർഡ് ഓഫീസ്. തിരുവിതാംകൂർ സംസ്ഥാനത്തെ മുണ്ടക്കയത്ത് കമ്പനി ബിസിനസ് നടത്തിയിരുന്നു.

ആലപ്പുഴയിൽ രജിസ്‌ട്രേഡ് ഓഫീസുള്ള കമ്പനിയായ ആസ്പിൻവാൾ ആൻഡ് കമ്പനി (ട്രാവൻകൂർ) ലിമിറ്റഡ് എന്ന പർച്ചേസർ കമ്പനിയായിരുന്നു രണ്ടാമത്തെ കക്ഷി. തിരുവിതാംകൂറിലെ മറ്റൊരു കമ്പനിയായ ട്രാവൻകൂർ റബ്ബർ ആൻഡ് ടീ കമ്പനി സബ് പർച്ചേസർ കമ്പനിയായിരുന്നു മൂന്നാം കക്ഷി. ഈ മൂന്ന് ബ്രിട്ടീഷ് കമ്പനികൾ തമ്മിലുള്ള കരാർ ഉടമ്പടി മാത്രമാണ് രേഖകളിൽ തെളിയുന്നത്. എന്നാൽ, ഇപ്പോൾ ഭൂമി കൈവശം വെച്ചരിക്കുന്നവരുടെ മുൻഗാമികളുടെ പേരുകളൊന്നും രേഖകളിലില്ലെന്ന് രാജമാണിക്യം റിപ്പോർട്ടിൽ അടിവരയിട്ടു.

കരാർ ഉടമ്പടി നമ്പർ 107/1944 പരിശോധിച്ചതിൽ അത് ഇംഗ്ലീഷ് പൗരന്മാർ തമ്മിലുള്ള പാട്ടക്കരാർ കൈമാറുന്നതിനുള്ള കരാറാണെന്ന് വ്യക്തമായി. ഈ ഉടമ്പടി ഒരിക്കലും വഞ്ഞിപ്പുഴ ഇടവകയുടെ മേധാവിക്കും തിരുവിതാംകൂർ സർക്കാറിനും നിക്ഷിപ്തമായിരുന്ന ജന്മാവകാശം കൈമാറ്റം ചെയ്യുന്ന ഒരു വിൽപന രേഖയായിരുന്നില്ല. ബ്രിട്ടീഷ് കമ്പനിയായ ട്രാവൻകൂർ റബ്ബർ കമ്പനി വഞ്ഞിപ്പുഴ ഇടവകയിൽ നിന്നും തിരുവിതാംകൂർ ഗവൺമെൻ്റിൽ നിന്നും പാട്ടത്തിനെടുത്ത ഭൂമി കൈവശം വെച്ചിരുന്നതായി കരാറിൽ പറയുന്നുണ്ട്. 1942 മുതൽ 14 വർഷത്തേക്കുള്ള പാട്ടക്കരാർ ഉണ്ടായിരുന്നു.

ഈ കരാറിൽ നിരവധി പൊരുത്തക്കേടുകളും സ്പെഷ്യൽ ഓഫിസർ കണ്ടെത്തി. പട്ടയം നമ്പർ 166/1942 വ്യാജമായി നിർമിച്ചത് 1944-ൽ ഈ കരാർ ഉടമ്പടി ഉണ്ടാക്കാൻ വേണ്ടി മാത്രമായിരുന്നു. ട്രാവൻകൂർ റബ്ബർ കമ്പനി ലിമിറ്റഡിനെയും കമ്പനിയുടെ പവർ ഓഫ് അറ്റോർണിയെയും കുറിച്ച് കരാർ ഉടമ്പടിയുടെ പേജിൽ വിശദീകരണമുണ്ട്. കടമാൻകുളം എസ്റ്റേറ്റിൽ താമസിക്കുന്ന ബ്രിട്ടീഷ് ക്രിസ്ത്യൻ പ്ലാൻ്ററായ റൊണാൾഡ് മൈക്കിൾ സെയ്‌വെൽ ആയിരുന്നുകച്ചവടക്കാരൻ. പവർ ഓഫ് അറ്റോണിയും ഡയറക്ടറുമായ ഹാരി സട്ടൺ ആണ് ഒപ്പുവെച്ചത്. 1944-ൽ ആസ്പിൻവാൾ ആൻഡ് കമ്പനി (ട്രാവൻകൂർ) ലിമിറ്റഡ് പാസാക്കിയ ബോർഡ് ഓഫ് റെസല്യൂഷനാണ് ഉടമ്പടിക്ക് അംഗീകാരം നൽകിയെന്നും കരാറിൻ്റെ അവസാന പേജിൽ രേഖപ്പെടുത്തി.

ഇതിലെ രണ്ടാമത്തെ പർച്ചേസർ, ട്രാവൻകൂർ റബ്ബർ ആൻഡ് ടീ കമ്പനി ലിമിറ്റഡ് ആണ്. കരാറിൽ ഒപ്പിട്ടത് ബ്രിട്ടീഷ് കൊച്ചിയിലെ ആസ്പിൻവാൾസ് ബംഗ്ലാവിൽ താമസിക്കുന്ന ബ്രിട്ടീഷ് ക്രിസ്ത്യൻ മർച്ചൻ്റ് എഡ്വേർഡ് ലെഫെവ്രെയാണ്. ഉടമ്പടിയിലെ വിവരണങ്ങളിൽ നിന്ന്, വിൽപ് നക്കാരനും വാങ്ങുന്നയാളും പിന്നീട് വാങ്ങുന്നയാളും ഒരേ ബ്രിട്ടീഷ് കമ്പനിയായ ആസ്പിൻവാൾ ആൻഡ് കമ്പനി ലിമിറ്റഡിൻ്റെ പ്രതിനിധികളാണെന്ന് വ്യക്തമായി കാണാം. എഡിൻബറോയിലെ നോട്ടറിയായ ഹാരി ബെൽ സ്കോട്ട് ആണ് രേഖ സാക്ഷ്യപ്പെടുത്തിയത്. ഈ ഉടമ്പടി കരാറിലെ എല്ലാവരും ഇംഗ്ലീഷ്, സ്കോട്ടിഷ് പൗരന്മാരായിരുന്നു.

വഞ്ഞിപ്പുഴ ഇടവകയുടെ ഭൂമിയാണ് ബ്രിട്ടീഷ് കമ്പനി കൈവശം വെച്ചിരുന്നുവെന്നാണ് വിവരണം. 3530 ഏക്കറും 83 സെൻ്റും വരുന്ന മുഴുവൻ ഭൂമിക്കും പട്ടയം (166/1942) അനുവദിച്ചതായി വിൽക്കുന്നവർ അവകാശപ്പെട്ടു. അതേസമയം, സർക്കാർ രേഖകൾ പരിശോധിച്ചതിൽ 1885 മുതൽ 1910 വരെ തിരുവിതാംകൂറിൽ സെറ്റിൽമെൻ്റ് സർവേ നടത്തിയിരുന്നു. സെറ്റിൽമെൻ്റ് രജിസ്റ്റർ തയാറാക്കുന്നതിനുള്ള മുഴുവൻ നടപടികളും 1911ഓടെ പൂർത്തിയായി. വഞ്ചിപ്പുഴ ഇടവക, പൂഞ്ഞാർ കോയിക്കൽ തുടങ്ങിയ ഇടവകക്കാരുടെ സെറ്റിൽമെൻ്റ് സർവേ തിരുവിതാംകൂർ ഗവൺമെൻ്റിൻ്റെ സെറ്റിൽമെൻ്റ് ഓഫീസർ നടത്തിയിരുന്നില്ല.

ഇടവകകൾ സർക്കാറിൻ്റെ ഭൂമി കൈവശം വെക്കുകയും അവരുടെ പ്രദേശങ്ങളിൽ സ്വയം ഭരണസമിതികളായി പ്രവർത്തിക്കുകയും ചെയ്തിരുന്നു. ഇടവകകൾ തന്നെയാണ് സെറ്റിൽമെൻ്റ് ജോലികൾ ചെയ്തിരുന്നത്. അതിനാൽ കമ്പനിയുടെ അവകാശവാദം അടിസ്ഥാനരഹിതമാണെന്ന് ലാൻഡ് റവന്യൂ മാന്വൽ വ്യക്തമാക്കുന്നുവെന്നും രാജമാണിക്യം പറയുന്നു.

മൂന്ന് ഇംഗ്ലീഷ് കമ്പനികളും അവരുടെ ഏജൻ്റുമാരും വ്യക്തികളും ചേർന്ന് വഞ്ഞിപ്പുഴ ഇടവകയുടെ ഭൂമി സംബന്ധിച്ച രേഖകൾ തയാറാക്കുകയായിരുന്നു. തിരുവിതാംകൂർ സർക്കാരിൻ്റെ കീഴിലുള്ള ഇടവകയുടെ സമ്മതമില്ലാതെ ഇംഗ്ലീഷ് കമ്പനികൾ പാട്ടഭൂമി കൈമാറ്റം ചെയ്യുകയായിരുന്നു. ഈ രേഖകൾ ഉണ്ടാക്കാൻ ഗൂഢാലോചന നടത്തിയ ഇംഗ്ലീഷുകാർ തന്നെയാണ് പൂഞ്ഞാർ കോയിക്കലിലെ നമ്പർ XVII എന്ന ഫോമിലെ പട്ടയം നമ്പർ 166/1942, 395/1942 എന്നിവ വ്യാജമായി നിർമിച്ചത്. കൈമാറിയ വസ്തുവകകളുമായി ബന്ധപ്പെട്ട ഉടമസ്ഥാവകാശ രേഖകൾ അക്കാലത്ത് സ്കോട്ട്‌ലൻഡിൽ തന്നെ സുരക്ഷിതമായി സൂക്ഷിക്കാനും തീരുമാനിച്ചു.

166/1942, 395/1942 എന്നീ പട്ടയങ്ങളുടെ വിശദാംശങ്ങളിൽ ആകെ 5586.51 ഏക്കർ (യഥാക്രമം 3530.83, 2055.68 ഏക്കർ) ഉള്ളതിനാൽ പൂഞ്ഞാർ കോയിക്കലിൽ നിന്ന് ലഭിച്ചതും പൂഞ്ഞാറിലെ കണ്ടെഴുത്ത് ഓഫീസർ ഒപ്പിട്ടതുമായ 17-ാം നമ്പർ ഫോമിൽ ഈ പട്ടയങ്ങൾ സൃഷ്ടിക്കാനും ശ്രമിച്ചു. എന്നാൽ വഞ്ചിപ്പുഴ ഇടവകയുടെ സ്വന്തമായ ഭൂമിയായിരുന്നു വസ്‌തു. ഈ രണ്ട് കരാറുകളും തയാറാക്കി ഒപ്പിട്ടത് ഇംഗ്ലീഷ് വ്യക്തികളായ റൊണാൾഡ് മൈക്കൽ സെയ്‌വെൽ (വിൽക്കുന്നയാൾ - 107/1944), വില്യം ജോർജ് ക്രെയ്ഗ് (വിൽക്കുന്നയാൾ - 2277/1945), ഹാരി സട്ടൺ (വാങ്ങിയയാൾ - 107/1944, 2277) /1945), എഡ്വേർഡ് ലെഫെവ്രെ ( വാങ്ങുന്നയാൾ - 107/1944, 2277/1945) എന്നിവരാണ്. വിൽക്കുന്ന കമ്പനിയും വാങ്ങുന്ന കമ്പനികളും ഇംഗ്ലീഷ് കമ്പനികളായിരുന്നു. ഇപ്പോൾ ഭൂമി കൈവശം വെച്ചിരിക്കുന്ന ശിവരാമകൃഷ്ണ അയ്യർ (ശിവരാമ കൃഷ്ണ ശർമ) എന്നിവരുടെയോ അവരുടെ മുൻഗാമികളെയോ പേര് പരാമർശിക്കുന്നില്ല.

ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണകാലത്ത് ഓരോ വിദേശിക്കും ഇന്ത്യയുടെ സ്വത്ത് കൊള്ളയടിക്കുന്നതിന് യാതൊരു അടിസ്ഥാനവുമില്ലാതെ ഇത്തരത്തിലുള്ള രേഖകൾ സൃഷ്ടിക്കാമായിരുന്നു. രേഖയിലുള്ള മൂന്ന് കമ്പനികളും ഇംഗ്ലീഷ് കമ്പനികളായിരുന്നു. ഈ കരാർ ഉടമ്പടി പരിശോധിച്ചതിൽ ഇംഗ്ലീഷുകാരാണ് ഇത് തയാറാക്കിയതെന്നാണ് സ്പെഷ്യൽ ഓഫിസർ കണ്ടെത്തിയത്. അടുത്ത ബന്ധമുള്ള ബ്രിട്ടീഷ് കമ്പനികളുടെ ഏജൻ്റുമാരായിരുന്നു വിൽക്കുകയും വാങ്ങുകയും ചെയ്തതെന്നും പരിശോധനയിൽ തിരിച്ചറിഞ്ഞു. വഞ്ചിപ്പുഴ ഇടവകയുടെ ഈ ഭൂമി എങ്ങനെ ശിവരാമ കൃഷ്ണ അയ്യരുടെ (ശിവരാമകൃഷ്ണ ശർമയുടെ) കൈകളിൽ എത്തിയത് എന്നത് ദുരൂഹമാണ്.

കഴിഞ്ഞ 75 വർഷമായി കമ്പനിയുടെ ഉടമസ്ഥാവകാശം വിവിധ സർക്കാർ സ്ഥാപനങ്ങൾ അംഗീകരിച്ചിട്ടുണ്ടെന്ന് കമ്പനിയുടെ പ്രധാന വാദം. ഈ രേഖകളുടെയും പരാമർശങ്ങളുടെയും ഉത്തരവുകളുടെയും അടിസ്ഥാനത്തിൽ കമ്പനി റവന്യൂ രേഖകളിൽ പട്ടാധാരമായി ഭൂമിയുടെ ഉടമയായി രജിസ്റ്റർ ചെയ്ത വ്യക്തിയാണെന്നും സർക്കാരിന് അത്തരം ഭൂമിക്കും അടിസ്ഥാന നികുതി അടക്കുന്നുണ്ടെന്നും കമ്പനി അധികൃതർ പറയുന്നു. കമ്പനിയുടെ കൈവശമുള്ള ഭൂമി വ്യക്തമായ പട്ടയത്തിന് കീഴിലാണെന്നും ഭൂസംരക്ഷണ നിയമപ്രകാരം അവരുടെ കൈവശമുള്ള ഭൂമി അനധികൃതമോ നിയമവിരുദ്ധമോ ആയി കണക്കാക്കാൻ കഴിയില്ലെന്നും കമ്പനി വാദിക്കുന്നു.

Tags:    
News Summary - Reportedly, the documents produced by TR&T do not contain the names of the current occupants

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.